മുംബയ്: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ഇതു സംബന്ധിച്ച ഗവർണറുടെ ശുപാർശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. . എൻ.സി.പിക്ക് സർക്കാർ രൂപീകരണത്തിനുളള അവകാശവാദം ഉന്നയിക്കാൻ അനുവദിച്ച സമയപരിധി അവസാനിക്കുന്നതിന് മുമ്പാണ് ഗവർണർ ഭഗത് സിംഗ് കോഷിയാരി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ശുപാർശ കേന്ദ്രത്തിന് നൽകിയത്. ഗവർണറുടെ ശുപാർശ കേന്ദ്രം അംഗീകരിച്ച് രാഷ്ട്രപതിക്ക് കൈമാറുകയായിരുന്നു..
അതേസമയം ഇന്നു വൈകിട്ട് എൻ.സി.പിയുടെയും കോൺഗ്രസിന്റെയും മുതിർന്ന നേതാക്കൾ കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷം എൻ.സി.പി നേതാക്കൾ വീണ്ടും ഗവർണറെ കാണും. അതേസമയം, രാഷ്ട്രപതി ഭരണത്തിലേക്കു നീങ്ങിയാൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശിവസേന അറിയിച്ചു. നിലവിൽ മറ്റു വഴികളില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ഗവർണർ റിപ്പോർട്ട് നൽകിയെന്നാണു സൂചന.
288 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 105, ശിവസേന-56, എൻ.സി.പി-54, കോൺഗ്രസ് - 44 എന്നിങ്ങനെയാണ് കക്ഷി നില. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ബി.ജെ.പിയുമായി ശിവസേന തെറ്റിപ്പിരിഞ്ഞതിനെ തുടർന്നാണ് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. സർക്കാർ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷം തെളിയിക്കാൻ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയെയും തുടർന്ന് രണ്ടാമത്തെ കക്ഷിയായ ശിവസേനയെയും ഗവർണർ ക്ഷണിച്ചിരുന്നെങ്കിലും ഇരു പാർട്ടികൾക്കും അതിനു കഴിയാതിരുന്നതോടെ തിങ്കളാഴ്ച രാത്രി എൻ.സി.പിക്ക് ഗവർണർ കത്തു നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |