ന്യൂഡൽഹി : വിദ്യാർത്ഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ സർക്കാരിനും സി.പി.എം പോളിറ്റ് ബ്യൂറോയിൽ വിമർശനം. വിഷയത്തിൽ മുഖ്യമന്ത്രി വിശദീകരണം നൽകിയെങ്കിലും മൂന്ന് മുതിർന്ന നേതാക്കൾ തൃപ്തരായില്ല.
യു.എ.പി.എ വിഷയത്തിൽ പാർട്ടിക്ക് ദേശീയ നിലപാടുണ്ടെന്നും അതിന് വിപരീതമായാണ് സി.പി.എം ഭരിക്കുന്ന സംസ്ഥാനത്തിൽ തന്നെ അറസ്റ്റുണ്ടായതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി നൽകിയ വിശദീകരണം ബാലിശമാണെന്നും പൊലീസിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ലെന്നും പി.ബിയിൽ വിമര്‍ശനമുയർന്നു.
രണ്ടു വിദ്യാർത്ഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പോളിറ്റ് ബ്യൂറോയിൽ നേരത്തെ വിശദീകരണം നൽകിയിരുന്നു. പൊലീസാണ് വിദ്യാർത്ഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു.എ.പി.എ വിഷയം സർക്കാരിന്റെ മുന്നിലെത്തുമ്പോൾ ഉചിതമായ നടപടി സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു.
യു.എ.പി.എ കരിനിയമം ആണെന്ന നിലപാടിൽ മാറ്റമില്ലെന്ന് പി.ബി വ്യക്തമാക്കി. അതേസമയം ശബരിമലയിൽ ലിംഗസമത്വം വേണമെന്നതാണ് പാർട്ടി നിലപാട്. സുപ്രീം കോടതി ഉത്തരവ് ആശയക്കുഴപ്പമുണ്ടാക്കുന്നതായും പി.ബി വിലയിരുത്തി. ശബരിമല ആക്ടിവിസ്റ്റുകൾക്കുള്ള ഇടമല്ലെന്ന ദേവസ്വം മന്ത്രി കടകംപള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെയും യോഗത്തിൽ വിമർശനമുയർന്നു. യു.എ.പി.എ വിഷയം അടുത്ത കേന്ദ്ര കമ്മിറ്റിയിൽ വിശദമായി ചർച്ച ചെയ്യാനും പി.ബിയിൽ തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |