2019 iffk യിൽ വേൾഡ് സിനിമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രമാണ് 'പപിച'.മോനിയ മെഡോർ സംവിധാനം ചെയ്ത 'പാപിച്ച' അൾജീരിയൻ സിവിൽ വാറിന്റെ പശ്ചാത്തലത്തിലൂടെയാണ് കടന്നു പോകുന്നത്. എവിടെയും ആക്രമണങ്ങളും അടിച്ചമർത്തലുകളും മാത്രം. ഇത്തരം ഒരു സാഹചര്യത്തിൽ അൾജീരിയൻ സ്ത്രീകൾ അനുഭവിക്കുന്ന കഷ്ടതകൾ കുറിച്ച് ചിത്രം വ്യക്തമാക്കുന്നു.
സ്ത്രീ ശരീരം ചോദ്യം ചെയ്യപ്പെടുകയും സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ അതിനെതിരെ പോരാടുന്ന ഒരു കൂട്ടം കോളേജ് വിദ്യാർത്ഥിനികളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. പർദ്ദ എന്നത് മുസ്ലിം സ്ത്രീകളുടെ മുതൽകൂട്ടാണെന്നും സത്രീ ശരീരം മറക്കപ്പെടേണ്ടതാണെന്നും വിശ്വസിക്കുന്ന ഒരു ജനതക്ക് നടുവിൽ തങ്ങളുടെ പ്രതിഷേധം ഒരു ഫാഷൻ ഷോയിലൂടെ പ്രകടമാക്കാൻ ആ പെൺകുട്ടികൾ ശ്രമിക്കുന്നു. തല മറയ്ക്കാതെ നടക്കുന്ന സ്ത്രീകളൊക്കെയും മതത്തിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് സ്വയം പ്രഖ്യാപിക്കുന്ന മത തീവ്രവാദികൾ അത്തരം സ്ത്രീകളെ മര്യാദ പഠിപ്പിക്കാൻ പ്രേത്യേകം സ്ത്രീകളെ വരെ നിയമിച്ചിട്ടുണ്ട്.
സ്വന്തം ശരീരവും സ്വാതന്ത്ര്യവും തീർത്തും അവഹേളിക്കപെടുന്ന സാഹചര്യത്തിൽ പോരാടാൻ തന്നെ തീരുമാനിക്കുന്ന വിദ്യാർഥിനികൾക്ക് നേരെ നിറതോക്കുകളുമായി തീവ്രവാദികൾ പ്രത്യക്ഷപ്പെടുന്നു. അവരുടെ ഫാഷൻ ഷോ അലങ്കോലമാക്കി തികച്ചും മനുഷ്യത്വ രഹിതമായി അവർക്ക് നേരെ നിറയൊഴിക്കുന്നു. ഒട്ടനവധി പെൺകുട്ടികൾ മരണമടയുന്നു. ഒരു വിദ്യാലയം ഒന്നാകെ ചോരയിൽ നിറയുന്നു.
സ്ത്രീ സ്വാതന്ത്യവും മതവുമൊക്കെ ഒത്തിരി ചർച്ച ചെയ്യപ്പെട്ട ചിത്രങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവയെ എല്ലാം മറികടന്ന് മറ്റൊരു തലത്തിലൂടെയാണ് 'പാപിച്ച' കടന്നു പോകുന്നത്. മതദേഹങ്ങളിൽ നിന്നും മുക്തിനേടാൻ ശ്രെമിക്കുക, അതിനുള്ള തിരിച്ചറിവ് ഉണ്ടാവുക എന്നത് തന്നെ പ്രശംസനീയമായ ചിന്തകളാണ്. പോരാട്ടത്തിന്റെ കഥയാണ് 'പപിച' , സ്ത്രീയുടെയും മതത്തിന്റെയും പൊരുളറിയാത്ത മദം ബാധിച്ച ഒരു സമൂഹത്തോടുള്ള യുവ തലമുറയുടെ പോരാട്ടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |