തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിക്കെതിരെ എൽ.ഡി.എഫ് ഇന്ന് നടത്തുന്ന മനുഷ്യ മഹാശൃംഖലയിൽ 70ലക്ഷം പേർ അണിചേരുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ. കളിയിക്കാവിള മുതൽ കാസർകോട് വരെ വൈകിട്ട് 4 നാണ് ശൃംഖല തീർക്കുക. കാസർകോട്ട് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള ആദ്യ കണ്ണിയും കളിയിക്കാവിളയിൽ പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി അവസാന കണ്ണിയുമാകും. കാസർകോട് നിന്ന് തുടങ്ങുന്ന ശൃംഖല റോഡിന്റെ വലതുഭാഗം ചേർന്നായിരിക്കും നടത്തുക.
3.30ന് റിഹേഴ്സൽ. നാലിന് ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലും. ഒരുമണിക്കൂറാണ് പരിപാടി. തുടർന്ന് 250 കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ നടക്കും . പാളയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. കാസർകോട് – കണ്ണൂർ– രാമനാട്ടുകര – മലപ്പുറം – പെരുന്തൽമണ്ണ – പട്ടാമ്പി – തൃശൂർ – എറണാകുളം – ആലപ്പുഴ – തിരുവന്തപുരം – കളിയിക്കാവിള റൂട്ടിലാണ് മഹാശൃംഖല തീർക്കുന്നത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ, എം.വി. ഗോവിന്ദൻ, സി.കെ.നാണു, ജമീലപ്രകാശം, ആർ.ബാലകൃഷ്ണപിള്ള, അഡ്വ. ആന്റണി രാജു, കെ.പ്രകാശ് ബാബു, സി. ദിവാകരൻ, വി.ശശി, ചാരുപാറ രവി, വി. സുരേന്ദ്രൻപിള്ള തുടങ്ങിയവർ വിവിധ സ്ഥലങ്ങളിലായി ശൃംഖലയിൽ അണിനിരക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |