കൊച്ചി: കോഴിക്കോട് ചേവായൂരിൽ സിറോ മലബാർ സഭയിലെ വൈദികൻ പ്രതിയായ പീഡനക്കേസിലെ ഇരയായ വീട്ടമ്മ പൊലീസിനെതിരെ ആരോപണവുമായി രംഗത്ത്. സഭയ്ക്ക് പിന്നാലെ പൊലീസും തന്നെ ചതിച്ചുവെന്നും കുറ്റാരോപിതനായ മനോജ് പ്ളാക്കൂട്ടത്തിൽ എന്ന വൈദികനെ രക്ഷിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും വീട്ടമ്മ തുറന്നടിച്ചു. ഒരു സ്വകാര്യ വാർത്താ ചാനലിനോടാണ് വീട്ടമ്മ ഈ വെളിപ്പെടുത്തൽ നടത്തിയത്.
വൈദികനെതിരെയുള്ള തന്റെ പരാതി താമരശ്ശേരി രൂപതാ ബിഷപ്പ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന് താൻ മൊഴി നൽകിയതോടെയാണ് പൊലീസ് കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതെന്നും വിദേശ മലയാളി കൂടിയായ വീട്ടമ്മ വെളിപ്പെടുത്തി. ഇരയായ തന്റെ ഭാര്യ പരാതിയുമായി സമീപിക്കുമ്പോൾ വേണ്ട പരിഗണന തങ്ങൾക്ക് ലഭിച്ചില്ല എന്ന് വീട്ടമ്മയുടെ ഭർത്താവും പ്രതികരിച്ചു. തങ്ങളെ എക്സ്പോസ് ചെയ്യുന്ന രീതിയിലാണ് പൊലീസ് മൊഴിയെടുത്തതെന്നും പ്രതികളുടെ മുൻപിൽ വച്ചാണ് പൊലീസുകാർ ഇത് ചെയ്തതെന്നും ഭർത്താവ് പറയുന്നു.
സിറോ മലബാർ സഭയിലെ വൈദികനായ മനോജ് പ്ലാക്കൂട്ടത്തിൽ കോഴിക്കോട്ടെ വീട്ടിലെത്തി ബലാൽസംഗം തന്നെ ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഡിസംബർ 4നാണ് വിദേശ മലയാളിയായ വീട്ടമ്മ ചേവയൂർ പൊലീസിൽ പരാതി നൽകുന്നത്. 2017 ജൂൺ 15ന് നടന്ന സംഭവത്തെക്കുറിച്ച് സഭയുടെയും ബിഷപ്പിന്റെയും സമ്മർദ്ദത്തെ തുടർന്നാണ് താൻ പുറത്തുപറയാതിരുന്നതെന്നും വീട്ടമ്മ മൊഴി നൽകിയിരുന്നു. പ്രതിയായ വൈദികൻ മനോജ് പ്ലാക്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |