ഗുരുവായൂർ: കലശക്കുടങ്ങളിൽ ഔഷധ ദ്രവ്യങ്ങൾ നിറച്ചു, ഇന്ന് ഗുരുവായൂരപ്പന് ആയിരംകുടം കലശവും ബ്രഹ്മകലശവും അഭിഷേകം ചെയ്യും. ഇന്നലെ തത്വകലശാഭിഷേകം നടന്നു. 24 തത്വങ്ങളെ ആവാഹിച്ച് പൂജിച്ച ശേഷമായിരുന്നു തത്വകലശാഭിഷേകം. രാവിലെ തത്വഹോമവും നാഡീസന്താന പൂജയുമുണ്ടായിരുന്നു. ഉത്സവത്തിന് മുന്നോടിയായി എട്ട് ദിവസമായി നീണ്ടു നിന്നിരുന്ന സഹസ്രകലശ ചടങ്ങുകൾക്ക് ഇന്ന് ബ്രഹ്മകലശത്തോടെ സമാപനമാകും.
ഗുരുവായൂർ ക്ഷേത്രത്തിൽ സഹസ്രകലശച്ചടങ്ങുകൾക്കായി കൂത്തമ്പലത്തിൽ ഒരുക്കിയ സ്വർണ, വെള്ളിക്കുടങ്ങൾ ഇന്നലെയാണ് മലർത്തിയത്. തുടർന്ന് ഔഷധ ദ്രവ്യങ്ങൾ നിറച്ചു. കഷായം, പാല്, തൈര്, പഞ്ചഗവ്യം, ഇളനീർ, ചക്ക, മാങ്ങ എന്നിവയ്ക്കു പുറമെ മണിക്കിണറിലെ വെള്ളവും ഉൾപ്പെടുന്നതാണ് ദ്രവ്യങ്ങൾ. 25 ഖണ്ഡങ്ങളിലായി 975 വെള്ളിക്കുടങ്ങളും 26 സ്വർണക്കുടങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്.
11 മണിയോടെ 40 കീഴ്ശാന്തി നമ്പൂതിരിമാർ കൂത്തമ്പലത്തിൽ നിന്നു കലശക്കുടങ്ങൾ ശ്രീകോവിലിൽ എത്തിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയിൽ ബ്രഹ്മകലശം പ്രദക്ഷിണമായി ശ്രീലകത്തേക്ക് എഴുന്നള്ളിക്കും. തുടർന്ന് ബ്രഹ്മകലശാഭിഷേകം നടക്കും. ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് കലശചടങ്ങുകൾ. തുടർന്ന് അഭിഷേകശേഷം തീർത്ഥം ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും. ക്ഷേത്രചൈതന്യ വർദ്ധനവിനായി വർഷത്തിലൊരിക്കൽ ഉത്സവത്തിനു മുമ്പേ നടത്തി വരുന്നതാണ് കലശാഭിഷേകം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |