ആലുവ: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. മൂവാറ്റുപുഴ കോടതിയുടെ അനുമതിയോടെയാണ് റെയ്ഡ്. ഞായറാഴ്ചയാണ് പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ട് വി.കെ.ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്തുകൊണ്ട് മൂവാറ്റുപുഴ കോടതിയില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് എത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.
ഇബ്രാഹിം കുഞ്ഞിനെതിരെ ആരോപണവുമായി പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇബ്രാഹിം കുഞ്ഞിന്റെ അറിവോടെയാണ് വായ്പ അനുവദിച്ചതെന്ന് ടി ഒ സൂരജ് പറഞ്ഞിരുന്നു. ഇതിനെല്ലാം രേഖകളുണ്ടെന്നും സൂരജ് വ്യക്തമാക്കിയിരുന്നു. പാലാവരിട്ടം മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട് അന്നത്തെ മന്ത്രി ഇബ്രാഹിംകുഞ്ഞ് ഒപ്പുവെച്ച ശേഷമാണ് ആര്‍.ഡി.എസ് കമ്പനിക്ക് മുന്‍കൂര്‍ പണം അനുവദിക്കുന്ന സാഹചര്യം ഉണ്ടായതെന്നും താന്‍ മാത്രം എടുത്ത തീരുമാനമല്ല അതെന്നും ടി.ഒ.സൂരജ് മൊഴി നല്‍കിയിരുന്നു.
കേസില്‍ തന്നെ പ്രതി ചേര്‍ത്താല്‍ അതില്‍ മന്ത്രികൂടി ഭാഗമാണ് എന്ന് സൂരജ് വ്യക്തമാക്കിയിരുന്നു. അതേസമയം, പാലാരിവട്ടം അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്നാണ് വിജിലൻസിന്റെ പക്ഷം. ഹൈക്കോടതിയിൽ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇബ്രാഹിം കുഞ്ഞിനെ രണ്ടു വട്ടം ചോദ്യം ചെയ്‌തെങ്കിലും ചില കാര്യങ്ങളിൽ കൂടി വ്യക്തത വരേണ്ടതുണ്ടെന്ന് സർക്കാരും കോടതിയെ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |