കൊച്ചി: യൂണിയൻ ഒാഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ. മഹേശന് യോഗ നേതൃത്വം ക്ളീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
കേസിൽ അറസ്റ്റിലാവുമെന്ന് ഉറപ്പിച്ച ഘട്ടത്തിലാണ് ആത്മഹത്യ. പാൻകാർഡും, മറ്റ് രേഖകളുമായി ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഭീഷണിപ്പെടുത്താനാണ് കത്തെഴുതിയത്. ഒപ്പം നിൽക്കുന്നവരെ തെറ്റിപ്പിക്കാനുള്ള തന്ത്രമായിരുന്നു കത്ത്.
അതിലൂടെ യോഗം ജനറൽ സെക്രട്ടറി, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരെയാണ് ലക്ഷ്യമിട്ടത്. കത്തിൽ പറയുന്ന ഒരു കാര്യത്തിലും അടിസ്ഥാനമില്ല. മാവേലിക്കര യൂണിയനുമായ ബന്ധപ്പെട്ട കേസിൽ പങ്കില്ലെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്.
ചേർത്തല, കണിച്ചുകുളങ്ങര യൂണിയനുകളുമായി ബന്ധപ്പെട്ട ചില സാമ്പത്തിക ക്രമക്കേടുകൾ ഒരാഴ്ചയ്ക്കുള്ളിൽ വെളിപ്പെടുത്തും. അല്ലാതെ യോഗത്തിന് മുന്നോട്ട് പോകാനാവില്ല. ഇക്കാര്യങ്ങൾ
താഴെത്തട്ടിലുള്ള പ്രവർത്തകരെ അറിയിക്കുന്നതിന് ,ചൊവ്വാഴ്ച മുതൽ ജില്ലകൾ കേന്ദ്രീകരിച്ച് യൂണിയൻ ഭാരവാഹികളുടെ യോഗം വിളിക്കുമെന്നും തുഷാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |