SignIn
Kerala Kaumudi Online
Sunday, 06 July 2025 4.42 PM IST

17 വർഷങ്ങൾക്ക് ശേഷം യു.എസിൽ ആദ്യമായി ഫെഡറൽ വധശിക്ഷ നടപ്പാക്കി, അവസാന നിമിഷം വരെ നാടകീയ നിമിഷങ്ങൾ

Increase Font Size Decrease Font Size Print Page
daniel-lewis-lee

വാഷിംഗ്ടൺ : നീണ്ട 17 വർഷത്തിന് ശേഷം അമേരിക്കയിൽ ആദ്യമായി ഫെഡറൽ വധശിക്ഷ നടപ്പാക്കി. ഡാനിയൽ ലൂയിസ് ലീ എന്നയാളെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ഏറെ നാടകീയതകൾക്ക് ശേഷം പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെ വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് സുപ്രീംകോടതി പുറപ്പെടുവിക്കുകയായിരുന്നു. പ്രാദേശിക സമയം, ചൊവ്വാഴ്ച പുലർച്ചെ 8.07നായിരുന്നു ( ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 5.37 ) ലീയുടെ മരണം ഒദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യാനയിലെ ടെറെ ഹോട്ടിലെ ജയിലിൽ വിഷം കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കിയത്.

 മാറിമറിഞ്ഞ ഉത്തരവുകൾ

ശരിക്കും ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 1.30നാണ് ( പ്രാദേശിക സമയം ജൂൺ 13 തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് ) വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. ദിവസങ്ങൾക്ക് മുമ്പ് ലീയുടെ വധശിക്ഷ നീട്ടിവയ്ക്കണമെന്നും കൊവിഡിന്റെ പശ്ചാത്തലത്തിൽ തങ്ങൾക്ക് വധശിക്ഷയ്ക്ക് സാക്ഷിയാകാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ കീഴ്കോടതിയെ സമീപിച്ചിരുന്നു. ഇതനുസരിച്ച് കീഴ്ക്കോടതി ലീയുടെ വധശിക്ഷ നീട്ടി. എന്നാൽ 47 കാരനായ ലീയുടെ വധശിക്ഷ നിറുത്തിവയ്ക്കാനുള്ള കീഴ്ക്കോടതിയുടെ തീരുമാനം കഴിഞ്ഞ ദിവസം അപ്പീൽ കോടതി അസാധുവാക്കുകയും ലീയെ വിഷം കുത്തിവച്ച് വധശിക്ഷ നടപ്പാക്കാൻ ഉത്തരവിടുകയും ചെയ്തു.

ഇതനുസരിച്ച് തീരുമാനിച്ച പോലെ ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 1.30ന് തന്നെ വധശിക്ഷ നടപ്പാക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിച്ചിരുന്നു. എന്നാൽ ഇതിനിടെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ലീയുടെ അറ്റോർണിയും വീണ്ടും അപ്പീൽ നൽകിയിരുന്നു. വധശിക്ഷയ്ക്ക് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് വധശിക്ഷ നീട്ടിവച്ചതായുള്ള ഉത്തരവ് കീഴ്കോടതി പുറപ്പെടുവിക്കുകയായിരുന്നു. വിഷം കുത്തിവച്ചുള്ള വധശിക്ഷ ഉയർത്തുന്ന ഭരണഘടനാ വെല്ലുവിളികൾ ചൂണ്ടിക്കാട്ടിയായിരുന്നു വധശിക്ഷ താത്കാലികമായി തടഞ്ഞത്.

എന്നാൽ ഒറ്റ രാത്രി കൊണ്ട് കീഴ്ക്കോടതി ഉത്തരവ് തള്ളിയ സുപ്രീംകോടതി ലീയുടെ വധശിക്ഷയ്ക്കുള്ള അനുമതി പുറപ്പെടുവിക്കുകയായിരുന്നു. സുപ്രീംകോടതിയിൽ 5 - 4 വോട്ടിന് ലീയുടെ വധശിക്ഷ നടപ്പാക്കാൻ തന്നെ തീരുമാനിച്ചു.

കൊവിഡ് പശ്ചാത്തലത്തിൽ ലീയുടെ വധശിക്ഷ നടക്കുന്ന സമയം തങ്ങൾക്ക് ഫെഡറൽ ജയിലിൽ എത്താനാകില്ലെന്നും അതിനാൽ വധശിക്ഷ നീട്ടണമെന്നും ആവശ്യപ്പെട്ട് കൊണ്ടുള്ള കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ അപ്പീലും പുലർച്ചെ കോടതി തള്ളി. എന്നാൽ ഇതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ട്രംപ് ഭരണകൂടം ധൃതിപ്പെട്ട് വധശിക്ഷ നടപ്പാക്കിയത് ശരിയായില്ലെന്ന് ലീയുടെ അറ്റോർണി പറഞ്ഞു.

daniel-lewis-lee

 ' ഒരു നിരപരാധിയെയാണ് കൊല്ലുന്നത്.. ! '

' ഞാൻ അത് ചെയ്തിട്ടില്ല, ഞാൻ ജീവിതത്തിൽ ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട്. പക്ഷേ, ഞാനൊരു കൊലപാതകിയല്ല. നിങ്ങൾ ഒരു നിരപരാധിയെയാണ് കൊല്ലുന്നത്.. !' മരണത്തിന് തൊട്ടുമുമ്പ് ലീ പറഞ്ഞ അവസാനവാക്കുകൾ ഇതാണെന്ന് ഒരു അമേരിക്കൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.

1996 ജനുവരി 11ന് വില്യം ഫ്രെഡറിക് മുള്ളർ, ഭാര്യ നാൻസി മുള്ളർ, 8 വയസുള്ള മകൾ സാറ എലിസബത്ത് പവൽ എന്നിവരെ കൊലപ്പെടുത്തി അവരുടെ മൃതദേഹം തടാകത്തിൽ തള്ളിയ വെളുത്ത വർഗ മേധാവിത്വ ഗ്രൂപ്പിലെ അംഗമായിരുന്ന ലീയുടെ വധശിക്ഷ കഴിഞ്ഞ ‌‌ഡിസംബറിൽ നടക്കേണ്ടിയിരുന്നതാണ്. എന്നാൽ ഫെഡറൽ വധശിക്ഷ സംബന്ധിച്ച നിയമകുരുക്കുകളുടെ പശ്ചാത്തലത്തിൽ വിധി നടപ്പാക്കാൻ വൈകുകയായിരുന്നു.

അതേ സമയം, കൊലപ്പെട്ട നാൻസിയുടെ മാതാവ് 81കാരി എർലീൻ പീറ്റേഴ്സൺ ലീയുടെ വധശിക്ഷ എതിർത്തിരുന്നു. കൊലപാതകത്തിൽ ലീയുടെ കൂട്ടാളിയായ ചെവീ കെഹോയ്ക്ക് നൽകിയത് പോലെ ഇയാൾക്കും ജീവപര്യന്തം ശിക്ഷ നൽകണമെന്നായിരുന്നു ഇവരുടെ ആവശ്യം.

ലീ ഉൾപ്പെടെ നാല് ഫെഡറൽ തടവുകാരുടെ വധശിക്ഷയാണ് 2003ന് ശേഷം നടപ്പാക്കാൻ തീരുമാനിച്ചത്. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലാണ് ഈ നാല് വധശിക്ഷകളും തീരുമാനിച്ചിരിക്കുന്നത്.

കഴി‌ഞ്ഞ വർഷമാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ഫെഡറൽ വധശിക്ഷ പുനരാരംഭിക്കുന്ന വിവരം ട്രംപ് ഭരണകൂടം അറിയിച്ചത്. ഡിസംബർ, ജനുവരി മാസങ്ങളിൽ വധശിക്ഷ നടപ്പാക്കാനായിരുന്നു തീരുമാനം. 19 വയസുകാരി ട്രേസി ജോയ് മക്ബ്രിഡ് എന്ന യു.എസ് സൈനിക ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ കേസിൽ 53 കാരനായ മുൻ യു.എസി സൈനികൻ ലൂയിസ് ജോൺസ് ജൂനിയറിന്റെ ഫെഡറൽ വധശിക്ഷയാണ് ഒടുവിൽ യു.എസിൽ നടന്നത്. 2003 മാർച്ച് 8നായിരുന്നു ഇത്.

അമേരിക്കൻ നീതിന്യായ വ്യവസ്ഥ അനുസരിച്ച്, കുറ്റകൃത്യങ്ങൾക്ക് ദേശീയ തലത്തിൽ ഫെഡറൽ കോടതികളിലോ പ്രാദേശിക തലത്തിൽ സ്റ്റേറ്റ് കോടതികളിലോ വിചാരണ നടത്താം. വ്യാജ കറൻസി ഉൾപ്പെടെ രാജ്യത്തെ ബാധിക്കുന്നതോ ഭരണഘടനാ ലംഘന സംബന്ധമോ ആയ കേസുകൾ ഫെഡറൽ കോടതിയിലാണ് വിചാരണ നടത്തുക. കുറ്റകൃത്യങ്ങളുടെ തീവ്രത അനുസരിച്ചാണ് മറ്റുള്ള കേസുകൾ ഫെഡറൽ കോടതിയ്ക്ക് വിടുന്നത്.

1972ൽ ഫെ‌ഡറൽ, സ്റ്റേറ്റ് തലത്തിൽ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. പിന്നീട് സ്റ്റേറ്റ് കോടതികൾക്ക് വധശിക്ഷ വിധിയ്ക്കാനുള്ള അനുവാദം 1976ൽ സുപ്രീംകോടതി നൽകി. 1988ൽ ഫെഡറൽ തലത്തിലും വധശിക്ഷകൾ നടപ്പാക്കുന്നതിനുള്ള നിയമനിർമാണം യു.എസ് സർക്കാർ പാസാക്കിയിരുന്നു.

ഡെത്ത് പെനാൽറ്റി ഇൻഫർമേഷൻ സെന്ററിന്റെ കണക്കനുസരിച്ച് 1988 മുതൽ 2018 വരെയുള്ള കാലയളവിൽ യു.എസിൽ ഫെഡറൽ കേസുകളിൽ 78 പേർക്കാണ് വധശിക്ഷ വിധിച്ചിട്ടുള്ളത്. എന്നാൽ മൂന്ന് പേരുടെ വധശിക്ഷ മാത്രമാണ് ഇതേവരെ നടപ്പാക്കിയിട്ടുള്ളത്. 62 പേരാണ് നിലവിൽ ഫെഡറൽ വധശിക്ഷ കാത്ത് യു.എസിലുള്ളത്.

TAGS: NEWS 360, WORLD, WORLD NEWS, DANIEL LEWIS LEE, US EXECUTES FIRST FEDERAL PRISONER, AFTER 17 YEARS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.