പുറത്തു കൊണ്ടുവന്നത് കേരളകൗമുദി
തിരുവനന്തപുരം: ഭീകരവാദ ഫണ്ടിംഗിനുൾപ്പെടെ ദുബായിൽ നിന്ന് കേരളത്തിലേക്ക് കടത്തുന്നത് ആഫ്രിക്കയിൽ നിന്ന് വാങ്ങിക്കൂട്ടുന്ന സ്വർണമാണെന്ന കേരളകൗമുദി റിപ്പോർട്ട് ശരിവച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). ഇന്നലെ സ്വപ്നാ സുരേഷിന്റെ ജാമ്യഹർജിയെ എതിർത്തപ്പോൾ, സ്വർണക്കടത്തിന്റെ ആഫ്രിക്കൻ ബന്ധവും കോടതിയെ അറിയിക്കുകയായിരുന്നു.
മുഖ്യപ്രതിയായ കെ.ടി. റമീസ് ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ പല തവണ സന്ദർശനം നടത്തിയിട്ടുണ്ടെന്നും അവിടെ നിന്ന് യു.എ.ഇയിലേക്ക് സ്വർണം കൊണ്ടുവന്നെന്നുമാണ് കണ്ടെത്തൽ. ഇക്കാര്യത്തിൽ വിശദാന്വേഷണം നടത്തും.
ആഫ്രിക്കൻ ലഹരി മാഫിയയുമായും പ്രതികൾക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നു. ടാൻസാനിയ, കോംഗോ, സൊമാലിയ, സുഡാൻ, ഘാന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് സ്വർണബാറുകൾ യു.എ.ഇയിലേക്ക് എത്തിച്ചശേഷമാണ് കേരളത്തിലേക്ക് കടത്തുന്നതെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. കുഴിച്ചെടുക്കുന്ന രൂപത്തിലും എത്തിച്ച് ശുദ്ധീകരിച്ചും ഇങ്ങോട്ടു കടത്തുകയാണ്.
ആഴ്ചയിൽ 700 കിലോഗ്രാം സ്വർണം യു.എ.ഇയിലേക്ക് കയറ്റി അയയ്ക്കുന്ന ഇന്ത്യക്കാരനെ ഡി.ആർ.ഐയും കണ്ടെത്തിയിട്ടുണ്ട്. കുഴലിനുള്ളിലോ പാത്രങ്ങളാക്കിയോ മോട്ടോറുകൾക്കുള്ളിൽ ഘടിപ്പിച്ചോ ഓവനുകളിലെ കോയിൽ ആക്കിയോ എങ്ങനെയും ദുബായിൽ സ്വർണത്തിന്റെ രൂപമാറ്റം വരുത്തും. പല തട്ടിലുള്ള കാരിയർമാർക്ക് കിലോയ്ക്ക് രണ്ടും മൂന്നും ലക്ഷം രൂപ കൂലിയും വിമാന ടിക്കറ്റും ചെലവും നൽകിയാണ് കേരളത്തിലെത്തിക്കുന്നത്.
സ്വർണം വാങ്ങാൻ വ്യാജ കറൻസി അച്ചടി
വിദേശ രാജ്യങ്ങളുടെ സെക്യൂരിറ്റി പ്രസുകളിൽ യഥാർത്ഥ കറൻസി പേപ്പറിൽ അച്ചടിക്കുന്ന വ്യാജകറൻസി ഉപയോഗിച്ചാണ് സ്വർണം വാങ്ങിക്കൂട്ടുന്നത്. ആഫ്രിക്കയിൽ നിന്ന് സ്വർണം വാങ്ങാൻ റാൻഡ്, ഫ്രാങ്ക്, ബിർ, ഘനൈൻ സെദി, സുഡാനീസ് പൗണ്ട് തുടങ്ങിയ അവിടത്തെ കറൻസികളും വ്യാജമായി അച്ചടിക്കുന്നതായാണ് സൂചന. കള്ളനോട്ടുപയോഗിച്ച് വാങ്ങുന്ന സ്വർണമാണ് ഭീകരവാദ ഫണ്ടിംഗിനായി കടത്തുന്നതെന്നാണ് എൻ.ഐ.എ സംശയിക്കുന്നത്. രാജ്യത്തെ കള്ളനോട്ട് വ്യാപനക്കേസുകൾ അന്വേഷിക്കുന്ന എൻ.ഐ.എ സംഘം ഇതും അന്വേഷിക്കും.
മലയാളികളുടെ ഖനികളും
യു.എ.ഇയിലേക്ക് ആഫ്രിക്കയിൽ നിന്ന് സ്വർണമെത്തിക്കുന്നവരിൽ മലയാളികളുമുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിയമവിധേയമായി സ്വർണ ഖനനം നടത്തുന്ന മലയാളികളുമുണ്ട്. സ്വർണ ഖനനം നടത്തുന്ന ഒരു മലയാളി ലോക കേരള സഭയിൽ അംഗമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |