തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കൂടുതൽ പേർക്ക് കൊവിഡ് രോഗ ബാധ. ഇന്ന് 53 പേർക്കാണ് ജയിലിൽ കൊവിഡ് സ്ഥിരീകരിച്ചത്. 50 തടവുകാർക്കും രണ്ട് ജീവനക്കാർക്കും ഒരു ഡോക്‌ടർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സെൻട്രൽ ജയിലിൽ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 218 ആയി.
തടവുകാരെ പുറത്തുകൊണ്ട് പോയി ചികിത്സിക്കുന്നത് പ്രായോഗികമല്ലെന്നാണ് അധികൃതർ പറയുന്നത്. ജയിലിന് അകത്തുള്ള ഓഡിറ്റോറിയത്തിലും വിവിധ ബ്ലോക്കുകളിലുമായാണ് ഇവരെ ചികിത്സിക്കുന്നത്. വരും ദിവസങ്ങളിൽ ബാക്കി തടവുകാരെ കൂടി പരിശോധനയ്ക്ക് വിധേയരാക്കും. പ്രായമായ തടവുകാരടക്കം കൊവിഡ് പോസിറ്റീവായവരുടെ പട്ടികയിലുണ്ട്.
ഒരുമിച്ചുള്ള ശുചിമുറിയും മറ്റുമാണ് കൊവിഡ് പടരുന്നതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പൂജപ്പുരയിൽ തന്നെയുള്ള ജയിൽ ആസ്ഥാനവും കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. അണുനശീകരണത്തിന് ശേഷം മറ്റന്നാൾ ജയിൽ ആസ്ഥാനം തുറക്കാനാണ് അധികൃതരുടെ ആലോചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |