വിഷു കഴിഞ്ഞാലുള്ള ഏറ്റവും വലിയ സീസണായ ഓണക്കാലവും മലയാള സിനിമയ്ക്ക് നഷ്ടമാകും. കൊവിഡ് - 19 വ്യാപനത്തെ തുടർന്ന് ആറ് മാസക്കാലമായി തിയേറ്ററുകൾ ഓണക്കാലത്തെങ്കിലും തുറന്ന് പ്രവർത്തിക്കാനാവുമെന്ന പ്രതീക്ഷയും അസ്തമിച്ചതോടെ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലായിരിക്കുകയാണ് മലയാള സിനിമ.ഇതാദ്യമാണ് പുതിയ റിലീസുകളില്ലാതെ ഓരോണക്കാലം കടന്നുപോകുന്നത്.
റിലീസില്ലാതെ ഓണക്കാലം
ഓണം റിലീസുകൾ ഇത്തവണ മിനി സ്ക്രീനിലും ഒ.ടി.ടി പ്ളാറ്റ്‌ഫോമിലും മാത്രമേയുണ്ടാകൂ.ഈ ഓണക്കാലത്ത് രണ്ട് ചിത്രങ്ങളാണ് റിലീസ് ചെയ്യുന്നത്. ടൊവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സും ദുൽഖർ സൽമാൻ നിർമ്മിച്ച മണിയറയിലെ അശോകനും. ഇരു ചിത്രങ്ങളും മിനി സ്ക്രീനിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലുമാണ് റിലീസ് ചെയ്യുന്നത്.നവാഗതനായ ഷംസു സൂ സായ്‌ബ സംവിധാനം ചെയ്യുന്ന മണിയറയിലെ അശോകൻ തിരുവോണ ദിവസം ഒ.ടി.ടി. പ്ളാറ്റ്ഫോമായ നെറ്റ് ഫ്ളിക്സിലാണ് റിലീസ് ചെയ്യുന്നത്. ഒാൺ െെലൻ റിലീസിനൊപ്പം സൂര്യ ടിവിയിലും അതേ ദിവസം ചിത്രം പ്രീമിയർ ടെലികാസ്റ്റ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നു.
ജേക്കബ് ഗ്രിഗറി, അനുപമ പരമേശ്വരൻ, അനു സിത്താര തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ ദുൽഖറും നസ്രിയയും അതിഥി താരങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട്. നവാഗതനായ ജിയോ ബേബി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് തിരുവോണത്തിന് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യും. നെറ്റ് ഫ്ളിക്സാണ് ചിത്രം ഒ.ടി.ടി പ്ളാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നത്.ജോജു ജോർജ്, സിദ്ധാർത്ഥ് ശിവ, ബേസിൽ ജോസഫ് ഇന്ത്യ ജാർവിസ് എന്നിവരാണ് മറ്റ് താരങ്ങൾ.
ഇരുന്നൂറ് ദിവസങ്ങളോളമായി അടഞ്ഞുകിടക്കുന്ന സിനിമാ തിയേറ്ററുകൾ എന്ന് തുറക്കാനാവുമെന്നോ മുടങ്ങിക്കിടക്കുന്ന സിനിമാ ചിത്രീകരണങ്ങൾ ഇനിയെന്ന് പുനരാരംഭിക്കാൻ കഴിയുമെന്നോ ആർക്കും ഒരെത്തും പിടിയുമില്ല. എന്നാൽ അടുത്തമാസത്തോടെ ഘട്ടം ഘട്ടമായി സിനിമാ തിയേറ്ററുകൾ തുറക്കാൻ അനുവദിച്ചേക്കുമെന്ന വാർത്തകൾ വരുന്നതും ഏതാനും സിനിമകളുടെ ചിത്രീകരണം തുടങ്ങാനായി എന്നതും ആശ്വാസം പകരുന്നുണ്ട്.
വിഷുക്കാലം കഴിഞ്ഞാൽ മലയാള സിനിമയുടെ ഏറ്റവും വലിയ സീസണായ ഓണക്കാലത്ത് തിയേറ്ററുകൾ അടഞ്ഞുകിടക്കുന്ന കാഴ്ച സിനിമാപ്രവർത്തകരെയും പ്രേക്ഷകരുടെയും ചങ്കിടിപ്പ് വർദ്ധിപ്പിക്കുന്നതാണ്.കൊവിഡാനന്തരം പല തിയേറ്ററുകളും തുറന്ന് പ്രവർത്തിക്കാൻ തന്നെ സാദ്ധ്യതയില്ലെന്നാണ് റിപ്പോർട്ട്. അമ്പത് വർഷക്കാലത്തിന്റെ ചരിത്രം പേറുന്ന തൃശൂർ സ്വപ്ന തിയേറ്റർ പൊളിച്ചുകഴിഞ്ഞു. നാല്പത് വർഷത്തെ പാരമ്പര്യമുള്ള തലസ്ഥാനത്തെ ധന്യ - രമ്യ തിയേറ്ററർ കോംപ്ളക്സും പ്രദർശനത്തിന് ഇനി ഉണ്ടാകില്ലെന്നാണ് സൂചന.
താരങ്ങൾ വീട്ടിൽ
കൊവിഡ് മഹാമാരി കാരണം താരങ്ങളെല്ലാം ഇക്കുറി വീട്ടിൽ തന്നെയായിരിക്കും. ചെന്നൈയിലെ വീട്ടിലായിരുന്ന മോഹൻലാൽ മൂന്നാഴ്ച മുൻപാണ് കൊച്ചിയിലെത്തിയത്. രണ്ടാഴ്ച ക്വാറന്റൈനിൽ പോയ താരം തുടർന്ന് ഒരു ചാനൽ പ്രോഗ്രാമിലും പരസ്യചിത്രത്തിന്റെ ചിത്രീകരണത്തിലും പങ്കെടുത്തു. മമ്മൂട്ടിയും ദുൽഖറും എറണാകുളത്തെ പുതിയ വീട്ടിലാണ്. ദിലീപും പൃഥ്വിരാജും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ആസിഫ് അലിയും നിവിൻ പോളിയും ജയസൂര്യയും സണ്ണി വയ്‌നുമെല്ലാം എറണാകുളത്തെ വീടുകളിലാണ്. ഉണ്ണിമുകുന്ദൻ ഒറ്റപ്പാലത്തെ വീട്ടിലാണ്.കൊവിഡ് കാലത്ത് മമ്മൂട്ടി മുഴുവൻ സമയവും വീട്ടിൽത്തന്നെയായിരുന്നു.വർക്ക് ഫ്രം ഹോം എന്ന ക്യാപ്ഷനോടെ മമ്മൂട്ടി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഫോട്ടോ ഇന്റർനെറ്റിൽ തരംഗമായിരുന്നു. പതിനഞ്ചുലക്ഷത്തോളംപേരാണ് ഒരാഴ്ചയ്ക്കുള്ളിൽ ഫോട്ടോ ലൈക്ക് ചെയ്തത്.
മമ്മൂട്ടിയെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യാനിരുന്ന ചിത്രം ഒാണം റിലീസായി പ്ളാൻ ചെയ്തിരുന്നതാണ്. സെൻട്രൽ പിക്ചേഴ്സ് നിർമ്മിച്ച് വിതരണം ചെയ്യാനിരുന്ന ഇൗ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കവേയാണ് കൊവിഡ് 19 മഹാമാരി വന്നത്. ഡോ. ഇക്ബാൽ കുറ്റിപ്പുറം രചന നിർവഹിച്ച ഇൗ ചിത്രം വൈകാതെ ക്യാൻസൽ ചെയ്യുകയും ചെയ്തു. ഇപ്പോൾ ഇതേ പ്രോജക്ട് ജയറാമിനെ വച്ച് ചെയ്യാനാണ് നീക്കം. മോഹൻലാലിന് നേരത്തെ തന്നെ ഒാണച്ചിത്രമുണ്ടായിരുന്നില്ല. ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന റാം ഒാണം റിലീസായി ആലോചിച്ചിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ജിത്തു ജോസഫിന്റെ മറ്റൊരു മോഹൻലാൽ ചിത്രമായ ദൃശ്യം-2 വൈകാതെ ചിത്രീകരണം തുടങ്ങാനിടയുണ്ട്.
സുരേഷ് ഗോപിക്കും ജയറാമിനും ഒാണച്ചിത്രങ്ങളുണ്ടായിരുന്നില്ല. ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഇൗ വീടിന്റെ നാഥൻ ഒാണത്തിന് റിലീസ് ചെയ്യാനായിരുന്നു പ്ളാൻ. ചിത്രത്തിലെ രണ്ട് ഗാനങ്ങൾ ചിത്രീകരിക്കാൻ ബാക്കിയുണ്ട്.
പൃഥ്വിരാജും ഇന്ദ്രജിത്തും ഒരുമിച്ചഭിനയിക്കുന്ന അയൽവാശി ഒാണത്തിന് പ്ളാൻ ചെയ്തിരുന്ന ചിത്രമാണ്. പൃഥ്വിരാജ് നിർമ്മിച്ച് നവാഗതനായ ഇർഷാദ് പരാരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരുമാസംകൊണ്ട് പൂർത്തീകരിക്കാനായിരുന്നു പദ്ധതി.
ചിങ്ങം ഒന്നിന് അനൗൺസ് ചെയ്ത ജോൺ ലൂഥർ എന്ന ജയസൂര്യ ചിത്രം നേരത്തെ ഒാണം റിലീസായി പ്ളാൻ ചെയ്തിരുന്നതാണ്. നവാഗതനായ അഭിജിത്ത് ജോസഫാണ് ഇൗ ചിത്രം സംവിധാനം ചെയ്യുന്നത്.
കുഞ്ചാക്കോ ബോബനെയും ജോജു ജോർജിനെയും നായകന്മാരാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രം ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളി എന്നിവയും ഒാണത്തിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രങ്ങളാണ്. ഒരു ചിത്രങ്ങളുടെയും ചിത്രീകരണം പൂർത്തിയായിട്ടില്ല.മഞ്ജുവാര്യരും ബിജു മേനോനും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലളിതം സുന്ദരം ഒാണക്കാല ചിത്രമായി പ്ളാൻ ചെയ്തിരുന്നതാണ്. ഇനി ഇരുപത്തിരണ്ട് ദിവസത്തെ ചിത്രീകരണമാണ് ലളിതം സുന്ദരത്തിന് അവശേഷിക്കുന്നത്. സെഞ്ച്വറിയുമായി ചേർന്ന് മഞ്ജുവാര്യർ പ്രൊഡക്ഷൻസാണ് ലളിതം സുന്ദരം നിർമ്മിക്കുന്നത്. മെരിലാൻഡിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മിച്ച് വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന പ്രണവ് മോഹൻലാൽ-കല്യാണി പ്രിയദർശൻ ചിത്രമായ ഹൃദയവും ഒാണത്തിന് ചാർട്ട് ചെയ്തിരുന്നതാണ്. ആസിഫ് അലിക്ക് ഒാണം റിലീസ് പ്ളാൻ ചെയ്തിരുന്നില്ല.
ഒാണത്തിന് തിയേറ്ററുകൾ തുറക്കുമെന്ന പ്രതീക്ഷയും അസ്തമിച്ചതോടെ ഇനിയെന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് നിർമ്മാതാക്കളെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറിയായ ആന്റോ ജോസഫ് പറയുന്നു.
എഴുപത്തിയഞ്ചുകോടിയോളം രൂപയാണ് ഒാണക്കാല ചിത്രങ്ങൾക്കായി മുതൽമുടക്കാൻ നിശ്ചയിച്ചിരുന്നത്. ഒാണക്കാലത്തും തിയേറ്ററുകൾ തുറക്കില്ലെന്ന് ഉറപ്പായതോടെ കൂടുതൽ ചിത്രങ്ങൾ ഒാൺ ലൈൻ റിലീസിന് ശ്രമിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |