തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് അനുവദിച്ച 10 ശതമാനം സംവരണ സീറ്റുകളിലേക്ക് വേണ്ടത്ര അപേക്ഷകരില്ല. ആദ്യ അലോട്ട്മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചപ്പോൾ, ആകെ സീറ്റുകളുടെ പകുതിയിലേറെയും ഒഴിഞ്ഞു കിടക്കുകയാണ്.
മുന്നാക്ക സംവരണത്തിനായി 16,711 സീറ്റുകളാണ് മാറ്റിവച്ചിരുന്നത്. ഇതിൽ 7,744 സീറ്റുകളിലേക്ക് മാത്രമാണ് അപേക്ഷകരുള്ളത്. ബാക്കി 8,967 സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്നു. മലബാർ ജില്ലകളിലാണ് കൂടുതൽ . ഇതിൽ തന്നെ,ഏറ്റവുമധികം മലപ്പുറം ജില്ലയിലും.
മുന്നാക്ക സംവരണത്തിനായി മലപ്പുറത്ത് 2712 സീറ്റുകളാണ് അനുവദിച്ചത്. ഇതിൽ 377 പേർ മാത്രമാണ് അപേക്ഷിച്ചത്. 2335 സീറ്റുകൾ ഒഴിവ്.മറ്റ് ജില്ലകളിൽ ഒഴിവുള്ള സീറ്റുകൾ: തിരുവനന്തപുരം -270, കൊല്ലം- 76, പത്തനംതിട്ട- 231, ആലപ്പുഴ -268, കോട്ടയം- 274, ഇടുക്കി- 275, എറണാകുളം- 561, തൃശൂർ- 541, പാലക്കാട്- 972, കോഴിക്കോട്- 765, വയനാട്- 356, കണ്ണൂർ- 1321, കാസർകോട്- 721.
സംസ്ഥാനത്ത് ഇതാദ്യമാണ് പ്ലസ് വൺ പ്രവേശനത്തിന് പത്ത് ശതമാനം സാമ്പത്തിക സംവരണം അനുവദിച്ചത്. അടുത്ത അലോട്ട്മെന്റിന് ശേഷവും ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ ജനറൽ മെരിറ്റിലേക്ക് മാറ്റിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |