തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ വിദഗ്ദ്ധ സമിതി ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് നൽകും. സമിതി തലവൻ ജെ.പ്രസാദാണ് മന്ത്രി സി.രവീന്ദ്രനാഥിന് റിപ്പോർട്ട് നൽകുക. ഉടൻ സ്‌കൂളുകൾ തുറക്കേണ്ടയെന്ന നിഗമനത്തിലാണ് വിദഗ്ദ്ധ സമിതി എത്തിച്ചേർന്നത് എന്നാണ് വിലയിരുത്തൽ. ഈ മാസമോ അടുത്ത മാസമോ സ്‌കൂൾ തുറക്കാൻ പറയാൻ സാദ്ധ്യതയില്ല.
അദ്ധ്യായന വർഷം പൂർണമായും ഇല്ലാതാകുന്ന രീതിയിൽ കാര്യങ്ങൾ എത്തിക്കാതെ ജനുവരിക്ക് ശേഷം വേനലവധി അടക്കം റദ്ദാക്കി ക്ലാസുകൾ പൂർത്തിയാക്കാമെന്ന ശുപാർശയാണ് വിദഗ്ദ്ധ സമിതി സർക്കാരിന് സമർപ്പിക്കുകയെന്നാണ് വിവരം. സ്‌കൂൾ തുറന്നാൽ ആദ്യം 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളെ ക്ലാസിലെത്തിക്കാനാണ് നിർദേശം. പിന്നീട് 9,11 ക്ലാസ് വിദ്യാർത്ഥികളെ എത്തിക്കുകയും തുടർന്ന് സാഹചര്യം അനുകൂലമാകുമ്പോൾ ഷിഫ്റ്റ് സമ്പ്രദായത്തിൽ ക്ലാസുകൾ നടത്തുകയും ചെയ്യാമെന്നാണ് നിലവിലെ നിർദേശം.
പല ഘട്ടങ്ങളായി അൺലോക്ക് മാർഗനിർദേശങ്ങൾ നിലവിൽ വന്നപ്പോഴും സ്കൂളുകൾ എന്ന് തുറക്കുമെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. ഒടുവിൽ വന്ന അൺലോക്ക് മാർഗനിർദേശങ്ങളിൽ ഈ മാസം 15 മുതൽ ഘട്ടം ഘട്ടമായി സ്കൂളുകൾ തുറക്കമാമെന്ന് കേന്ദ്ര സർക്കാർ പറയുന്നുണ്ടെങ്കിലും രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങൾക്കും ഇതിനോട് താത്പര്യമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |