ലക്‌നൗ: പിതാവിനെ പതിനേഴുകാരൻ അതിദാരുണമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ ടി.വി സീരിയലായ 'ക്രൈം പട്രോൾ' ആണ് പന്ത്രണ്ടാം ക്ലാസുകാരന് പ്രചോദനമായത്. ഇന്നലെ അറസ്റ്റിലായ വിദ്യാർത്ഥിയുടെ മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ചപ്പോഴാണ് 'ക്രൈം പട്രോളിംഗ്' പരമ്പര നൂറ് തവണ ഇയാൾ കണ്ടതായി മനസിലായത്.
മേയ് രണ്ടിനാണ് പിതാവ് മനോജ് മിശ്രയെ (42) ഇയാൾ കൊലപ്പെടുത്തിയത്. ഇരുമ്പുവടികൊണ്ട് പിതാവിന്റെ തലയിൽ അടിക്കുകയായിരുന്നു. ബോധംകെട്ടപ്പോൾ ഒരു തുണികൊണ്ട് കഴുത്തു ഞെരിച്ചു. പിന്നീട്, അതേ രാത്രിയിൽ അമ്മയുടെ സഹായത്തോടെ കുട്ടി മൃതദേഹം അഞ്ച് കിലോമീറ്റർ അകലെയുളള ഒരു വനമേഖലയിലേക്ക് കൊണ്ടുപോയി. ശേഷം പെട്രോളും ടോയ്‌ലറ്റ് ക്ലീനറും ഉപയോഗിച്ച് പിതാവിനെ കത്തിക്കുകയായിരുന്നു.
കത്തി കരിഞ്ഞ മൃതദേഹത്തിലെ കണ്ണട വഴിയാണ് ശരീരം മനോജിന്റേതാണെന്ന് അദ്ദേഹത്തിന്റെ ചില സഹപ്രവർത്തകർ തിരിച്ചറിഞ്ഞത്. മനോജ് പലപ്പോഴും ഭഗവദ്ഗീത പ്രസംഗിക്കാൻ പല പ്രദേശങ്ങളിൽ പോകാറുണ്ടായിരുന്നതിനാൽ ഇദ്ദേഹത്തിന്റെ നീണ്ട അഭാവത്തെക്കുറിച്ച് തങ്ങൾ സംശയിച്ചിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പറയുന്നത്.
മനോജിന്റെ മകനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചെങ്കിലും എല്ലാ തവണയും ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്ന് പൊലീസ് മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ക്രൈം പട്രോളിംഗ് സീരിയലിന്റെ എപ്പിസോഡുകൾ നൂറ് തവണയെങ്കിലും കണ്ടതായി കണ്ടെത്താനായത്. നിരവധി തവണ ചോദ്യം ചെയ്‌തതിന് ശേഷം പതിനേഴുകാരൻ പൊട്ടിക്കരഞ്ഞ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് മകനേയും അമ്മ സംഗീത മിശ്രയേയും (39) പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, തെളിവുകൾ നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ഇരുവർക്കും എതിരെ ചുമത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |