ഭോപ്പാല്‍: വ്യാഴാഴ്ച രാത്രി ട്രെയിനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം എലി തിന്ന നിലയില്‍. മദ്ധ്യപ്രദേശിലെ ഇറ്റാര്‍സി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനു പുറത്തെ കുടിലിലായിരുന്നു 33കാരന്റെ മൃതദേഹം സൂക്ഷിച്ചിരുന്നത്. മോര്‍ച്ചറി ഇല്ലാത്തതിനാല്‍ ഇവിടെ തന്നെയാണ് മൃതദേഹങ്ങള്‍ സൂക്ഷിക്കാറുള്ളതെന്നാണ് റെയില്‍വേ പൊലീസ് പറയുന്നത്.
റെയില്‍വേ പൊലീസിന്റെ അശ്രദ്ധയ്‌ക്കെതിരെ യുവാവിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മൃതദേഹത്തിന്റെ രണ്ട് കണ്ണുകളും എലി തിന്ന നിലയിലായിരുന്നെന്നാണ് കുടുംബത്തിന്റെ പരാതി. വ്യാഴാഴ്ച രാത്രി കര്‍ണാടക എക്‌സ്പ്രസില്‍ വെച്ചാണ് ആഗ്ര സ്വദേശിയായ യുവാവ് മരിച്ചത്.
ട്രെയിനില്‍ അബോധാവാസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യുവാവ് മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ബംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലേക്കാണ് 33കാരന്‍ യാത്ര ചെയ്തത്. മൃതദേഹത്തിന്റെ ഫോട്ടോ സഹിതമാണ് വീട്ടുകാരെ വിവരം അറിയിച്ചിരുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
രാത്രി 11.30 ഓടെ സ്റ്റേഷന്‍ പരിസരത്തേക്ക് റെയില്‍വേ പൊലീസ് മൃതദേഹം മാറ്റുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിവരെ മൃതദേഹം ഇവിടെ സൂക്ഷിക്കുകയും ചെയ്തു. യുവാവിന്റെ കുടുംബാംഗങ്ങള്‍ സ്ഥലത്ത് എത്തിയപ്പോഴാണ് മൃതദേഹം വികൃതമാക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
രാത്രി വൈകിയതിനാലാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാതിരുന്നതെന്നാണ് റെയില്‍വേ പൊലീസ് പറയുന്നത്. മൃതദേഹത്തിന് സമീപം ഒരാളെ കാവല്‍ നിര്‍ത്തിയിരുന്നെന്നും പോലീസ് പറഞ്ഞു. ട്രെയിനില്‍ വെച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ പതിവായി ഇവിടെയാണ് സൂക്ഷിക്കാറുണ്ടായിരുന്നതെന്നും ഇത്തരത്തിലൊരും സംഭവം ഇതാദ്യമാണെന്നും പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |