ദോഹ: ഖത്തറിൽ കടലിൽ ഒരുക്കിയ കൂടുകളിൽ വളരുന്നത് 3000 മെട്രിക് ടൺ മത്സ്യം. ഖത്തർ തീരത്ത് നിന്ന് 50 കിലോമീറ്റർ അകലെ ഒൻപത് ലക്ഷം ചതുരശ്ര മീറ്റർ പ്രദേശത്ത് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന 16 വമ്പൻ കൂടുകളിലാണ് ഇവ വളരുന്നത്. ഖത്തർ സർക്കാരിന്റെ പിന്തുണയോടെയാണ് റുവൈസ് തീരത്തിന് വടക്കുകിഴക്കായി കടലിൽ ഈ പദ്ധതി തങ്ങൾ നടപ്പിലാക്കുന്നതെന്ന് സ്വകാര്യ കമ്പനിയായ അൽ ഖംറ ഹോൾഡിംഗ് ചെയർമാൻ ഹമദ് സാലിഹ് അൽ ഖംറ അറിയിച്ചു. ഇവയെ വിളവെടുക്കുകയാണ് കമ്പനിയിപ്പോൾ ഫ്ലോട്ടിംഗ് കേജ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഖത്തറിലെ ആദ്യ ഓഫ്‌ഷോർ അക്വാകൾച്ചർ പദ്ധതിയാണിത്. സമക്‌നാ എന്നാണ് ഈ പ്രോജക്ടിന്റെ പേര്.
ഫ്ലോട്ടിംഗ് കേജ് മത്സ്യകൃഷി 2019 തുടക്കത്തിലാണ് കമ്പനി പരീക്ഷണാർത്ഥം ആരംഭിച്ചത്. ജൂണോടെ എട്ട് കൂടുകളിൽ കൃഷി തുടങ്ങി. വർഷം 2000 ടൺ ആണ് ഇവയുടെ ഉൽപ്പാദന ശേഷിയെന്നാണ് വിവരം. കടലിൽ തന്നെ പ്രകൃതിദത്തമായ സാഹചര്യത്തിൽ വളർന്നതായതിനാൽ കൃത്രിമമായി വളർത്തുന്നവയെക്കാൾ നല്ല ആരോഗ്യമുണ്ട് ഈ മത്സ്യങ്ങൾക്ക്. ഇവ പ്രോട്ടീൻ നിറഞ്ഞതുമാണെന്ന് വിളവെടുപ്പിന് ശേഷം സമക്‌നാ പദ്ധതിയുടെ ജനറൽ മാനേജർ മുഹമ്മദ് അൽ ഖംറ പറഞ്ഞു
ഭക്ഷ്യസുരക്ഷയുടെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ ഖത്തർ നടപ്പിലാക്കുന്ന നാഷണൽ ഫുഡ് സെക്യൂരിറ്റി സ്ട്രാറ്റജിയുടെ ഭാഗമാണ് സമക്‌നാ പദ്ധതി. ഖത്തറിനെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിൽ 2017ൽ ആരംഭിച്ച ഉപരോധത്തെ മറികടക്കുന്നതിനായി വിവിധ മേഖലകളിൽ പ്രദേശിക ഉൽപ്പാദനം ശക്തിപ്പെടുത്തി വരികയാണ് രാജ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |