ന്യൂഡൽഹി: റിപ്പബ്ലിക് ടി.വി മേധാവി അർണബ് ഗോസാമിക്കെതിരെ മഹാരാഷ്ട്ര നിയമസഭയിൽ അവകാശ ലംഘന പ്രമേയം അവതരിപ്പിച്ച ശിവസേന എം.എൽ.എ പ്രതാപ് സർനായിക്കിന്റെ ഓഫീസിലും വസതിയിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയിഡ് നടത്തി.
സർനായിക്കിന്റെ മകൻ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തെതുടർന്നാണ് റെയിഡെന്ന് ഇ.ഡി ഉദ്യോഗസ്ഥർ അറിയിച്ചു. സുരക്ഷാ സേവന കമ്പനിയായ ടോപ്സ് ഗ്രൂപ്പിന്റെ പ്രൊമോട്ടർമാരുടെ ഉടമസ്ഥതയിലുള്ള പ്രോപ്പർട്ടിയിൽ താനെ, മുംബയ് എന്നിവിടങ്ങളിലെ 10 സ്ഥലങ്ങളിലാണ് തിരച്ചിൽ നടത്തിയത്.
മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, എൻ.സി.പി നേതാവ് ശരദ് പവാർ എന്നിവർക്കെതിരെ മോശം ഭാഷ ഉപയോഗിച്ച അർണബ് ഗോസാമിക്കെതിരെ സെപ്തംബർ 16നാണ് മഹാരാഷ്ട്ര നിയമസഭയിൽ സർനായിക് അവകാശ ലംഘന പ്രമേയം അവതരിപ്പിച്ചത്.
മുംബയെ പാക് അധീന കശ്മീരുമായി താരതമ്യം ചെയ്ത നടി കങ്കണ റണാവത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടതും താനെ ഓവാലമജിവാഡ എം.എൽ.എയായ പ്രതാപ് സർനായിക്കാണ്. അതേസമയം 'എതിരാളികളെ നിശബ്ദരാക്കാൻ' കേന്ദ്ര ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്ന് സേന വക്താവ് പ്രിയങ്ക ചതുർവേദി ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |