SignIn
Kerala Kaumudi Online
Monday, 07 July 2025 5.31 AM IST

നമ്മുടെ തീരത്ത് നിന്നും മത്തിയും അയലയുമൊക്കെ അപ്രത്യക്ഷമാകുന്നതിന് പിന്നിൽ ചൈന? മത്സ്യവേട്ടയ്‌ക്ക് സ്വന്തമായി 17,000 കപ്പലുകളുളള സമുദ്ര ഭീമൻ

Increase Font Size Decrease Font Size Print Page

china

ദക്ഷിണ ചൈന കടലിൽ അധീശത്വം ഉറപ്പിക്കാനുളള ചൈനയുടെ ശ്രമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഈ ലേഖകൻ 1998 ൽ റെഡിഫ് ഡോട്ട്കോമിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ ഈ സമുദ്രം സ്വകാര്യസ്വത്തും 'സ്വന്തം തടാകവും' ആക്കി വയ്ക്കാനുളള ശ്രമമാണ് ചൈനയുടേതെന്ന് പറഞ്ഞിരുന്നു. ധാതുനിക്ഷേപത്തിന്മേലും പ്രകൃതിവാതകത്തിന്മേലും മത്സ്യസമ്പത്തിന്മേലും കണ്ണുവച്ചുള്ളതാണ് ഈ ശ്രമമെന്നാണ് അന്ന് കരുതിയിരുന്നത്. ആ സമയത്ത് തന്നെ സ്‌പ്രാറ്റ്‌ലി ദ്വീപ്, മിസ്ചീഫ് റീഫ്, പാരസെൽ ദ്വീപ്, സ്‌കാർബറോ ഷോൽ ഇവയിലെല്ലാം അതിക്രമിച്ച് കടന്നിരുന്നു ചൈന. അവിടെ വിയറ്റ്നാം, തായ്‌വാൻ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളുടെ എല്ലാ അവകാശവാദങ്ങളെയും നിരാകരിച്ചുകൊണ്ട് തീർത്തും ഏകപക്ഷീയമായിരുന്നു ചൈനയുടെ ഈ നീക്കം.

പ്രകൃതിവിഭവങ്ങളിന്മേൽ മാത്രമല്ല ചൈനയുടെ കണ്ണ് എന്ന് ലോകത്തിന് മനസിലായത് 2010 കാലഘട്ടത്തിലാണ്. അവിടെ അവർ സൈനിക താവളങ്ങൾ ഉറപ്പിക്കുകയായിരുന്നു. പലദ്വീപുകളിലും അവർ സൈനിക വ്യോമത്താവളങ്ങൾ ഉണ്ടാക്കി. ഈ ദ്വീപുകളെ തങ്ങളുടെ വിമാനവാഹിനിക്കപ്പലുകളായാണ് ചൈന കാണുന്നത്.

china

മറ്രുളള രാജ്യങ്ങളുടെ കപ്പൽഗതാഗതവും ദക്ഷിണ ചൈനാ കടലിന് മുകളിലൂടെയുള്ള വ്യോമഗതാഗതവും ചൈന നിയന്ത്രിക്കാൻ തുടങ്ങി. ചൈനയുടെ കടന്നു കയറ്റത്തിനെതിരെ ഫിലിപ്പീൻസിന്റെ പരാതിയെത്തുടർന്ന്, യു.എൻ കരാറായ UNCLOS ( United Nations Convention on the law of the seas ) ചൈന ലംഘിച്ചു എന്ന് 2015 ൽ UNCLOS വിധിച്ചു. എന്നാൽ ചൈന ഇത് ഗൗനിച്ചതേയില്ല. ചൈനയുടെ ഈ നടപടി അന്താരാഷ്ട്ര നിയമത്തിന് എതിരാണ്. ഫ്രീഡം ഓഫ് നാവിഗേഷന് തടസം സൃഷ്ടിക്കുകയാണ് ചൈന. ഓപ്പൺ സീയിലൂടെ, അതായതു പുറം കടലിലൂടെ, ആർക്കും കപ്പൽഗതാഗതം നടത്താം. ഇതിനാണ് ചൈന തടസം സൃഷ്ടിക്കുന്നത്. ലോകത്തിന്റെ കപ്പൽ ഗതാഗതത്തിന്റെ വലിയൊരു പങ്കും മലാക്ക കടലിടുക്കിലൂടെ സൗത്ത് ചൈന കടൽ മാർഗമാണ് നടക്കുന്നത്. അതിനെ തടസപ്പെടുത്തുന്നത് ലോകത്തുള്ള എല്ലാ രാഷ്ട്രങ്ങൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ചൈന ഉന്നയിക്കുന്ന 9 ഡാഷ് ലൈനിന് യാതൊരു ചരിത്ര പ്രസക്തിയുമില്ല എന്നും UNCLOS വിധിച്ചിട്ടുണ്ട്.

ചൈന ഉയർത്തുന്ന ഈ ഭീഷണികൾക്കെതിരെയായാണ് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പുതിയ ഉത്തരവുകൾ. ഉദാ. ചൈനീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കും യാത്രാവിലക്ക്, രണ്ട്, ചൈനയുടെ സ്വന്തം എണ്ണക്കമ്പനിയായ CNOOC - മായി യാതൊരു ബന്ധവും അമേരിക്കൻ പൗരന്മാർക്ക് പാടില്ല. 'സൗത്ത് ചൈന കടലിൽ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി അനുസരിപ്പിക്കുന്ന രീതി ചൈന നിറുത്തുന്നതുവരെ അമേരിക്ക അവർക്കെതിരെ നടപടി തുടരും' മൈക്ക് പോംപിയോ പറയുന്നു. മൈക്ക് പോംപിയോ ഇത് പറയുന്നതിന് പിന്നിൽ ചില കാരണങ്ങളുണ്ട്.

ഒബാമയുടെ കാലത്താണ് ചൈന സൗത്ത് ചൈന കടലിൽ കൂടുതൽ അതിക്രമിച്ച് കടന്നതും അതിനെ പിടിച്ചടക്കിയതും. ഇതിനെതിരെ ഒബാമയുടെ ഭാഗത്തു നിന്നും ഇടപെടലുണ്ടായില്ല. ഡൊണാൾഡ് ട്രംപാകട്ടെ തന്റെ ഭരണകാലത്ത് ചൈനയുടെ നീക്കത്തെ അതിശക്തമായി എതിർത്തു. ഒബാമയുടെ വൈസ് പ്രസിഡന്റായിരുന്ന ബൈഡൻ അമേരിക്കയുടെ പ്രസിഡന്റാകുമ്പോൾ വിഷയത്തിൽ തണുപ്പൻ മട്ട് സ്വീകരിക്കാതിരിക്കാനുള്ള മുൻകരുതലായാണ് മൈക്ക് പോംപിയോ ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. മാത്രവുമല്ല, ഒബാമയുടെ ഭരണകൂടത്തിലുണ്ടായിരുന്ന പലരും ബൈഡന്റെ ഭരണകൂടത്തിലുണ്ടാവും. അതുകൊണ്ട് വിഷയത്തിലുള്ള ഇടപെടൽ ദുർബലമാകാതിരിക്കാനും കൂടിയാണിത്.

china

ഭീഷണി ഉയർത്തുന്ന മത്സ്യവേട്ട

നിരവധി ലോകരാജ്യങ്ങൾക്ക് ഭീഷണി ഉയർത്തുന്ന മത്സ്യവേട്ടക്കാരുമാണ് ചൈന. ഉദാ: ചിലിയുടെ തീരത്ത് പോയ 400 മത്സ്യബന്ധന കപ്പലുകൾ , ഇക്വഡോറിന്റെ തീരത്ത് പോയ 350 മത്സ്യബന്ധന കപ്പലുകൾ. ചൈനയ്ക്ക് 17000 മത്സ്യബന്ധന കപ്പലുകളുണ്ട്. ഈ സ്ഥാനത്ത് അമേരിക്കയ്ക്ക് വെറും 300 മത്സ്യബന്ധന കപ്പലുകളേ ഉള്ളൂ എന്ന് ലോസാഞ്ചൽസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അതായത് ലോകത്തുള്ള മത്സ്യബന്ധനത്തിന്റെ 75 ശതമാനവും നടത്തുന്നത് ചൈനയാണ്! നമ്മുടെ തീരത്ത് നിന്നും മത്തിയും അയലയുമൊക്കെ അപ്രത്യക്ഷമാകുന്നതിന് പിന്നിലും ചൈനയുടെ പങ്കുണ്ടാവാം. നമ്മുടെ അധിനിവേശ കടലുകൾക്ക് അപ്പുറം ചൈനീസ് കപ്പലുകൾ മത്സ്യബന്ധനം നടത്തുന്നുണ്ടാവാം. മത്സ്യബന്ധനകപ്പലുകൾ എന്ന വ്യാജേന ചൈന ചാരപ്പണി നടത്തുന്നു എന്നും ആക്ഷേപമുണ്ട്.

TAGS: NEWS 360, WORLD, WORLD NEWS, INDIA CHINA, INDIA CHINA OCEAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.