ന്യൂഡൽഹി: പഠിച്ച കോളേജിൽ മൂന്നു ദശകങ്ങൾക്കുശേഷമെത്തിയ ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യയ്‌ക്ക് ഡോക്‌ടറേറ്റ് നൽകാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് ഡൽഹി സർവകലാശാല അധികൃതർ. 1991-94ലാണ് ഡൽഹി സർവകലാശാലയ്‌ക്ക് കീഴിലെ ഹിന്ദു കോളേജിൽ ഹരിണി സോഷ്യോളജി പഠിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സ്‌കോളർഷിപ്പോടെയായിരുന്നു പഠനം. ഈമാസം ഹരിണി കോളേജ് സന്ദർശിക്കുമെന്ന് സെപ്‌തംബറിൽ അറിഞ്ഞപ്പോൾ തന്നെ തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. അയൽരാജ്യത്തിന്റെ പ്രധാനമന്ത്രിയായി മടങ്ങിയെത്തുന്ന പൂർവ വിദ്യാർത്ഥിനിയെ ഡോക്‌ടറേറ്റ് നൽകി ആദരിക്കാൻ ഡൽഹി സർവകലാശാല എക്‌സിക്യുട്ടീവ് കൗൺസിൽ അടിയന്തരയോഗം ചേർന്ന് തീരുമാനിച്ചു. എന്നാൽ, പ്രത്യേക ചടങ്ങ് സംഘടിപ്പിക്കാൻ പല കാരണങ്ങളാൽ സാധിച്ചില്ലെന്ന് സർവകലാശാല വി.സി യോഗേഷ് സിംഗ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. അടുത്ത തവണ ഹരിണിയെത്തുമ്പോൾ വിപുലമായ ചടങ്ങ് സംഘടിപ്പിച്ച് ഡോക്‌ടറേറ്റ് നൽകി ആദരിക്കും. അതേസമയം, ഹരിണിക്ക് ആദരമായി കോളേജ് ഹരിണി അമരസൂര്യ സോഷ്യൽ ആൻഡ് എത്തനോഗ്രാഫിക് റിസർച്ച് ലാബ് ആരംഭിച്ചു.
മതിലുകളല്ല,
പാലങ്ങൾ നിർമ്മിക്കൂ
കോളേജിൽ ഹരിണിക്ക് അദ്ധ്യാപകരും വിദ്യാർത്ഥികളും വൻ സ്വീകരണമാണ് ഒരുക്കിയത്. പഠിച്ചിരുന്ന ക്ലാസ് മുറിയിലെത്തി ഹരിണി ഓർമ്മകൾ പങ്കുവച്ചു. ചില വിദ്യാർത്ഥികൾ ഹരിണിയുടെ ചിത്രം വരച്ച് സമ്മാനിച്ചു. എൻ.സി.സി കേഡറ്റുകൾ ഗാർഡ് ഓഫ് ഓണറും നൽകി. രാജ്യങ്ങൾക്കും വീടുകൾക്കുമിടയിൽ മതിലുകളല്ല, പാലങ്ങൾ നിർമ്മിക്കണമെന്ന് ഹരിണി വിദ്യാർത്ഥിനികളോട് അഭ്യർത്ഥിച്ചു. രാഷ്ട്രീയം അവഗണിക്കരുത്. രാജ്യത്തിന്റെ മാറ്റത്തിന് രാഷ്ട്രീയം പ്രധാന ഉപകരണമാണെന്നും കൂട്ടിച്ചേർത്തു. സന്ദർശനത്തിന്റെ ഓർമ്മയ്‌ക്ക് വൃക്ഷത്തൈ നട്ടു. കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ജു ശ്രീവാസ്‌തവയ്‌ക്കും വിദ്യാർത്ഥികൾക്കുമൊപ്പം ഫോട്ടോയുമെടുത്താണ് ഹരിണി മടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |