ചങ്ങരംകുളം: കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അധിക വൈദ്യുതി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടും അത് സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ലെന്ന് കേന്ദ്ര ഊർജ്ജ വകുപ്പ് സഹമന്ത്രി ആർ.കെ. സിംഗ്. ബിജെപി ഭരണത്തിൽ കേന്ദ്രത്തിൽ വൈദ്യുതി മിച്ചം വയ്ക്കുകയാണ്. കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ വൈദ്യുതി ആവശ്യാനുസരണം നൽകുന്നു. എന്നാൽ കേരളത്തിന്റെ ആവശ്യത്തിന് അത് തികയില്ല. അധികമായി രണ്ടായിരം മെഗാവാട്ട് വൈദ്യുതി കൂടി നൽകാമെന്ന് വാഗ്ദാനം ചെയ്തിട്ടും അത് മുഴുവനായി സ്വീകരിക്കാൻ കേരളം തയ്യാറാകുന്നില്ലന്ന് ആർ.കെ. സിംഗ് പറഞ്ഞു.
വാഗ്ദാനം ചെയ്ത മുഴുവൻ വൈദ്യുതിയും സ്വീകരിക്കാനുള്ള സൗകര്യം ഒരുക്കുന്നതിൽ കേരളം പരാജയപ്പെട്ടു. കേരള സർക്കാരിൻ്റെ കഴിവുകേടാണ് പ്രകടമാകുന്നതെന്ന് മന്ത്രി പറഞ്ഞു. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ മലപ്പുറത്തെ സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വർഗ്ഗീയതയും വിഭാഗീയതയും വളർത്തി വോട്ടു തട്ടാനാണ് എൽഡിഎഫ് യുഡിഎഫ് മുന്നണികൾ ശ്രമിക്കുന്നത്. കേന്ദ്രമന്ത്രി പറയുന്നു.
ഇത്തരം വർഗ്ഗീയ രാഷ്ട്രീയത്തിൻ്റെ ഇരയാണ് കഴിഞ്ഞ ദിവസം തീവ്രവാദികളാൽ കൊല ചെയ്യപ്പെട്ട ആർഎസ്എസ് പ്രവർത്തകനെന്ന് അദ്ദേഹം പറഞ്ഞു. കേരളം ഭരിച്ച ഇരുമുന്നണികളും അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്നു. ഏറ്റവും ഒടുവിൽ ഒരു മന്ത്രി അമേരിക്കയിൽ പോയി മത്സ്യതൊഴിലാളികളുടെ കടലെല്ലാം വിദേശ കമ്പനിക്ക് തീറെഴുതി. ഈ രണ്ടു കൂട്ടരും കേരളത്തിൻ്റെ വികസനം തടസപ്പെടുത്തുന്നു. കൊവിഡ് നിയന്ത്രിക്കുന്നതിൽ കേരളം പരാജയപ്പെട്ടു. രാജ്യത്ത് ഇന്ന് കൂടുതൽ കോവിഡ് രോഗികൾ ഉള്ളത് കേരളത്തിലും മഹാരാഷ്ട്രയിലുമാണ്.
ആർ.കെ.സിംഗ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |