ഒരേയൊരു നൃത്തത്തിലൂടെ ലോകമെങ്ങും കാഴ്ചക്കാർ കയ്യടിച്ച ബോണി എമ്മിന്റെ റാ റാ റാസ്പുടിന് കാലങ്ങൾക്കിപ്പുറം മിന്നൽച്ചുവടുകളൊരുക്കിയ തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ ജാനകിയുടെയും നവീന്റെയും വിശേഷങ്ങൾ...
ചുറ്റിലും നിറയുന്ന വിസ്മയം നിറഞ്ഞ കണ്ണുകൾ, പരിചയപ്പെടാനും സെൽഫിയെടുക്കാനും ഓടിയെത്തുന്നവർ. തൃശൂർ അത്താണി പി.എസ്.സി ബാങ്കിന്റെ ഗ്രീൻ മൈത്രി ജ്യൂസ് മാർട്ടിന്റെ ഉദ്ഘാടകരായി എത്തിയ സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങൾ ജാനകിയും നവീനുമായിരുന്നു ഈ സ്നേഹ പിന്തുണ ലഭിച്ചത്. എല്ലാവരോടും സംസാരിച്ചും അവരുടെ സ്നേഹനിർബന്ധത്തിന് വഴങ്ങി വൈറൽ ഡാൻസായ റാസ്പുടിൻ നൃത്തച്ചുവടുകൾ ആവിഷ്കരിച്ചും രണ്ടുപേരും ഇവിടെയും താരങ്ങളായി. ജാനകിയും നവീനുമെത്തിയെന്നറിഞ്ഞ് കാണാനും പരിചയപ്പെടാനും എത്തിയവരും ഏറെയായിരുന്നു.
തൃശൂർ മെഡിക്കൽ വിദ്യാർത്ഥികളായ നവീനും ജാനകിയും വെറും മുപ്പതു സെക്കൻഡ് നീണ്ട തകർപ്പൻ 'റാസ്പുട്ടിൻ നൃത്ത' മാണ് പോയവാരം സോഷ്യൽ മീഡിയയെ വൈ മിന്നൽപ്പിണറുകളായത്. ലോകമെങ്ങും ഹൃദയം കൊണ്ടാണ് ഈ മനോഹരചുവടുകളെ ഏറ്റെടുത്തത്. ദിനംപ്രതി ആയിരക്കണക്കിന് നൃത്തവീഡിയോകൾ വരുന്ന സോഷ്യൽമീഡിയയിൽ അതിവേഗവും മനോഹരവുമായ ചുവടുകൾ കൊണ്ടാണ് ഈ കൂട്ടുകാർ വ്യത്യസ്തമാക്കിയത്.
''യൂണിഫോമിൽത്തന്നെ ഡാൻസ് ചെയ്തതും മെഡിക്കൽ കോളേജിലെ പശ്ചാത്തലവുമാണ് പെട്ടെന്ന് വൈറലാകാൻ കാരണമെന്ന് തോന്നുന്നു. ഇനിയും ഇതുപോലുളള അവതരണം പ്രതീക്ഷിക്കാം. വിമർശനമുണ്ടായപ്പോൾ തന്നെ പിന്തുണയുമായി പ്രമുഖരുൾപ്പെടെ കുറേ പേർ എത്തി. സാധാരണയായി ഇൻസ്റ്റയിൽ വീഡിയോ ഇടുമ്പോൾ ഇത്ര ഒരു വലിയ പ്രതികരണം ലഭിച്ചിരുന്നില്ല. ഒന്നു ശ്രദ്ധിക്കപ്പെടണമെന്ന് വിചാരിച്ചാണ് ഞങ്ങൾക്ക് രണ്ടുപേർക്കും ഏറെയിഷ്ടമായ ബോണി എമ്മിന്റെ റാസ്പുടിൻ തന്നെ തിരഞ്ഞെടുത്തത്. സത്യത്തിൽ പരീക്ഷയുടെ തിരക്കായതുകൊണ്ട് പിന്നെ ചെയ്യാമെന്നായിരുന്നു ഞാൻ പറഞ്ഞത്, അന്നു തന്നെ വീഡിയോ ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞത് നവീനാണ്""
ജാനകി പറയുമ്പോൾ സന്തോഷത്തോടെ നവീനും അതു സമ്മതിച്ചു. രണ്ടുപേരും നൃത്തത്തോട് അത്രയുമധികം സ്നേഹമുള്ളവരാണ്. പഠനത്തിന്റേതായാലും ജോലിയുടേതായാലും തിരക്കുകൾക്കിടയിൽ ജീവിതത്തിൽ എപ്പോഴും നൃത്തം വേണമെന്ന് ആഗ്രഹിക്കുന്നവർ. ഇവർക്ക് പിന്തുണയായുള്ളത് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ രൂപീകരിച്ച നൃത്തത്തിനുവേണ്ടിയുള്ള കൂട്ടായ്മയാണ്. മനോഹരമായി നൃത്തം ചെയ്യുന്ന മികച്ച നർത്തകർ ഇവിടെയുണ്ടെന്ന് മെഡിക്കൽ കോളേജ് കാമ്പസിൽ നിന്നും പുറത്തിറങ്ങുന്ന ഓരോ വീഡിയോയും അടിവരയിടുന്നു.
ലവർ ഓഫ് ദ റഷ്യൻ ക്വീൻ
നാലുപതിറ്റാണ്ട് മുമ്പ് ലോകത്തിന്റെ ഹരമായി പടർന്ന 'റാ... റാ... റാസ്പുടിൻ, ലവർ ഓഫ് ദ റഷ്യൻ ക്വീൻ"" എന്ന ബോണി എം സൂപ്പർ ഹിറ്റ് ഗാനത്തിന്റെ വരികൾക്കാണ് നവീനും ജാനകിയും ചടുല വേഗവും മനോഹര ഭാവങ്ങളും സമന്വയിപ്പിച്ച നൃത്തഭാഷ്യം പകർന്നത്. ആ പാട്ടിൽ ഒരു വരിയുണ്ട് - ഫുൾ ഓഫ് എക്സ്റ്റസി ആൻഡ് ഫയർ...മുപ്പതു സെക്കൻഡിൽ ആ തീയും ആഹ്ലാദവും പകർന്ന അവർ യുവതയുടെ ഹരമായി. ഫുട് വർക്കും ഭാവങ്ങളും അനായാസ ചലനങ്ങളും മുതിർന്നവരുടെ വാത്സല്യക്കുട്ടികളാക്കി. അദ്ധ്യാപകരുടെയും കൂട്ടുകാരുടെയും താരങ്ങളായി. സോഷ്യൽ മീഡിയ ഇവരെ ആഘോഷിക്കുകയാണ്. നവീന്റെ ഇൻസ്റ്റഗ്രാം റീൽസിൽ 50 ലക്ഷം പ്ളേ. ജാനകിയുടെ യൂട്യൂബ് ചാനലിലും വീഡിയോ വൈറൽ. മാദ്ധ്യമങ്ങൾ ഇന്റർവ്യൂവിന് പിന്നാലെ. ആരാധകരായി സെലിബ്രിറ്റികൾ, ലോകമെമ്പാടും നിന്ന് അഭിനന്ദനപ്രവാഹം ഇവരെ തേടിയെത്തി.
തൃശൂർ മെഡിക്കൽ കോളേജിലെ നാലാം വർഷ എം.ബി. ബി. എസ് വിദ്യാർത്ഥിയാണ് നവീൻ കെ. റസാക്ക്. ജാനകി ഓംകുമാർ മൂന്നാം വർഷ വിദ്യാർത്ഥിനിയും. ഹൗസ് സർജൻസ് ക്വാർട്ടേഴ്സിന്റെ മുകൾ നിലയിലെ വരാന്തയാണ് ലൊക്കേഷൻ. ഡോക്ടർമാരുടെ യൂണിഫോം (സ്ക്രബ്സ്) തന്നെയാണ് ഇരുവർക്കും കോസ്റ്റ്യൂമുമായത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ ഐ ഫോണിൽ ഷൂട്ട് ചെയ്തത് നവീനിന്റെ സഹപാഠി മുഷ്ത്താഖ് അലിയാണ്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം വൈറലാകുകയും ലോകം മുഴുവൻ ഈ നൃത്തച്ചുവടുകൾ ഏറ്റെടുക്കുകയുമായിരുന്നു. നൃത്തത്തിന്റെ മനോഹാരിത കൊണ്ട് ആയിരക്കണക്കിന് ഷെയറുകളാണ് നിമിഷനേരം കൊണ്ട് പിറന്നത്.
ലോകം ഏറ്റെടുത്ത നൃത്തം
ഇൻസ്റ്റഗ്രാം റീൽസിൽ ഇട്ട നൃത്ത വീഡിയോ ആയിരുന്നു ഹിറ്റായത്. അഭിനന്ദനങ്ങൾക്കൊപ്പം ഇവരുടെ മതത്തെ പരാമർശിച്ച് വിമർശനമുയർന്നപ്പോൾ പോയവാരം കേരളം ചർച്ച ചെയ്ത വിഷയമായി ഇത്. ഇതോടെ ജാനകിക്കും നവീനും പിന്തുണയുമായി കേരളം മുഴുവൻ രംഗത്തെത്തി. ജാനകിയും നവീനും കളിച്ച് വൈറലായ 'റാ റാ റാസ് പുടിൻ നൃത്ത" ത്തിന്റെ വ്യത്യസ്ത ചുവടുകളാണ് കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർ വരെ ചടുലതയോടെ ആവിഷ്ക്കരിച്ച് സോഷ്യൽ മീഡിയയിൽ അവതരിപ്പിച്ചത്ഏറെ അലയൊലികളുയർത്തി. ഇതിൽ ഏറ്റവും കയ്യടി വാങ്ങിയത് സെറ്റും മുണ്ടും ധരിച്ച് മുല്ലപ്പൂവും ചൂടി തനി മലയാളി മങ്കയായി അണിഞ്ഞൊരുങ്ങിയ പെൺകുട്ടി റാസ്പുടിൻ നൃത്തച്ചുവടുകൾ ഒരുക്കിയതാണ്. വിമർശകരുടെ വായടിപ്പിക്കുന്ന പ്രകടനമായിരുന്നു അതെന്ന് പറയാതെ വയ്യ. വിമർശനങ്ങൾക്ക് മറുപടിയുമായി പുതിയ ഡാൻസ് വീഡിയോയുമായി തൃശൂർ മെഡിക്കൽ കോളേജിലെ കൂടുതൽ വിദ്യാർത്ഥികളും രംഗത്തു വന്നു. നവീനും ജാനകിക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് വിദ്യാർത്ഥികൾ റാസ്പുട്ടിൻ ഡാൻസിന് തന്നെ അതേ വരാന്തയിൽ തന്നെ അരങ്ങൊരുക്കിയത്. 'വെറുക്കാനാണ് ഉദ്ദേശ്യമെങ്കിൽ ചെറുക്കാൻ ആണ് തീരുമാനം" എന്ന തലക്കെട്ടോടെയാണ് തൃശൂർ മെഡിക്കൽ കോളേജ് യൂണിയൻ സമൂഹമാദ്ധ്യമങ്ങളിൽ പുതിയ വീഡിയോ പങ്കുവച്ചത്. ആയിരങ്ങളാണ് ഈ വീഡിയോയും ഏറ്റെടുത്തത്.
മിന്നൽച്ചുവടുകൾ ഇങ്ങനെ
മൈക്കൽ ജാക്സന്റെ ചുവടുകളുടെയും ശരീരചലനങ്ങളുടെയും മിന്നൽ വേഗമാണ് നവീനും ജാനകിയും ആവാഹിച്ചത്. കോളേജിലെ ഡാൻസ് ക്ളബിൽ സജീവമാണ് ഇരുവരും. മത്സരങ്ങളിൽ പങ്കെടുക്കാറുണ്ട്. പരീക്ഷയുടെ സമ്മർദ്ദത്തിനിടയിലാണ് ഒഴിവു സമയം നൃത്തത്തിലൂടെ ആഘോഷിച്ചത്. നവീൻ വയനാട് മാനന്തവാടി സ്വദേശിയാണ്. ബിസിനസുകാരനായ റസാഖിന്റെയും ദിൽഷായുടെയും മകൻ. ഒരു സഹോദരനുണ്ട്. ജാനകി എം. ഓംകുമാർ തിരുവനന്തപുരം സ്വദേശിയാണ്. നൃത്തം പഠിച്ചിട്ടുണ്ട്. രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ശാസ്ത്രജ്ഞൻ ഡോ. ഓംകുമാറിന്റെയും ഡോ. മായയുടെയും ഏക മകളാണ്.
ഗോൾഡൻ ബോണി എം
റഷ്യയിലെ അവസാനത്തെ സാർ ചക്രവർത്തിയുടെ അന്തപ്പുരത്തിൽ വിലസിയ റാസ്പുട്ടിന്റെ ദുരന്തം 1978ലാണ് ബോണി എം. സൂപ്പർ ഹിറ്റ് ഗാനമാക്കിയത്. അന്തരിച്ച ബോബി ഫാരലും മൂന്ന് ഗായികമാരും ചേർന്നാണ് ആ ഗാനം പാടിയത്. ഗൃഹാതുരത്വം ഉണർത്തുന്ന ആ ബോണി എം സുവർണ യുഗത്തിലേക്കാണ് ജാനകിയും നവീനും പുതിയ കാലത്തിന് വാതിൽ തുറക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |