തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നാളെ മുതൽ രണ്ടാഴ്‌ചത്തേക്ക് രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 9 മുതൽ രാവിലെ 5വരെയാണ് കർഫ്യൂ. പൊതു ഇടങ്ങളിൽ തിരക്കൊഴിവാക്കാൻ വർക് ഫ്രം ഹോം നടപ്പാക്കും. കുട്ടികൾക്ക് ട്യൂഷൻ പാടില്ല, ഓൺലൈൻ ക്ളാസുകളാകാം. ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
സംസ്ഥാനത്ത് പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. കുട്ടികൾക്ക് സ്വകാര്യ ട്യൂഷൻ അനുവദിക്കില്ല, ക്ളാസുകൾ ഓൺലൈൻ വഴി മാത്രമേ അനുവദിക്കൂ. സിനിമാ തീയേറ്ററുകൾ രാത്രി 7 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ.രോഗം തീവ്രമായ കോഴിക്കോട്, എറണാകുളം ജില്ലകളിൽ ഉൾപ്പടെ ശക്തമായ പ്രതിരോധം ഏർപ്പെടുത്തി. കർഫ്യൂ നിർദ്ദേശങ്ങൾ സംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഉടൻ പുറത്തിറങ്ങും. തീയേറ്ററുകളിലേത് പോലെ മാളുകളിലും ഏഴ് മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുവാദമുളളു.
ജില്ലയിൽ കൊവിഡ് രോഗികൾ വർദ്ധിക്കുന്നതിനാൽ തൃശൂർ പൂരം ഇത്തവണ കടുത്ത നിയന്ത്രണങ്ങളോടെയാകും. പൂരപറമ്പിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല.സംഘാടകർക്ക് മാത്രമാകും. പൂരചടങ്ങുകളും കുറച്ചു. അത്തചമയം ഉണ്ടാകില്ല, പൂരത്തിന്റെ പിറ്റേന്നുളള പകൽപൂരവും ഇല്ല. മഠത്തിൽ വരവും ഇലഞ്ഞിത്തറ മേളവും ഉണ്ടാകും എന്നാൽ കുടമാറ്രം സമയം കുറയ്‌ക്കും. സാമ്പിൾ വെടിക്കെട്ടിന് ഒരു കുഴിമിന്നൽ മാത്രം. ഇത്തവണത്തെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവം റദ്ദാക്കി. സംസ്ഥാനത്ത് ഇന്ന് കൂടുതൽ കൊവിഡ് രോഗഫലം വരുന്നതോടെ ആകെ കൊവിഡ് രോഗികൾ ഒരു ലക്ഷം കടക്കുമെന്നാണ് കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |