കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ ഇരിക്കൂർ എന്നും കോൺഗ്രസിന്റെ പൊന്നാപുരം കോട്ടയാണ്. വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ ഇരിക്കൂർ പശ്ചാത്തലമായതും ഈ മണ്ഡലത്തിലെ രാഷ്ട്രീയ കാലാവസ്ഥ പരിഗണിച്ചായിരുന്നു. തുടർച്ചയായി മൂന്നു പതിറ്റാണ്ടിലേറെ ഇരിക്കൂറിനെ പ്രതിനിധീകരിച്ച എ വിഭാഗം നേതാവ് കെ.സി. ജോസഫിനു ശേഷം ആരായിരിക്കും സ്ഥാനാർത്ഥി എന്നതിനെ ചൊല്ലി ഇരിക്കൂറിൽ കൂട്ടകലാപവും കൈയാങ്കളിയും നടന്നിരുന്നു. എന്നാൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുണ്ടായ തർക്കം മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി ഉൾപ്പടെയുള്ളവർ ഇടപെട്ട് പരിഹരിക്കുകയായിരുന്നു. എ വിഭാഗം തുടർച്ചയായി കൈവശം വച്ച സീറ്റിന് കെ.സി. വേണുഗോപാൽ പ്രതിനിധാനം ചെയ്യുന്ന മൂന്നാം ഗ്രൂപ്പിൽ നിന്ന് സജീവ് ജോസഫ് സ്ഥാനാർ
ത്ഥിയായെത്തിയപ്പോൾ എല്ലാ ഗ്രൂപ്പുകാരും അക്ഷരാർത്ഥത്തിൽ ഞെട്ടിത്തെറിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ പൊട്ടിത്തെറിച്ചവർ പോലും തിരഞ്ഞെടുപ്പ് വേളയിൽ നിശബ്ദരായി. എന്നാൽ ഇരിക്കൂറിൽ മഴപെയ്തു തോർന്നെങ്കിലും മരം പെയ്യുകയാണ്.
ഒരു ജോൺ ജോസഫ് വരുത്തിവച്ച വിനയാണ് ഇപ്പോൾ എയും ഐയും മൂന്നാം ഗ്രൂപ്പും എല്ലാം ഒന്നിച്ചിരുന്ന് ചർച്ച ചെയ്യുന്നത്.
കെ.പി.സി.സി ജനറൽ സെക്രട്ടറിയും ഇരിക്കൂർ മണ്ഡലത്തിലേക്ക് സ്ഥാനാർത്ഥി കുപ്പായം തയ്‌പിട്ട് കാത്തിരുന്നയാളുമായ സോണി സെബാസ്റ്റ്യനെതിരെ യു.ഡി. എഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു കഥയും തിരക്കഥയും രചിച്ച് പുറത്തിറക്കിയ നാടകമാണ് ഇപ്പോൾ കണ്ണൂരിലെ ചർച്ചാ വിഷയം. വ്യാജ ഐ.ഡി പ്രൊഫൈൽ ഉപയോഗിച്ച് തന്നെ സമൂഹമാദ്ധ്യമങ്ങളിൽ അധിക്ഷേപിക്കാൻ ശ്രമിച്ചുവെന്ന പരാതിയുമായി സോണി സെബാസ്റ്റ്യൻ പൊലീസിനും സൈബർ സെല്ലിനും പരാതി നൽകി. എന്നാൽ ഇതിനു പിന്നിൽ തന്റെ സ്വന്തം ഗ്രൂപ്പുകാരായിരിക്കുമെന്ന് മനസാ വാചാ സോണി നിനച്ചിരുന്നില്ല.
സമൂഹ മാദ്ധ്യമങ്ങളിലൂടെ അവഹേളിക്കാൻ ശ്രമിച്ച സംഭവത്തിൽ സോണി സെബാസ്റ്റ്യന്റെ മൊഴി ആലക്കോട് പൊലീസ് രേഖപ്പെടുത്തുകയും ചെയ്തതോടെ സംഗതി വശപ്പിശയായി. മൊഴിയുടെ അടിസ്ഥാനത്തിൽ യു.ഡി.എഫ് ചെയർമാനെതിരെ കേസ് കൂടിയായാൽ ആകെ കുഴഞ്ഞു മറിയും. നിലവിൽ പ്രതിസ്ഥാനത്ത് എ ഗ്രൂപ്പിലെ നേതാവാണുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. ഇരിക്കൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥിയായി എ ഗ്രൂപ്പിലെ സോണി സെബാസ്റ്റ്യന്റെ പേരും പട്ടികയിൽ ഉൾപ്പെട്ടിരുന്നു. സ്ഥാനാർഥി നിർണയ ചർച്ചകൾ ചൂടുപിടിച്ച് നടന്നു കൊണ്ടിരിക്കുമ്പോഴാണ് ജോൺ ജോസഫ് എന്ന വ്യാജ ഫേസ്ബുക്ക് ഐഡിയിൽ നിന്നു സോണി സെബാസ്റ്റ്യനെതിരെ വ്യാജ പ്രചാരണവും ആക്ഷേപ പോസ്റ്റുകളും വന്നുകൊണ്ടിരുന്നു.
”അഴിമതി വീരൻ സോണി സെബാസ്റ്റ്യൻ നമ്മുടെ സ്ഥാനാർത്ഥിയായി വരണോ? അടുത്ത ദിവസം തലശേരി വിജിലൻസ് കോടതിയിൽ സോണി സെബാസ്റ്റ്യൻ മുഖ്യപ്രതിയായ കൊപ്ര സംഭരണ അഴിമതിയിൽ നടപടികൾ തുടങ്ങുകയാണ്. ഈ അവസരത്തിൽ സോണി കോൺഗ്രസ് സ്ഥാനാർത്ഥിയായി വരുന്നത് വളരെയേറെ ദോഷം ചയ്യും. എല്ലാവരുടെയും അഭിപ്രായം എന്താണ്? കൂടെ കൊപ്രസംഭരണവുമായി ബന്ധപ്പെട്ടു വിജിലൻസ് കേസിന്റെ പകർപ്പും കോടതി ഉത്തരവിന്റെ പകർപ്പും ചേർത്തിട്ടുണ്ട്. ഇതു സമൂഹ മാദ്ധ്യമങ്ങളിൽ കൂടി എതിർ ഗ്രൂപ്പുകാർ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
മാർച്ച് 12ന് വീണ്ടും ഈ പ്രൊഫൈൽ ഉപയോഗിച്ച് “ഇരിക്കൂറിൽ എ ഗ്രൂപ്പിന്റെ സീറ്റ് നഷ്ടപ്പെട്ടുവെങ്കിൽ കൊപ്ര അഴിമതി വിജിലൻസ് കേസിലെ പ്രതിയെത്തന്നെ സ്ഥാനാർത്ഥിയാക്കണം എന്നു വാശി പിടിച്ചതുകൊണ്ടല്ലേ ?എന്നും പോസ്റ്റും ചെയ്തിരുന്നു.
പങ്കില്ലെന്നു നേതാവ്
തുടർന്നു സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ “ജോൺ ജോസഫ് ” എന്ന പ്രൊഫൈൽ ഐഡിയുടെ ഐ.പി അഡ്രസ് യു.ഡി.എഫ് ജില്ലാ ചെയർമാനും എ ഗ്രൂപ്പ് നേതാവുമായ പി.ടി. മാത്യുവിന്റെ ലാൻഡ് ഫോൺ നമ്പറാണെന്നു കണ്ടെത്തി. തുടർന്നു പി.ടി. മാത്യുവിനെ ആലക്കോട് പൊലീസ് ചോദ്യം ചെയ്തു. ലാൻഡ് ഫോൺ നമ്പർ തന്റേതെന്നു സമ്മതിക്കുകയും സംഭവത്തിൽ തനിക്കു പങ്കില്ലെന്ന് അറിയിക്കുകയും ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറിയെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ കെ.പി.സി.സി അന്വേഷിക്കുമെന്ന് ഡി.സി.സി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ അതിനിടെ വിവാദം കത്തിപ്പടരുന്നതിനിടെ പി.ടി. മാത്യു മറുകണ്ടം ചാടാനും ഒരു ശ്രമം നടത്തി. ഐ ഗ്രൂപ്പിലേക്കല്ല, കെ.സി. വേണുഗോപാൽ പ്രതിനിധാനം ചെയ്യുന്ന മൂന്നാം ഗ്രൂപ്പിലേക്ക് ചാടാനാണ് ശ്രമം നടത്തിയത്. ഇതറിഞ്ഞ എല്ലാ ഗ്രൂപ്പുകാരും ഒന്നിച്ചു. ഒരുതരത്തിലും വച്ചുപൊറുപ്പിക്കരുതെന്നായി അന്ത്യശാസനം. ഏറെക്കാലമായി സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് മാറി നിന്ന മാത്യു ഈയടുത്ത കാലത്താണ് വീണ്ടും കോൺഗ്രസിൽ സജീവമായത്. എന്നാൽ കുറുക്കുവഴിയിലൂടെ ഇരിക്കൂറിൽ ഇരുപ്പുറപ്പിക്കാനുള്ള സോണിയുടെ നീക്കത്തെ തടയിടാൻ കഴിഞ്ഞെന്ന് വിശ്വസിക്കുമ്പോഴും ജോൺ ജോസഫ് വരുത്തിവച്ച വിന മാത്യുവിന്റെ രാഷ്ട്രീയ ഭാവിക്ക് കരിനിഴൽ വീഴ്‌ത്തിയിരിക്കയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |