തൃശൂർ: ഈ വർഷത്തെ തൃശൂർ പൂരം ചടങ്ങുകൾ സമാപിച്ചു. ഒരാനപ്പുറത്ത് എഴുന്നളളിയ പാറമേക്കാവ്, തിരുവമ്പാടി ദേവതകൾ ശ്രീമൂലം സ്ഥാനത്ത് വച്ച് ഉപചാരം ചൊല്ലി പിരിയുകയായിരുന്നു. ഇന്നലെ അർദ്ധരാത്രിയോടെ തിരുവമ്പാടിയുടെ മഠത്തിൽ വരവിനിടെ മരം വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ച സാഹചര്യത്തിലാണ് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ആഘോഷം കുറച്ച് നടത്തിയ തൃശൂർ പൂരം വെട്ടിച്ചുരുക്കിയത്. ഉച്ചവരെ ഉണ്ടാവാറുളള പകൽപ്പൂരവും പിന്നെ നടക്കുന്ന ഉപചാരം ചൊല്ലിപ്പിരിയലും രാവിലെ തന്നെ പൂർത്തിയാക്കിയായിരുന്നു എട്ടരയോടെ സമാപനം.
തിരുവമ്പാടി നേരത്തെ തന്നെ ഒരാനപ്പുറത്ത് എഴുന്നളളും എന്ന് വ്യക്തമാക്കിയിരുന്നു. ഇന്നലെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ പാറമേക്കാവ് 15 ആനകളെ വച്ച് നടത്താനിരുന്ന എഴുന്നളളത്ത് ഒരാനയെവച്ച് നടത്തി. അടുത്ത തൃശൂർ പൂരത്തിനുളള തീയതി നിശ്ചയിച്ച ശേഷമാണ് ഈ പൂരത്തിന് സമാപനമായത്. 2022 മേയ് പത്തിനാണ് അടുത്ത പൂരം. മേയ് പതിനൊന്നിനായിരിക്കും പകൽപ്പൂരം.
തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെ രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ തിരുവമ്പാടി ദേവസ്വം അംഗങ്ങളായ പൂച്ചെട്ടി സ്വദേശിയായ രമേശൻ, പൂങ്കുന്നം സ്വദേശിയായ പനിയത്ത് രാധാകൃഷ്ണൻ എന്നിവർ മരിച്ചു. പഞ്ചവാദ്യക്കാർക്ക് മേൽ കൂറ്റൻ ആൽമരത്തിന്റെ ശാഖ ഒടിഞ്ഞ് വീണാണ് അപകടമുണ്ടായത്. 25 പേർക്കാണ് അപകടത്തിൽ പരിക്കേറ്റിട്ടുളളത്. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ട് പേരെ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഒന്നര മണിക്കൂർ സമയമെടുത്താണ് ഫയർഫോഴ്സ് ആൽമരം മുറിച്ച് മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |