കാസർകോട്: കുമ്പള ബംബ്രാണയിൽ സി.പി.എം പ്രാദേശിക നേതാവ് കെ. കെ. അബ്ദുല്ല കുഞ്ഞിയുടെ വീട് എസ്.ഡി.പി.ഐ നേതാവിന്റെ നേതൃത്വത്തിലെത്തിയ സംഘം ജെ .സി.ബി ഉപയോഗിച്ച് തകർത്തു. തടയാൻ ചെന്നപ്പോൾ പരിക്കേറ്റ കെ കെ അബ്ദുല്ലക്കുഞ്ഞി (57), ഭാര്യ റുഖിയ (48), മകൻ അബ്ദുർ റഹീം (32) എന്നിവരെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുടെ വിശ്വസ്തനും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയുമായിരുന്ന കെ .കെ. അബ്ദുല്ല കുഞ്ഞി വർഷങ്ങൾക്ക് മുമ്പാണ് സി.പി.എമ്മിൽ ചേർന്നത്. നിലവിൽ കർഷക സംഘം ജില്ലാ കമ്മറ്റിയംഗം കൂടിയാണ് അബ്ദുല്ലക്കുഞ്ഞി. ബംബ്രാണയിലെ വീട്ടിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ അബ്ദുല്ലകുഞ്ഞിയും കുടുംബവും ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. ഇന്നലെ രാവിലെ ഏഴ് മണിയോടെ എസ് .ഡി. പി. ഐ നേതാവിന്റെ നേതൃത്വത്തിൽ എത്തിയ 50 ഓളം ആളുകളാണ് വീട് തകർത്തതെന്ന് അബ്ദുല്ലക്കുഞ്ഞി കുമ്പള പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. തടയാൻ ശ്രമിച്ചപ്പോൾ തനിക്ക് നേരെ അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കുമ്പള പൊലീസ് അബ്ദുല്ലക്കുഞ്ഞിയുടെയും ഭാര്യയുടെയും മൊഴിയെടുത്തു.
എന്നാൽ കോടതി വിധിയുണ്ടായിട്ടും ഗുണ്ടായിസത്തിലൂടെ സി പി എം നേതാവ് അന്യായമായി കൈവശംവെച്ച ഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം ഉടമ ചെന്നപ്പോൾ സി.പി.എം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിൽ തടഞ്ഞതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് എസ്. ഡി. പി. ഐ നേതാക്കൾ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |