പത്തനംതിട്ട: കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വനപാലകർക്കായി അരിപ്പയിൽ നടക്കുന്ന പരിശീലന ക്യാമ്പിലെ 35പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർക്ക് മഞ്ഞപ്പിത്തവും ബാധിച്ചു. ബീറ്റ് ഫോറസ്റ്റ്, റെയ്ഞ്ച് ഫോറസ്റ്റ് ഒാഫീസർമാർ എന്നിവരടക്കം 52 പേരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ആദ്യം കൊവിഡ് സ്ഥിരീകരിച്ച ട്രെയിനിയിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടർന്നുവെന്നാണ് നിഗമനം.
കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് പൊലീസിന്റേത് ഉൾപ്പെടെ പരിശീലന ക്യാമ്പുകൾ നിറുത്തിവച്ചെങ്കിലും വനപാലകരുടെ ക്യാമ്പ് കൊവിഡ് ബാധിതരെപ്പോലും ഒഴിവാക്കാതെ തുടരുകയാണ്. ആറ് മാസത്തെ പരിശീലന ക്യാമ്പ് കഴിഞ്ഞ മാസം 15നാണ് ആരംഭിച്ചത്. 31നാണ് ട്രെയിനികളിൽ ശാരീരിക അവശത അനുഭവപ്പെട്ട ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് മറ്റുള്ളവർ ഇൗസ്റ്ററിന് വീടുകളിലേക്കും തിരഞ്ഞെടുപ്പ് ഡ്യൂട്ടി കേന്ദ്രങ്ങളിലേക്കും പോകുന്ന വഴി പരിശാേധന നടത്തിയപ്പോഴാണ് രോഗം വ്യാപിച്ചതായി കണ്ടെത്തിയത്.
ട്രെയിനികൾ ഒഴികെയുള്ള സ്റ്റാഫ് അംഗങ്ങൾ ദിവസവും വീടുകളിൽ പോയി വരുന്നവരാണ്. ഇവരിൽ ആരെങ്കിലുമാകാം രോഗവാഹകരെന്നാണ് വിലയിരുത്തൽ. ക്യാമ്പിലെ മുറികളിൽ ഒന്നിലധികം ട്രെയിനികൾ താമസിക്കുന്നുണ്ട്. ഇവർ പൊതു കക്കൂസുകൾ ആണ് ഉപയോഗിക്കുന്നത്. രോഗികൾക്കുൾപ്പെടെ രാവിലെ കൂട്ടായി ശരീരിക പരിശീലനവും ക്ളാസുകളും നടക്കുന്നു.
രോഗം പിടിപെട്ടവർ വീടുകളിൽ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ വനംമന്ത്രിയുടെ ഒാഫീസിലേക്കും മുഖ്യ വനപാലകനും പരാതി അയച്ചെങ്കിലും നടപടി ഉണ്ടായില്ല. വനപാലകർക്ക് പരിശീലനം നൽകുന്ന സംസ്ഥാന വന പരിശീലന കേന്ദ്രമാണ് കൊല്ലം - തിരുവനന്തപുരം അതിർത്തിയിലെ അരിപ്പയിലേത്.
'' വിവരം അടിയന്തരമായി അന്വേഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 35 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ ക്യാമ്പ് നിറുത്തിവയ്പിക്കും.
കെ. രാജു, വനംവകുപ്പ് മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |