മോഹൻലാൽ സംവിധായകനാകുന്ന ബറോസിന്റെ വിശേഷങ്ങൾ
തിരക്ക് പിടിച്ച നഗരത്തിൽ നിന്ന് കണ്ണടച്ച് തുറക്കും മുൻപേ തിരക്കൊഴിഞ്ഞ, ശാന്ത സുന്ദരവും പ്രൗഢഗംഭീരവുമായ ഒരിടത്തേക്ക് എത്തപ്പെട്ട പോലെ തോന്നും ഫോർട്ട് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ബ്രൺടൺ ബോട്ട്യാർഡിലേക്ക് ചെല്ലുമ്പോൾ.ഇക്കഴിഞ്ഞ മാർച്ച് 31 ബുധനാഴ്ച , മലയാള സിനിമയുടെ ചരിത്രത്തിൽ രേഖപ്പെടുത്താൻ പോകുന്ന ഒരു മഹാ സംരംഭത്തിന് ഇവിടെ തുടക്കം കുറിക്കപ്പെട്ടു. മലയാള സിനിമയുടെ ശക്തിസ്തംഭങ്ങളിലൊന്നായ മോഹൻലാൽ സംവിധായകനായി അരങ്ങേറുന്ന ത്രിമാന ചിത്രമായ ബറോസിന്റെ ചിത്രീകരണം തുടങ്ങിയ ദിവസം.
സ്കൂൾ യൂണിഫോമണിഞ്ഞ നൂറ് കണക്കിന് പെൺകുട്ടികളാണ് ബറോസിന്റെ ഫസ്റ്റ് ഷോട്ടിലഭിനയിച്ചത്.
പൂജ കഴിഞ്ഞ് നാളികേരമുടച്ച് പ്രാർത്ഥിച്ച് മോഹൻലാൽ കാമറാമാൻ സന്തോഷ് ശിവനും തിരക്കഥാ കൃത്ത് ജിജോയ്ക്കും കൈ കൊടുത്തു.
മഹാനടൻ സംവിധായകനായി മാറുന്ന അനർഘ നിമിഷം നേരിൽ കാണാൻ മോഹൻലാലിന്റെ അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളുമൊക്കെ ലൊക്കേഷനിലെത്തി.
മുൻകൂട്ടി തയ്യാറാക്കിയ സ്റ്റോറി ബോർഡിനനുസരിച്ച് തന്നെ സന്തോഷ് ശിവൻ ഫ്രെയിം സെറ്റ് ചെയ്തു. മോഹൻലാൽ മോണിട്ടറിൽ ഫ്രെയിം നോക്കി.
''സ്റ്റാർട്ട്.... കാമറ.... ആക്ഷൻ"" മൈക്കിലൂടെ മോഹൻലാലിന്റെ ശബ്ദമുയർന്നു.
ആദ്യഷോട്ട് മനസ്സിൽ കണ്ടപോലെ തന്നെ ചിത്രീകരിക്കാനായതിന്റെ ആഹ്ളാദത്തിൽ മോഹൻലാൽ വീണ്ടും മൈക്ക് കൈയിലെടുത്തു. ''കട്ട് ഇറ്റ്...""
ഷോട്ട് കഴിഞ്ഞതും നിറഞ്ഞ കയ്യടി. വരാനിരിക്കുന്ന ആവേശാരവങ്ങളുടെ ആഹ്ളാദം മോഹൻലാലിന്റെ മുഖത്തും.
ഒരു കാര്യവും ഒരുപാടൊന്നും പ്ളാൻ ചെയ്ത് ചെയ്യുന്നയാളല്ല മോഹൻലാൽ. സംവിധായകനാകാനുള്ള തീരുമാനവും അങ്ങനെ ഒരുപാട് ആലോചിച്ച് ഒരുപാട് കാലം കൊണ്ടെടുത്ത തീരുമാനമല്ലെന്ന് മോഹൻലാൽ പറയുമ്പോൾ അത് നൂറുവട്ടം സത്യമായിരിക്കുമെന്ന് മോഹൻലാലിനെ അടുത്തറിയുന്നവർക്ക് അറിയാം.
''അറിയാത്ത മുൻപരിചയമില്ലാത്ത വേഷങ്ങൾ കെട്ടേണ്ടി വരുന്നത്, ജോലികൾ ചെയ്യേണ്ടി വരുന്നത് എന്നെ സംബന്ധിച്ചിടത്തോളം വിസ്മയംപോലെ വീണ് കിട്ടുന്ന ഒരു ഭാഗ്യമാണ്. സംവിധായകനാകുന്നതും അത്തരമൊന്നാണ്. ജിജോ എന്നോട് പറഞ്ഞ കഥയിലും കഥാപാത്രത്തിലും എനിക്ക് തോന്നിയ എക്സൈറ്റ്മെന്റ് തന്നെയാണ് കാരണം.""
സംവിധായകനാകാനുള്ള തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മോഹൻലാൽ പറഞ്ഞു.
യഥാർത്ഥ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ചരിത്ര മുഹൂർത്തങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഫാന്റസി ചിത്രമായിരിക്കും ബറോസെന്ന് ജിജോ പറയുന്നു.
റിയാലിറ്റിയുടെയും ഫാന്റസിയുടെയും ഇടയ്ക്കുള്ള ദുരൂഹത തന്നെയാണ് ബറോസിലേക്ക് തന്നെ ആകർഷിച്ചതെന്ന് മോഹൻലാൽ പറഞ്ഞു.
സംവിധാനം ചെയ്യുന്ന ആദ്യ സിനിമയിൽ തന്നെ ടൈറ്റിൽ വേഷവും ചെയ്യുന്നു. സംവിധായകന്റെയും അഭിനേതാവിന്റെയും വ്യത്യസ്ത കാഴ്ചപ്പാടുകളെക്കുറിച്ച്?
മോഹൻലാൽ : അഭിനയിക്കുന്ന സിനിമയായാലും അതിന്റെ സ്ക്രിപ്റ്റ് വായിച്ച് കേൾക്കുമ്പോൾ നമ്മൾ മനസ്സുകൊണ്ട് ഒരു വിഷ്വലൈസേഷൻ നടത്താറുണ്ട്. ഞാനങ്ങനെ ഒരു സന്ദർഭത്തിൽപ്പെട്ടാൽ എങ്ങനെയെന്ന് അറിഞ്ഞോ അറിയാതെയോ മനസ്സിൽ രൂപപ്പെടും. ബറോസിന്റെ സ്ക്രിപ്റ്റ് വായിക്കുകയും അതിനൊപ്പം സഞ്ചരിക്കുകയും ചെയ്യുമ്പോഴും അതങ്ങനെ തന്നെ. മറ്റുള്ളതൊക്കെ സാങ്കേതികമാണ്.
ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് മോഹൻലാൽ തന്റെ സ്വപ്ന സംരംഭമായ ബറോസിന് തുടക്കം കുറിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ചിത്രീകരണമാരംഭിക്കാൻ തീരുമാനിച്ചിരുന്ന ദിവസത്തിന് വളരെ മുൻപേ ലോകത്തെയാകെ തന്റെ നീരാളിക്കൈകളാൽ വരിഞ്ഞ് മുറുക്കിയ കൊവിഡ് തന്നെയായിരുന്നു ആദ്യ വില്ലൻ.
വിദേശ താരങ്ങളടക്കം ഒരുപാട് പേരുടെ ഡേറ്റ് കിട്ടുക, അവരുടെ വിസ ശരിയാക്കുക തുടങ്ങി വീണ്ടും കടമ്പകൾ ഒരുപാട് ഉണ്ടായിരുന്നു. വാസ്കോഡഗാമയുടെ നിധി അതിന്റെ അവകാശിക്കായി കാത്തുസൂക്ഷിക്കുന്ന ബറോസ് എന്ന ഭൂതമായി മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന ബറോസിൽ മോഹൻലാലിനും വിദേശ താരങ്ങൾക്കുമൊപ്പം പൃഥ്വിരാജും ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്.
പൃഥ്വിരാജിനോട് ബറോസിൽ അഭിനയിക്കുന്നതിനെപ്പറ്റി പറഞ്ഞപ്പോൾ ''എന്തിനും ഞാൻ കൂടെയുണ്ട് ""എന്ന മറുപടിയാണ് ലഭിച്ചതെന്ന് മോഹൻലാൽ പറഞ്ഞു.
''തിരക്കുകൾക്കിടയിൽ അദ്ദേഹത്തിന്റെ പല സിനിമകളുടെയും ഡേറ്റ് അഡ്ജസ്റ്റ് ചെയ്തിട്ടാണ് പൃഥ്വിരാജ് ബറോസിലഭിനയിക്കാൻ വന്നത്. ആ കഥാപാത്രം പൃഥ്വിരാജ് തന്നെ ചെയ്യേണ്ടതാണ്. അതൊരു നിയോഗം പോലെ സംഭവിക്കുന്നു.""
തന്റെ ജീവിതത്തിൽ ഒട്ടും ടെൻഷനിഷാതെ അഭിനയിക്കുന്ന സിനിമയായിരിക്കും ബറോസെന്ന് പൃഥ്വി പറയുന്നു.
''മോഹൻലാൽ സംവിധാനം ചെയ്യുന്നു, ജിജോ സാർ എഴുതുന്നു, സന്തോഷേട്ടൻ ഷൂട്ട് ചെയ്യുന്നു, പിന്നെ ഞാനെന്തിന് ടെൻഷനടിക്കണം. ഒരു ടെൻഷനും തയ്യാറെടുപ്പുമില്ലാതെ ഞാൻ ഷൂട്ടിംഗിനു പോകുന്ന സിനിമയായിരിക്കും ബറോസ്. എന്ത് പറയുന്നോ അത് കേൾക്കുക, അതുപോലെയങ്ങ് ചെയ്യുക. അങ്ങനെ സറണ്ടർ ചെയ്യാനാണ് പ്ളാൻ. അങ്ങനെ ഒരു സ്വാതന്ത്ര്യം അഭിനേതാക്കൾക്ക് വല്ലപ്പോഴുമൊരിക്കലാണ് കിട്ടുന്നത്. അതാണ് ബറോസിലഭിനയിക്കുമ്പോഴുള്ള എന്റെ ത്രില്ലും."" പൃഥ്വിരാജിന്റെ വാക്കുകൾ.
''ബറോസിൽ അഭിനയിക്കുന്നതിനേക്കാൾ പത്തിരട്ടി ആവേശം ഈ സിനിമ കാണാൻ എനിക്കുണ്ട്. ചിത്രീകരിക്കാൻ ഒട്ടും എളുപ്പമുള്ള സിനിമയല്ല ബറോസ്. ലാലേട്ടൻ ഈ സിനിമയിലേക്ക് വിളിച്ചപ്പോൾത്തന്നെ ഞാനിതിലുണ്ടാകുമെന്ന് ഉറപ്പ് കൊടുത്തതാണ്. പിന്നീട് ഡേറ്റുകൾ കുറേ മാറി. സിനിമ പെട്ടെന്ന് തുടങ്ങാൻ തീരുമാനിച്ചപ്പോൾ ലാലേട്ടൻ എന്നെ വീണ്ടും വിളിച്ചു. അപ്പോഴും ഞാൻ ഈ സിനിമയിലുണ്ടാകുമെന്ന വാക്ക് ആവർത്തിച്ചു. എനിക്ക് വേണ്ടി എന്നെ ഈ സിനിമയിലുൾപ്പെടുത്താൻ വേണ്ടി ലാലേട്ടനും കുറേ ഡേറ്റ് അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട്."" പൃഥ്വിരാജ് പറഞ്ഞു.
ത്രീഡി ചിത്രമായതിനാൽ മുഴുനീള സ്റ്റോറി ബോർഡുണ്ടാക്കിയ ശേഷമാണ് ചിത്രീകരണം.
''മോഹൻലാലിൽ ഒരു വിഷ്വലൈസറുണ്ട്. ബറോസിന്റെ സ്റ്റോറി ബോർഡ് അദ്ദേഹത്തിന്റെ വിഷ്വൽ സെൻസിന്റെ സൃഷ്ടിയാണ്.""ബറോസിന് ഛായാഗ്രഹണം നിർവഹിക്കുന്ന സന്തോഷ് ശിവൻ പറയുന്നു. എറണാകുളത്തെ ചിത്രീകരണത്തിനു ശേഷം ഗോവയിലേക്ക് ഷിഫ്ട് ചെയ്യാൻ നിശ്ചയിച്ചിരുന്ന ബറോസ് ഷെഡ്യൂൾ ബ്രേക്ക് ചെയ്തത്, രണ്ടാഴ്ച മുൻപാണ്. ഗോവയിലെ ചില പ്രൊഡക്ഷൻ ടീമംഗങ്ങൾക്കടക്കം കൊവിഡ് ബാധിച്ച പശ്ചാത്തലത്തിലാണ് ഷൂട്ടിംഗ് നിറുത്തിവച്ചത്. പൃഥ്വിരാജും നിരവധി വിദേശ താരങ്ങളും പങ്കെടുക്കേണ്ടിയിരുന്ന ദീർഘമായ ഒരു ഷെഡ്യൂളാണ് ഗോവയിൽ പ്ളാൻ ചെയ്തിരുന്നത്. സുരക്ഷാ മുൻകരുതലെന്ന നിലയ്ക്കാണ് ഷൂട്ടിംഗ് നിറുത്തിവച്ചത്.
കാക്കനാട്ടെ നവോദയ സ്റ്റുഡിയോ ഡിസൈനർ സന്തോഷ് രാമന്റെ നേതൃത്വത്തിൽ സെറ്റ് വർക്കുകളുടെ ജോലികൾ ധൃതഗതിയിൽ പുരോഗമിക്കുകയാണിപ്പോൾ. സെറ്റ് വർക്കുകൾ പൂർത്തിയായശേഷം ഷൂട്ടിംഗ് പുനരാരംഭിക്കും. ഇൻഡോർ ഷൂട്ടിംഗ് ആയതിനാൽ ആൾക്കൂട്ടത്തെ പൂർണമായും ഒഴിവാക്കാനാവും. എറണാകുളത്തെ ഷെഡ്യൂൾ പൂർത്തിയായശേഷം ചിത്രീകരണ സംഘം ഗോവയിലേക്ക് തിരിക്കും. ചിത്രീകരണം പൂർത്തിയായ ശേഷമേ റിലീസ് തീയതി തീരുമാനിക്കുകയുള്ളൂവെങ്കിലും ക്രിസ്മസിന് ബറോസ് തിയേറ്ററുകളിലെത്തിക്കാനാണ് ശ്രമമെന്ന് മോഹൻലാൽ പറയുന്നു.
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ളീഷ്, അറബിക്, സ്പാനിഷ് ഭാഷകളിലും ഡബ്ബ് ചെയ്യാനുദ്ദേശിക്കുന്ന ബറോസ് ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര വിപണി തന്നെയാണ്.
''ബറോസ് കഴിഞ്ഞ് ഞങ്ങൾക്കും കുറേക്കൂടി വലിയ സിനിമയെക്കുറിച്ചേ ആലോചിക്കാൻ കഴിയൂ. വലിയ സിനിമകൾ സ്വപ്നം കാണുന്ന എല്ലാവർക്കും ബറോസ് ഒരു പ്രചോദനമാകട്ടെ"" എന്ന് മോഹൻലാൽ പറഞ്ഞു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ബറോസ് അവതരിപ്പിക്കുന്നത് റാവിസാണ്. സംഗീത സംവിധാനം നിർവഹിക്കുന്നത് ലിഡിയൻ നാദസ്വരം.
മേയ് 21 ലാൽ ഡേ
മേയ് 21 മോഹൻലാലിന്റെ ജന്മദിനമാണ്. സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ബറോസിന്റെ ലൊക്കേഷനിലായിരിക്കും താരം ഇക്കുറി ജന്മദിനമാഘോഷിക്കുക. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ പ്രിയ താരത്തിന്റെ ജന്മദിനമാഘോഷിക്കാറുള്ള ആരാധക സംഘടനകളും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇത്തവണ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |