ന്യൂഡൽഹി: കൊവിഡ് രണ്ടാം വ്യാപനത്തോടെ വാക്സിൻ ആവശ്യം വർദ്ധിച്ച സാഹചര്യത്തിൽ ഇന്ത്യ സ്വന്തമായി വികസിപ്പിച്ച കൊവാക്സിൻ വിദേശത്ത് നിർമ്മിക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. ഇതിനായി വാക്സിൻ സാങ്കേതിക വിദ്യ വിദേശ രാജ്യങ്ങൾക്ക് കൈമാറും.
ജനിതക മാറ്റം വന്ന വൈറസ് വൻ ഭീഷണിയായ പശ്ചാത്തലത്തിൽ കൊവാക്സിൻ വിദേശത്ത് നിർമ്മിച്ച് ലഭ്യത കൂട്ടാനുള്ള സാദ്ധ്യതകൾ തേടുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. താത്പര്യമുള്ള രാജ്യങ്ങളെ കണ്ടെത്താൻ എംബസികളോട് നിർദ്ദേശിച്ചു. വാക്സിൻ നിർമ്മാണത്തിന് വാണിജ്യ സ്ഥാപനങ്ങൾക്ക് സാങ്കേതിക വിദ്യ കൈമാറും. ഇന്ത്യയിൽ കൊവാക്സിൻ നിർമ്മിക്കുന്ന ഹൈദരാബാദിലെ ഭാരത് ബയോടെക്കുമായാണ് കമ്പനികൾ ധാരണയുണ്ടാക്കേണ്ടത്. ഭാവിയിൽ ഇന്ത്യയിൽ വികസിപ്പിക്കുന്ന വാക്സിനുകളുടെ കാര്യത്തിലും ഇതേ നയം തുടരുമെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.
ഇന്ത്യൻ മെഡിക്കൽ റിസർച്ച് കൗൺസിലും(ഐ.സി.എം.ആർ) ഭാരത് ബയോടെക്കും സംയുക്തമായി വികസിപ്പിച്ചതാണ് കൊവാക്സിൻ. കൂടാതെ ബ്രിട്ടനിലെ അസ്ട്രാസെനകയും ഓക്സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും സംയുക്തമായി വികസിപ്പിച്ച കൊവിഷീൽഡ് വാക്സിൻ പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ ഉൽപാദിപ്പിക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് ആവശ്യം കൂടിയെങ്കിലും ആനുപാതികമായി വാക്സിൻ നിർമ്മിക്കാൻ രണ്ട് കമ്പനികൾക്കും കഴിയുന്നില്ല. ഇന്നലെ മുതൽ 18-45 പ്രായക്കാർക്ക് കുത്തിവയ്പ് തുടങ്ങിയപ്പോൾ സംസ്ഥാനങ്ങളോട് നേരിട്ട് വാങ്ങാനാണ് കേന്ദ്രം പറഞ്ഞത്. എന്നാൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് ആവശ്യമുള്ള വാക്സിൻ നൽകാൻ നാലുമാസം വരെ വേണമെന്ന് രണ്ട് കമ്പനികളും പറയുന്നു. ഈ സാഹചര്യത്തിലാണ് വിദേശത്ത് ഉൽപാദിപ്പിക്കാനുള്ള സാദ്ധ്യത തേടുന്നത്.
വിദേശത്ത് വാക്സിൻ നിർമ്മിക്കാൻ സീറം ഇൻസ്റ്റിറ്റ്യൂട്ടും
ന്യൂഡൽഹി: ഡിമാൻഡ് നേരിടാൻ കൊവിഷീൽഡ് വാക്സിൻ വിദേശത്ത് നിർമ്മിക്കുന്ന കാര്യം ആലോചിക്കുന്നതായി സീറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയും അറിയിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് സീറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനെവാല പറഞ്ഞു. സീറം ഇൻസ്റ്റിറ്റ്യൂട്ടിലെ വാക്സിൻ ഉത്പാദനം ആറുമാസത്തിനുള്ളിൽ 300 കോടി ഡോസ് ആയി വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം അറിയിച്ചു.
വാക്സിൻ: ആഭ്യന്തര നിർമ്മാതാക്കളുമായി ചർച്ചയെന്ന് കേന്ദ്രം
ന്യൂഡൽഹി: മൂന്നാം ഘട്ട വാക്സിനേഷൻ ആവശ്യം കണക്കിലെടുത്ത് കൂടുതൽ വാക്സിൻ നിർമ്മിക്കാൻ ആഭ്യന്തര നിർമ്മാതാക്കളുമായി ചർച്ച നടത്തി വരികയാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. സംസ്ഥാനങ്ങൾക്കുള്ള വിഹിതം വർദ്ധിപ്പിക്കാൻ സഹായകമാകുമെന്ന കണക്കുകൂട്ടലിലാണ് ചർച്ച.
നിലവിൽ ഉൽപാദിപ്പിക്കുന്ന വാക്സിൻ 45 വയസിന് മുകളിലുള്ളവർക്കും മുൻഗണനാ വിഭാഗക്കാർക്കും നൽകാനാണ് കേന്ദ്രത്തിന്റെ പദ്ധതി. കൂടുതൽ നിർമ്മാതാക്കളെ കണ്ടെത്തി ഉൽപാദനം വർദ്ധിപ്പിച്ച ശേഷം കൂടുതൽ പേർക്ക് വാക്സിൻ ലഭ്യമാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |