തിരുവനന്തപുരം.തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേടിയ വിജയത്തെ വ്യക്തിപരമായ വിജയമായി കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയും എൽ.ഡി.എഫ് കൺവീനറുമായ എ.വിജയരാഘവൻ പറഞ്ഞു. കൗമുദി ടിവിയിലെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയുടെ ഭാഗമായി അറിയപ്പെടാൻ ആഗ്രഹിക്കുന്ന നേതാവാണ് പിണറായി. ഈ വിജയത്തെ പിണറായി വിജയന്റെ വിജയമായി ചിത്രീകരിക്കുമ്പോൾ അത് പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ വിജയമാണ്. അത് പാർട്ടിയുടെ വിജയമാണ്. അതത് കാലത്തെ മുഖ്യമന്ത്രിമാർക്ക് പ്രധാനമായ ഒരു പരിഗണന ഉണ്ടാകും. ഇ.എം.എസ് ഗവൺമെന്റന്നല്ലേ പറഞ്ഞിരുന്നത്. കഴിഞ്ഞ ഗവൺമെന്റിന്റെ പ്രവർത്തനങ്ങളും മതനിരപേക്ഷ സമീപനവും ആഗോളവത്കരണ നയങ്ങൾക്കെതിരെ നടപ്പിലാക്കിയ ബദൽ നയങ്ങളും എല്ലാം ചേർന്നതാണ് വിജയം. ഈ വിജയം നേടുന്നതിൽ മികച്ച നേതൃത്വമാണ് പിണറായി നൽകിയത്.
മന്ത്രിമാരെ നിശ്ചയിക്കുന്നത് പിണറായി തന്നെയായിരിക്കുമെന്ന പ്രചാരണത്തെക്കുറിച്ചു ചോദിച്ചപ്പോൾ മറുപടി ഇനിപ്പറയും വിധമായിരുന്നു." സി.പി.എം സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്നാണ് തീരുമാനമെടുക്കുക.പിണറായി വിജയൻ അതിലെല്ലാം അംഗമാണ്.കൂട്ടായ നേതൃത്വമാണ് സി.പി.എമ്മിലേത്. ഒരു വ്യക്തിക്ക് എല്ലാം തീരുമാനിക്കാൻ കഴിയില്ല. ഞങ്ങളെല്ലാം പാർട്ടിക്കു വിധേയരായിട്ടാണ് പ്രവർത്തിക്കുന്നത്. വിജയരാഘവനുമായുള്ള അഭിമുഖം ഞായറാഴ്ച രാത്രി എട്ടു മണിക്ക് കൗമുദി ടിവി സംപ്രേഷണം ചെയ്യും.
ക്യാപ്ടൻ പ്രചാരണങ്ങളെ തള്ളി സി.പി.എം കേന്ദ്ര നേതൃത്വം
ന്യൂഡൽഹി: കേരളത്തിൽ എൽ.ഡി.എഫ് നേടിയ ചരിത്രവിജയത്തിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിപ്രഭാവം മാത്രമാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളി സി.പി.എം കേന്ദ്രനേതൃത്വം. ഇടതുപക്ഷത്തിന്റെ വിജയം അതിൽ മാത്രമായി ഒതുക്കാൻ ഒരു വിഭാഗം മാദ്ധ്യമങ്ങളും നിരൂപകരും ശ്രമിക്കുന്നതായി സി.പി.എം മുഖവാരിക പീപ്പിൾസ് ഡെമോക്രസി കുറ്റപ്പെടുത്തി.
പാർട്ടിയിലും സർക്കാരിലും ഒരു നേതാവിൻറെ ആധിപത്യമാണ്. ഈ പരമോന്നത നേതാവിൻറെയോ കരുത്തനായ മനുഷ്യന്റെയോ ഉയർച്ചയാണ് ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പുവിജയത്തിൻറെ പ്രധാനകാരണം എന്ന തരത്തിലാണ് പ്രചാരണം.. ജനങ്ങളുടെ താത്പര്യം മുൻനിറുത്തി നയങ്ങൾ നടപ്പാക്കുന്നതിൽ പിണറായി ഭരണപാടവം പ്രകടമാക്കിയെന്നതിൽ സംശയമില്ല. എന്നാൽ വ്യക്തിപരമായ നേതൃത്വത്തിനൊപ്പം കൂട്ടായ്മ പരിശ്രമത്തിൻറെയും ഫലമാണ് ഇടതുപക്ഷവിജയം. അടുത്ത മന്ത്രിസഭയും വ്യക്തിപരമായ ചുമതലയും കൂട്ടായപ്രവർത്തനവുമെന്ന പാരമ്പര്യം പിന്തുടർന്നാണ് പ്രവർത്തിക്കുകയെന്നും സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് എഡിറ്ററായ പീപ്പിൾസ് ഡെമോക്രസി മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. സമൂഹമാദ്ധ്യമങ്ങളിലടക്കം ക്യാപ്ടൻ വിശേഷണത്തോടെ പിണറായിയെ പുകഴ്ത്തിയുള്ള പ്രചാരണങ്ങൾക്കിടെയാണ് കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |