വിവിധ കേസുകളിൽ തട്ടിയെടുത്തത് 1.5 കോടി
ആലുവ: കൊറോണക്കാലം ചാകരയാക്കി ഓൺലൈൻ തട്ടിപ്പുകാർ അരങ്ങുവാഴുന്നു. 'താങ്കളുടെ ബിസിനസിൽ പങ്കാളിയാകാൻ എനിക്ക് താല്പര്യമുണ്ട്. അതിന് പണം മുടക്കാൻ ഞാൻ തയ്യാറുമാണ്.' നിങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഏതെങ്കിലും വിദേശ സുഹൃത്ത് ഇത്തരത്തിൽ മെസേജ് അയച്ചാൽ സൂക്ഷിക്കുക. അന്വേഷണമില്ലാതെ പിറകെ പോയൽ പണം പോകുമെന്ന് ഉറപ്പാണെന്ന് പൊലീസ് പറയുന്നു.
കൊവിഡ്ക്കാലത്ത് ഇത്തരത്തിലുള്ള തട്ടിപ്പുകൾ വർദ്ധിച്ച സാഹചര്യത്തിലാണ് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് ഇത്തരം മുന്നറിയിപ്പ് നൽകുന്നത്.
ഒാൺലൈൻ തട്ടിപ്പുകളുടെ പുതിയ മുഖമാണിത്. റൂറൽ ജില്ലയിൽ നിന്നു മാത്രം വ്യത്യസ്ത കേസുകളിലായി സംഘം അടിച്ചുമാറ്റിയത് ഒന്നരക്കോടിയിലേറെ രൂപയാണ്. നിങ്ങളുടെ പ്രൊഫൈലിനെ പറ്റി വ്യക്തമായി പഠിക്കുകയും സൗഹൃദം സ്ഥാപിക്കുകയുമാണ് തട്ടിപ്പുകാർ ആദ്യം ചെയ്യുന്നത്. പെരുമാറ്റത്തിലും ബിസിനസ്സിലും ആകൃഷ്ടരായതുകൊണ്ടാണ് പണം മുടക്കാൻ തയാറാകുന്നതെന്ന് പറയുന്നതോടെ ആളുകൾ ചിതിയിൽ വീഴും. പിന്നീട് ബിസിനസ് പങ്കാളിയാകുന്നതിനായി കുറച്ച് പണവും ഒന്നു രണ്ടു സമ്മാനവും അയക്കുന്നുവെന്ന സന്ദേശമെത്തും.
പണമുൾപ്പടെയുള്ള സാധന സാമഗ്രികൾ പായ്ക്ക് ചെയ്യുന്നതിന്റെയും അയക്കുന്നതിന്റെയും കൊറിയർ വിവരങ്ങളും ഫോട്ടോകളും വീഡിയോകളും അവർ നൽകും. അടുത്ത ഘട്ടം ഇന്ത്യയിൽ നിന്നായിരിക്കും വിളികൾ വരുന്നത്. സമ്മാനങ്ങളെല്ലാം ഡൽഹി എയർപോർട്ടിലെത്തിയിട്ടുണ്ടെന്നും വിലാസം വെരിഫൈ ചെയ്യാനാണെന്നു പറഞ്ഞ് കൊറിയർ കമ്പനി വിളിക്കുന്നതോടെ തട്ടിപ്പിന്റെ രണ്ടാം ഘട്ടമായി. സമ്മാനം വീട്ടിലെത്തുന്നതിനുള്ള ഫീസ് അടയ്ക്കാനാവശ്യപ്പെടും. കൊറിയർ കമ്പനിയുടെ ക്ലിയറൻസ് ഫീസ്, കസ്റ്റംസ് പിടിച്ചതിനാൽ പിഴ, ആർ.ബി.ഐ.യുടെ പിഴ ഇങ്ങനെ വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് വിവിധ അക്കൗണ്ടുകളിലായി ലക്ഷങ്ങൾ വാങ്ങിക്കും. മാത്രവുമല്ല അനധികൃത വിദേശ കറൻസിയുടെ പേരിൽ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നുമുള്ള ഭീഷണിയുമുണ്ടാകും. ഒടുവിലാണ് തട്ടിപ്പാണെന്ന് ബോദ്ധ്യമാകുന്നത്.
സമൂഹത്തിലെ എല്ലാ തലങ്ങളിലുമുള്ളവർ തട്ടിപ്പിനിരയാകുന്നുണ്ട്. വിദ്യാസമ്പന്നരും സർക്കാർ ഉദ്യോഗസ്ഥരും പ്രൊഫഷണലുകളും യുവതീ യുവാക്കളും തുടങ്ങി പ്രായഭേദമന്യേ ഇരകളുണ്ട്. പലരും നാണക്കേടുകൊണ്ട് പുറത്ത് പറയുന്നില്ല. ഇത്തരം സന്ദേശങ്ങൾ വിശ്വസിച്ച് പണം നഷ്ടപ്പെടുത്തരുതെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |