തിരുവനന്തപുരം ലോക്ക് ഡൗൺ മൂലം സംസ്ഥാനത്ത് ഒരാൾക്കും ഭക്ഷണമോ ചികിത്സയോ കിട്ടാതെ വരരുതെന്നും പട്ടിണി കിടക്കാനിടവരുന്നവരുടെ പട്ടിക വാർഡ് സമിതികൾ തയ്യാറാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
ലോക്ക്ഡൗണിൽ മരുന്നും അവശ്യവസ്തുക്കളും ആവശ്യമുള്ളവർക്ക് അതെത്തിച്ചു കൊടുക്കണം. പട്ടിണി കിടക്കാനിടവരുന്നവരുടെ പട്ടിക വാർഡ് സമിതികൾ തയ്യാറാക്കണം. ഏതെങ്കിലും യാചകർ ചില പ്രദേശങ്ങളിലുണ്ടെങ്കിൽ അവർക്ക് ഭക്ഷണം ഉറപ്പാക്കണം. എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കുന്ന സമീപനം സ്വീകരിക്കണം.
പട്ടണങ്ങളിലും മറ്റും വീടുകളിലല്ലാതെ കഴിയുന്ന ഒട്ടേറെ പേരുണ്ട്. അത്തരമാളുകൾക്ക് ഭക്ഷണം ലഭിക്കുമെന്നുറപ്പുണ്ടാകണം. ജനകീയ ഹോട്ടലുള്ളിടത്ത് അതുവഴി ഭക്ഷണം നൽകാനാകും. മറ്റിടങ്ങളിൽ സമൂഹ അടുക്കള ആരംഭിക്കാനാവണം.
ആദിവാസി മേഖലയിൽ പ്രത്യേക ശ്രദ്ധ വേണം. അതിഥി തൊഴിലാളികൾക്കിടയിൽ രോഗ വ്യാപന സാധ്യത കൂടുതലാണ്. അവിടെ പ്രത്യേക ശ്രദ്ധ വേണം. പരിശോധനയിൽ നിന്ന് ഒഴിഞ്ഞു മാറാൻ ആരെയും അനുവദിക്കരുത്.
ഭക്ഷണ പ്രശ്‌നം തദ്ദേശ സ്വയംഭരണ സമിതികൾ ശ്രദ്ധിക്കണം. അവർ നടപടി സ്വീകരിക്കണം.ഓരോ തദ്ദേശ സ്ഥാപനത്തിനും രോഗികളുടെ ആവശ്യത്തിന് ഗതാഗത പ്ലാനുണ്ടാകണം. ആംബുലൻസ് മാത്രമല്ല മറ്റ് വാഹനങ്ങളും ഉപയോഗിക്കണം. പഞ്ചായത്തിൽ 5 നഗരസഭയിൽ പത്ത് എന്ന രീതിയിൽ വാഹനങ്ങളുണ്ടാവണമെന്നും മുഖ്യമന്ത്രി നിർദദേശിച്ചു.
വാർഡ് തല നിരീക്ഷണ സമിതികൾ അവരുടെ വാർഡിലെ വീടുകൾ സന്ദർശിച്ച് പൊതുവായ വിലയിരുത്തൽ നടത്തേണ്ടത് അനിവാര്യമാണ്. വ്യാപനത്തിന്റെ ശരിയായ നില മനസ്സിലാക്കി പഞ്ചായത്ത് തലത്തിലോ മുനിസിപ്പാലിറ്റി - കോർപ്പറേഷൻ തലത്തിലോ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യേണ്ടത് എന്ന് റിപ്പോർട്ട് ചെയ്യണം ഓരോ കുടുംബവും ഓരോ വ്യക്തിയും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് കൂടുതൽ ബോധവൽക്കരണം ആവശ്യമുണ്ട്. ഇതിന്റെ ഉത്തരവാദിത്വവും വാർഡ് തല സമിതികൾ ഏറ്റെടുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |