പത്തനംതിട്ട: കനറാ ബാങ്കിൽ നിന്ന് കോടികൾ തട്ടിയ കേസിലെ പ്രതിയുടെ ബാങ്ക് അക്കൗണ്ടിൽ പണമില്ലെന്ന് പൊലീസ് കണ്ടെത്തി. കേസിലെ പ്രതിയായ കൊല്ലം ആവണീശ്വരം സ്വദേശി വിജീഷിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകളിൽ മിനിമം ബാലൻസ് മാത്രമാണ് ഉള്ളത്.
പ്രതിയുടെ അമ്മ, ഭാര്യ, ഭാര്യാപിതാവ് എന്നിവരുടെ അക്കൗണ്ടുകളിലെക്ക് ആറരക്കോടിയോളം രൂപ എത്തിയിരുന്നു. ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യുന്നതിന് മുൻപ് പണം പിൻവലിച്ചു. ഈ പണം എവിടെ പോയെന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.സംശയമുള്ള കൂടുതൽ അക്കൗണ്ടുകൾ അന്വേഷണസംഘം പരിശോധിക്കും.
കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും. വിജീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഞായറാഴ്ച വൈകുന്നേരം ബംഗളൂരുവിൽവച്ചാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട കനറാ ബാങ്ക് ശാഖയിലെ വിവിധ അക്കൗണ്ടുകളിൽ നിന്ന് എട്ട് കോടി പതിമൂന്ന് ലക്ഷമാണ് ഇയാൾ തട്ടിയെടുത്തത്. 14 മാസം കൊണ്ട് 191 ഇടപാടുകളിലായാണ് തട്ടിപ്പുനടത്തിയത്.10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഒരു അക്കൗണ്ട്, ഉടമ അറിയാതെ ക്ലോസ് ചെയ്തുവെന്ന പരാതിയിൽ ഫെബ്രുവരി 11നാണ് ബാങ്ക് അധികൃതർ പരിശോധന ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |