തിരുവനന്തപുരം: സാധാരണ പരിസ്ഥിതി ദിനം പ്രമാണിച്ച് നടുന്ന തൈകളുടെ പരിപാലനം ഗൗരവമായെടുക്കുന്നവർ കുറവാണ്. നട്ട തൈകൾ ചെടികളും മരങ്ങളുമായി മാറുന്ന കാഴ്‌ച ആസ്വദിക്കുന്നത് മനസിന് വളരെ സന്തോഷം തരുന്നതാണ്.
2016ൽ അധികാരമേറ്റ വർഷം സെക്രട്ടറിയേറ്റ് വളപ്പിൽ താൻ നട്ട തെങ്ങ് കുലച്ചതറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ അത് കാണാനെത്തി. 18 കുല തേങ്ങയുമായി നിറഞ്ഞ് നിൽക്കുന്ന 'കേരശ്രീ' ഇനത്തിൽപെട്ട തെങ്ങ് കണ്ട് മുഖ്യമന്ത്രിയുടെ മനസ് നിറഞ്ഞു. കാസർകോട് പീലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചതാണ് കേരശ്രീ ഇനം തെങ്ങിൻതൈ.
ഒപ്പം ഗാർഡനിലെ മറ്റ് ചെടികളും പരിശോധിക്കാൻ മുഖ്യമന്ത്രി സമയം കണ്ടെത്തി. കഴിഞ്ഞ വർഷം പരിസ്ഥിതി ദിനത്തിൽ കൃഷിമന്ത്രിയായിരുന്ന വി.എസ് സുനിൽകുമാറിനും റവന്യൂമന്ത്രിയായിരുന്ന ഇ.ചന്ദ്രശേഖരനുമൊപ്പം നട്ടുപിടിപ്പിച്ച ഫലവൃക്ഷതൈകളും മുഖ്യമന്ത്രി പരിശോധിച്ചു. ഇതിൽ കോട്ടൂർകോമം മാവ് നല്ലരീതിയിൽ വളർന്നുവരുന്നത് മുഖ്യമന്ത്രി കണ്ടു.
തെങ്ങും മാവും വളരുന്നതിനെ കുറിച്ച് നല്ലവാക്കുകൾ അദ്ദേഹം സെക്രട്ടറിയേറ്റ് ഗാർഡൻ സൂപ്പർവൈസർ സുരേഷിനെ അറിയിച്ചു. 'ഓണത്തിനൊരുമുറം പച്ചക്കറി' പദ്ധതി ഉദ്ഘാടനം ചെയ്യാൻ ഗാർഡനിൽ എത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയൻ താൻ നട്ട തൈകളുടെ വളർച്ച നോക്കാൻ സമയം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |