ന്യൂഡൽഹി: അയോദ്ധ്യയിൽ നിർമ്മിക്കാനൊരുങ്ങുന്ന രാമക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ് നടന്നെന്ന ആരോപണത്തിൽ വിശദീകരണവുമായി ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് രംഗത്തെത്തി. രണ്ട് കോടിയുടെ സ്ഥലം18.5 കോടി രൂപയ്ക്ക് വാങ്ങിയെന്നും എല്ലാ സാമ്പത്തിക ഇടപാടുകളും ബാങ്ക് വഴിയാണെന്നും ട്രസ്റ്റ് വ്യക്തമാക്കി.
ക്ഷേത്രങ്ങളും ആശ്രമങ്ങളും ഉൾപ്പെടെ നാല് സ്ഥലങ്ങൾ സ്വകാര്യ വ്യക്തികളിൽ നിന്നും ട്രസ്റ്റ് വാങ്ങിയിട്ടുണ്ട്.
'243, 244, 246 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്ത ഭൂമി മാർച്ച് 18ന് രവി മോഹൻ തിവാരിയും സുൽത്താൻ അൻസാരിയും ചേർന്ന് രണ്ട് കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. ഇവിടെ ഭൂമിയുടെ അടിസ്ഥാന വില 5.8 കോടി രൂപയാണ്. തിവാരിയും അൻസാരിയും അതേദിവസം തന്നെ രാം ജന്മഭൂമി ട്രസ്റ്റിന് ഈ ഭൂമി വിൽക്കാൻ ധാരണയിലെത്തി. 18.50 കോടി രൂപയ്ക്കാണ് ഇത് വാങ്ങിയത്. അതിൽ 17 കോടി രൂപ ബാങ്ക് വഴി നൽകി. ഈ ഭൂമി സുപ്രധാനമായ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ വാങ്ങിയ വില അയോദ്ധ്യയിലെ യഥാർത്ഥ വിപണി നിരക്കിനേക്കാൾ വളരെ കുറവാണ്.' -ക്ഷേത്ര ട്രസ്റ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
രാമക്ഷേത്രത്തിന്റെ പേരിൽ കോടികളുടെ ഭൂമി തട്ടിപ്പ് ആരോപിച്ച് ഉത്തർ പ്രദേശിൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. മാർച്ച് 18ന് ഒരു വ്യക്തിയിൽനിന്ന് 1.208 ഹെക്ടർ ഭൂമി രണ്ടു കോടി രൂപയ്ക്ക് വാങ്ങിയ രണ്ട് റിയൽ എസ്റ്റേറ്റ് ഏജന്റുമാർ മിനിട്ടുകൾ കഴിഞ്ഞ് അതേ ഭൂമി രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന് 18.5 കോടിക്ക് വിറ്റു. രണ്ട് ഇടപാടുകൾക്കുമിടയിൽ 10 മിനിറ്റിൽ താഴെ സമയവ്യത്യാസം മാത്രം. ഇത്രയും സമയത്തിനിടെ ഭൂമിയുടെ വില എങ്ങനെയാണ് അനേക കോടികളായി വർദ്ധിച്ചതെന്ന് വിശദീകരിക്കണമെന്നായിരുന്നു മുൻ മന്ത്രിയും സമാജ്വാദി പാർട്ടി നേതാവുമായ പവൻ പാണ്ഡെ ആവശ്യപ്പെട്ടത്. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
രാമക്ഷേത്രത്തിന്റെ പേരിൽ സംഭാവന നൽകിയ വിശ്വാസികളെ പറ്റിക്കുന്നത് പാപവും വിശ്വാസ വഞ്ചനയുമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഇക്കാര്യത്തിൽ ട്രസ്റ്റ് വിശദീകരണം നൽകണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗട്ടും ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |