SignIn
Kerala Kaumudi Online
Thursday, 10 September 2026 9.34 PM IST

സംസ്ഥാന, ജില്ലാ, പ്രാദേശിക അതോറിട്ടികൾ വരുന്നു: ആരോഗ്യം ഇനി ഒറ്റക്കുടയിൽ

kk

പൊതുജനാരോഗ്യ, പഞ്ചായത്തിരാജ് നിയമങ്ങൾ സംയോജിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യരക്ഷാ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗതയും കാര്യക്ഷമതയും നൽകുന്നതിനായി സംസ്ഥാന, ജില്ലാ, പ്രാദേശികതല അതോറിട്ടികൾ വരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ പകർച്ചവ്യാധികളെയും ജീവിതശൈലീ രോഗങ്ങളെയും ഫലപ്രദമായി നിയന്ത്രിക്കുകയാണ് പ്രാഥമിക ലക്ഷ്യം.

നിലവിലെ പൊതുജനാരോഗ്യ നിയമങ്ങളും പഞ്ചായത്തിരാജ് നിയമവും സംയോജിപ്പിച്ചായിരിക്കും, ആരോഗ്യരക്ഷാ സംവിധാനങ്ങളെ ഒരുകുടക്കീഴിലാക്കുന്ന പരിഷ്കാരം. ഇതോടെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ആരോഗ്യസംവിധാനവും കേരള പൊതുജനാരോഗ്യ നിയമത്തിനു കീഴിലാവും. ഒന്നാം പിണറായി സർക്കാരിന്റെ അവസാനകാലത്ത് ഇക്കാര്യത്തിൽ ഓർഡിനൻസ് ഇറക്കിയിരുന്നെങ്കിലും പ്രാഥമിക ചർച്ചകൾ പോലും നടന്നില്ല.

ഓർഡിനൻസിനു പകരമുള്ള ബിൽ അടുത്ത നിയമസഭാസമ്മേളനത്തിൽ അവതരിപ്പിച്ച് പാസാക്കിയേക്കും.

ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ശുപാർശ സർക്കാരിനോ ജില്ലാ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിനോ നൽകാനുള്ള അധികാരം സംസ്ഥാന, ജില്ലാ അതോറിട്ടികൾക്കുണ്ടാകും. ഈ അതോറിട്ടികൾ പൊതു ആരോഗ്യകാര്യങ്ങളിൽ വിവിധ വകുപ്പുകൾക്കും പ്രാദേശിക അതോറിട്ടിക്കും നിർദ്ദേശം നൽകും. തർക്കമുണ്ടായാൽ സർക്കാർ തീരുമാനം അന്തിമം.

പൊതുജനാരോഗ്യ മേഖലയിൽ മദ്ധ്യ, തെക്കൻ ജില്ലകൾക്ക് 1955ലെ തിരുവിതാംകൂർ- കൊച്ചി പബ്ലിക് ഹെൽത്ത് ആക്ടും, മലബാർ ജില്ലകൾക്ക് 1939-ലെ മദ്രാസ് പബ്ലിക് ഹെൽത്ത് ആക്ടുമായിരുന്നു ബാധകം. കൊവിഡ് സൃഷ്ടിച്ച അടിയന്തര സാഹചര്യത്തിൽ സംസ്ഥാനത്തിനാകെ പൊതു ആരോഗ്യനയം അനിവാര്യമായ പശ്ചാത്തലത്തിലാണ് രണ്ടു നിയമങ്ങളെയും 1994ലെ കേരള പഞ്ചായത്തിരാജ്- മുനിസിപ്പാലിറ്റി നിയമങ്ങളുമായി സംയോജിപ്പിക്കുന്നത്.

സംസ്ഥാന അതോറിട്ടി

 സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറായിരിക്കും അതോറിട്ടി.

 അതോറിട്ടിക്കു കീഴിൽ ഉപദേശക സമിതികൾ. വിദഗ്‌ദ്ധോപദേശം നൽകൽ, സഹായങ്ങൾ അനുവദിക്കൽ, അടിയന്തര സാഹചര്യങ്ങളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപടികളെടുക്കൽ എന്നിവ ചുമതല.

 വിവിധ വകുപ്പുകളുടെ പ്രതിനിധികളെ ഉപദേശക സമിതിയിൽ ഉൾപ്പെടുത്തണം.

ജില്ലാ അതോറിട്ടി

 ജില്ലാ മെഡിക്കൽ ഓഫീസറാകും ജില്ലാ അതോറിട്ടി

പ്രാദേശിക അതോറിട്ടി

 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഹെൽത്ത് ഓഫീസർമാർ

അതോറിട്ടികൾ

ചെയ്യേണ്ടത്

 ആരോഗ്യ സ്ഥിതിവിവര റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കർമ്മപദ്ധതി തയാറാക്കുക

 ജില്ലാ, പ്രാദേശിക അതോറിട്ടികൾക്കുള്ള മാർഗരേഖ സംസ്ഥാന അതോറിട്ടി നൽകണം

 സർക്കാർ- സ്വകാര്യ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളിൽ നിന്ന് വിവരം ശേഖരിക്കുക

 ആരോഗ്യ അടിയന്തരാവസ്ഥ നേരിടാനുള്ള സൗകര്യങ്ങൾക്കായി സർക്കാർ സഹായം തേടാം

 പകർച്ചവ്യാധി പ്രതിരോധ, നിയന്ത്രണ മാർഗരേഖ സംസ്ഥാന അതോറിട്ടി തയ്യാറാക്കണം

 അസാധാരണ സാഹചര്യത്തിൽ താത്കാലിക മെഡി. ഓഫീസർമാരെ നിയമിക്കാം

 ജില്ലാ അതോറിട്ടികൾ ജില്ലയിലെ ആരോഗ്യ സംവിധാനങ്ങൾക്ക് മേൽനോട്ടം വഹിക്കും

 ആരോഗ്യത്തിന് ഹാനികരമായ പ്രവൃത്തികൾക്ക് പരിഹാരച്ചെലവ് ഈടാക്കാം

 പ്രാദേശിക അതോറിട്ടികൾക്ക് ഭക്ഷണം, വെള്ളം എന്നിവ പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകാം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA PUBLIC HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA