തിരുവനന്തപുരം: ഇന്ധന വിലവർദ്ധനയ്ക്കെതിരെ തദ്ദേശ സ്ഥാപന വാർഡടിസ്ഥാനത്തിൽ സമരം സംഘടിപ്പിക്കാൻ ഇടതുമുന്നണി യോഗത്തിൽ തീരുമാനം. 30ന് വൈകിട്ട് നാലിനാകും സമരം. നാല് പേർ വീതമുള്ള 25 ഗ്രൂപ്പുകൾ പഞ്ചായത്ത് വാർഡുകളിലും 100 ഗ്രൂപ്പുകൾ മുനിസിപ്പൽ, കോർപറേഷൻ വാർഡുകളിലും അണിനിരക്കും. കേന്ദ്രത്തിന്റെ തെറ്റായ നയസമീപനങ്ങൾക്കെതിരെ രാജ്യത്തെ ഏറ്റവും വലിയ ജനകീയ പ്രതിഷേധമായിരിക്കും ഇതെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഇല്ലാതാക്കിയ കേന്ദ്രസർക്കാർ കൊവിഡ് കാലത്ത് വിലക്കയറ്റമുണ്ടാക്കി ജനജീവിതം ദുസ്സഹമാക്കുന്നു. ഇന്ധന വിലവർദ്ധന 100 കടക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം 31 തവണയാണ് ഇന്ധനനികുതി കൂട്ടിയത്. ഇതുമൂലം നിത്യോപയോഗ സാധനവിലയിൽ 10.6 ശതമാനം വർദ്ധനയുണ്ടായി.
ഇന്ധന വിലവർദ്ധനയ്ക്കെതിരെ ഇന്നലെ തൊഴിലാളി സംഘടനകൾ നടത്തിയ 15 മിനിട്ട് ചക്രസ്തംഭന സമരത്തിന് വലിയ ജനപിന്തുണ ലഭിച്ചു. സംസ്ഥാനത്തിന് ഈ വിലവർദ്ധനയിൽ ഒരു ലാഭവുമില്ല. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേരളത്തെക്കാൾ കൂടുതലാണ് നികുതിയെന്നും വിജയരാഘവൻ പറഞ്ഞു.
30ന്റെ സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ ഇടതുമുന്നണി ജില്ലാ കമ്മിറ്റികൾ വരും ദിവസങ്ങളിൽ ചേരും. കേന്ദ്ര നയങ്ങളെ വിമർശിക്കുന്ന പോസ്റ്ററുകൾ സമൂഹമാദ്ധ്യമങ്ങളിലൂടെയും പൊതുവായും പ്രചരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |