മഴ മറന്നു പോയ ജൂണിൽ നിന്ന് ജൂലായിലേക്ക് ഈ കാലം വരണ്ടു പടരുമ്പോൾ, ഇടിവെട്ടി മഴ പെയ്ത 2009-ലെ ഒരു ജൂൺമാസ പ്രഭാതം ഓർമയിലേക്കു നനഞ്ഞു കടന്നു വരുന്നു. കൃത്യമായി പറഞ്ഞാൽ 2009 ജൂൺ 28. രാവിലെത്തന്നെ ആകാശം കറുത്തു മൂടിക്കിടന്നു. തലേന്നു രാത്രി മുഴുവൻ മിന്നലും മഴയുമായിരുന്നു. എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നുവെന്ന ഭയം അത്തരം മഴ ദിവസങ്ങളിൽ എന്നിൽ നിറയുക പതിവാണ്. ദുഃഖം കനം തൂങ്ങി നിൽക്കുന്ന കരിമ്പടം പോലെയുള്ള കറുത്ത ആകാശം രാവിലെ പത്തര മണിയോടെ പൊട്ടിയടർന്നു വീണു: ലോഹിതദാസ് ഇനിയില്ല...! ടെലിവിഷൻ സ്ക്രീനിൽ ഇടിത്തീപോലെ ആ വാർത്ത മിന്നിനിറഞ്ഞുകൊണ്ടിരുന്നു. പുറത്ത് മഴ തകർത്തുപെയ്യുക തന്നെ. അതിനും ഏതാണ്ട് ഒരു വർഷം മുമ്പ്, ഒറ്റപ്പാലം പഴയ ലക്കിടിക്കടുത്ത് അകലൂരിൽ തന്റെ പ്രിയപ്പെട്ട 'അമരാവതി"യിലെ മഴ നിറഞ്ഞ ഒരു പ്രഭാതത്തിൽ, അവസാനമായി കണ്ടപ്പോൾ, ഏറെ ഖിന്നനായിരുന്നു ലോഹിയേട്ടൻ. 'കസ്തൂരിമാനി"ന്റെ തമിഴ് ചിത്രീകരണവും ചെന്നൈയിലെ വെള്ളപ്പൊക്കമഴയും പ്രിയപ്പെട്ടവരുടെ ഒറ്റപ്പെടുത്തലും സാമ്പത്തിക പ്രയാസങ്ങളുമൊക്കെ സൃഷ്ടിച്ച ആഘാതം അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. ഏറ്റവുമൊടുവിലെ ചിത്രമായ 'നിവേദ്യ"ത്തെക്കുറിച്ചും അതിലെ ഗാനരചനയുടെ സുന്ദരനിമിഷങ്ങളുമൊക്കെ സൂചിപ്പിച്ച് ഞാൻ ലോഹിയേട്ടനെ ഉന്മേഷവാനാക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം വെറുതെ ഒരു തണുപ്പൻ ചിരിചിരിച്ചു. എന്നിട്ട് മഴനൂലുകളെ നോക്കി പതിയെ പറഞ്ഞു: 'പലരും അംഗീകരിക്കാൻ മടിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ എനിക്കുറപ്പുണ്ട്, ഞാൻ വിലയിരുത്തപ്പെടാൻ പോകുന്നത് എന്റെ മരണശേഷമായിരിക്കും..."
രണ്ട്
1987-ൽ 'തനിയാവർത്തനം" എന്ന സിബിമലയിൽ ചിത്രത്തിലൂടെയാണ് എ.കെ. ലോഹിതദാസ് എന്ന പേര് മലയാളികൾ അടുത്തറിയുന്നത്. മമ്മൂട്ടിക്ക് ലഭിച്ച എക്കാലത്തേയും ഏറ്റവും മികച്ച കഥാപാത്രമായ ബാലൻമാഷ് നമ്മേയും ഏറെ കരയിച്ചുവെങ്കിൽ അതിന്റെ ക്രെഡിറ്റ് ലോഹിതദാസ് എന്ന എഴുത്തുകാരനുള്ളതു മാത്രമാണ്. ഏറ്റവും മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ആദ്യ വരവിൽത്തന്നെ അദ്ദേഹം നേടിയതിൽ അതിശയമശേഷമില്ല. തിലകൻ ചേട്ടനായിരുന്നു നാടകരംഗത്തുനിന്ന് ശക്തനായ ഈ രചയിതാവിനെ സിബിമലയിലിന് പരിചയപ്പെടുത്തിക്കൊടുത്തത്. പിന്നീട് സിബി - ലോഹിതദാസ് കൂട്ടുകെട്ടിൽ എഴുതാപ്പുറങ്ങളും വിചാരണയും ദശരഥവും കിരീടവും ഹിസ് ഹൈനസ് അബ്ദുള്ളയും ഭരതവും കമലദളവും ചെങ്കോലും ഒക്കെ പിറന്നപ്പോൾ അത് മലയാള സിനിമയുടെ സുവർണകാലമായി. ഭരതനും ജോഷിക്കും ഐ.വി ശശിക്കും സത്യൻ അന്തിക്കാടിനും സുന്ദർദാസിനും കൊച്ചിൻ ഹനീഫയ്ക്കുമൊക്കെ വേണ്ടി ആ കരുത്തുറ്റ തൂലിക വെള്ളിത്തിരയിൽ വിസ്മയം തീർത്തു. 1997-ൽ 'ഭൂതക്കണ്ണാടി"യിലൂടെ ലോഹിതദാസ് എന്ന പേര് സംവിധായകന്റെ ടൈറ്റിൽ ക്രെഡിറ്റിൽക്കൂടി തിളക്കത്തോടെ എഴുതിച്ചേർക്കപ്പെട്ടു. മികച്ച സിനിമയ്ക്കും തിരക്കഥയ്ക്കുമടക്കം നിരവധി സംസ്ഥാന അവാർഡുകൾക്കൊപ്പം നവാഗത സംവിധായകനുള്ള ദേശീയ അവാർഡും ആ ചിത്രം നേടിയെടുത്തു. കാരുണ്യം, കന്മദം, അരയന്നങ്ങളുടെ വീട്, ജോക്കർ, കസ്തൂരിമാൻ, നിവേദ്യം എന്നിങ്ങനെ ആ ചലച്ചിത്രകാവ്യനിര മലയാളനഭസിലും മലയാളിമനസിലും നറുവെളിച്ചമായി പടർന്നു.
മൂന്ന്
1991 ൽ ഭരതത്തിന്റെ എഴുത്തുവേളയിൽ, കോഴിക്കോട് മെട്രോ ഹോട്ടലിൽ വെച്ചാണ് ഞാൻ ആ പ്രിയ എഴുത്തുകാരനെ പരിചയപ്പെടുന്നത്. ഒപ്പം കൈതപ്രം ദാമോദരേട്ടൻ. തുടങ്ങിവെച്ച സിനിമ രണ്ടാം നാൾ, വേറൊരു സിനിമാക്കഥയുടെ സാമ്യസന്ദേഹത്താൽ മാറ്റിവെച്ച്, മോഹൻലാലും സിബിമലയിലുമടക്കം പ്രമുഖരൊക്കെ നഗരത്തിലെ വിവിധ ഹോട്ടൽമുറികളിൽ കാത്തിരിക്കുകയാണ്, ലോഹിതദാസിൽ നിന്നുള്ള പെട്ടെന്നൊരു മാറ്റിയെഴുത്തിന്! അത്രയും താരങ്ങളെത്തന്നെ വെച്ച്, വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഒരു കഥ ദിവസങ്ങൾക്കകം എഴുതിത്തീർത്ത മഹാത്ഭുതത്തിനാണ് ഞാനന്ന് സാക്ഷിയായത്. എഴുതിയ വൺലൈൻ അദ്ദേഹം പറയും. ദാമോദരേട്ടൻ അതുവെച്ച് വരികളെഴുതും. അപ്പോൾത്തന്നെ രവീന്ദ്രൻമാഷിന്റെ കമ്പോസിംഗ് മദിരാശിയിൽ നടക്കുന്നു...! എഴുതിക്കൊണ്ടിരുന്ന സീനുകൾ അപ്പോഴപ്പോൾ ചിത്രീകരിച്ചുക്കൊണ്ടിരുന്ന ആ സിനിമയുടെ അവസാന വാചകം എഴുതി അടിവരയിട്ട മദ്ധ്യാഹ്നത്തിൽ ദീർഘനിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു: 'ഇനിയീ ശരീരത്തിൽ നിന്നും മനസിൽ നിന്നും കല്ലൂർ ഗോപിനാഥനേയും രാമനാഥനേയും രമണിയേയും ദേവിയേയുമൊക്കെ ഇറക്കി വിട്ട് ഒന്ന് നീണ്ടുനിവർന്ന് കിടക്കണം, നന്നായൊന്നുറങ്ങണം..."
നാല്
1993-ൽ 'ചെങ്കോലി"ന്റെ എഴുത്തുവേളയിൽ എനിക്കായി ലോഹിയേട്ടൻ ഒരു ദിവസം മുഴുവനായും വിട്ടുതന്നു. തിരുവനന്തപുരം ദൂരദർശനിലെ കമനീയമായ ഫ്ളോറിൽ, നാലഞ്ചു കാമറകൾ മിഴിതുറന്ന ഒരു പ്രത്യേക അഭിമുഖപരിപാടിയിൽ, തികച്ചും ശാന്തനും ഉന്മേഷവാനുമായി അദ്ദേഹം തന്റെ ചലച്ചിത്ര ജീവിതത്തിലൂടെയും കാഴ്ചപ്പാടുകളിലൂടെയും കടന്നുപോയി... പ്രൊഡ്യൂസർ തോമസ് ടി. കുഞ്ഞുമ്മൻ അയച്ചു തന്ന ദൂരദർശൻ വാഹനം ഒഴിവാക്കി, സ്വന്തം കാറിൽ ഗീത് ഹോട്ടലിൽ നിന്ന് കുടപ്പനക്കുന്നുവരെയും തിരിച്ചും എന്നെയും കൂട്ടി യാത്ര ചെയ്ത് മടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞു: 'ഔദ്യോഗിക പരിവേഷം ഒഴിവാക്കുമ്പോഴാണ് നാം ജീവിതം ആസ്വദിക്കുന്നത്."
നിരവധി ദേശീയവും അന്തർദേശീയവുമായ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ആ കൈകളിൽ നിന്ന് കേരളാ യൂണിവേഴ്സിറ്റി യൂണിയന്റെ ടെലിവിഷൻ മാദ്ധ്യമ അവാർഡ് സ്വീകരിക്കുവാനുള്ള ഭാഗ്യവും എനിക്കുണ്ടായി. 2003 മാർച്ച് 11 -ന് വി.ജെ.ടി. ഹാളിലെ ആ കലാസന്ധ്യ കഴിഞ്ഞിറങ്ങുമ്പോൾ അദ്ദേഹം ഉപദേശരൂപേണ എന്നോടു പതിയെ പറഞ്ഞു: 'ലൈംലൈറ്റിൽ പെട്ട് എഴുത്തുജീവിതം തുലച്ച് കളയരുത്... അക്ഷരം, അതാണെല്ലാം, അമൃതവും അമരവും അതുതന്നെ..."
(സതീഷ്ബാബു പയ്യന്നൂർ: 98470 60343)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |