കൊച്ചി: ആളൂർ പീഡനക്കേസിൽ പൊലീസ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. അന്വേഷണം നിലച്ചതിനാൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി.ഷെർസിയുടെ നിർദ്ദേശം. ഹർജി ജൂലായ് 30നു പരിഗണിക്കാൻ മാറ്റി.
തൃശൂരിലെ ആളൂരിൽ അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന യുവതിയെ മുൻ പുരോഹിതൻ ചുങ്കത്ത് ജോൺസൺ 2016ൽ പീഡിപ്പിച്ചെന്നാണ് കേസ്. യുവതി പിന്നീടു വിവാഹിതയായെങ്കിലും പീഡനദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് പ്രതി ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ വ്യക്തമാക്കിയിരുന്നു. പീഡനത്തെക്കുറിച്ച് യുവതി സുഹൃത്തായ ഒളിമ്പ്യൻ മയൂഖ ജോണിയോടു പറഞ്ഞിരുന്നു. ഇതറിഞ്ഞ പ്രതി മയൂഖയെയും ഭീഷണിപ്പെടുത്തിയെന്ന് പരാതിയുണ്ട്. ഈ കേസിൽ പ്രതിക്കു വേണ്ടി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷ ജോസഫൈൻ ഇടപെട്ടെന്ന് മയൂഖ പിന്നീട് വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു.
2016ൽ നടന്ന സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾ ലഭ്യമല്ലെന്നും സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും വ്യക്തമാക്കി തൃശൂർ റൂറൽ എസ്.പി. ജി. പൂങ്കുഴലി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചിട്ടുണ്ടെന്നും വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |