തിരുവനന്തപുരം : കൊവിഡ് വാക്‌സിൻ ഗർഭിണികൾക്കും നൽകിത്തുടങ്ങിയെങ്കിലും പലരും ആശങ്കയിലാണ്. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്കായി വാക്‌സിനെടുക്കണമെന്ന് സർക്കാർ പറയുമ്പോഴും ഭയപ്പെട്ട് പിൻമാറുകയാണ് ചിലർ. എന്നാൽ ഗർഭകാലത്തെ വാക്‌സിനേഷൻ സംബന്ധിച്ച സംശയങ്ങൾക്ക് തിരുവനന്തപുരം തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയിലെ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ഡോ.എസ്.ജീജാബീഗം മറുപടി നൽകുന്നു.
ഗർഭിണിയായിരിക്കുമ്പോൾ വാക്‌സിനെടുത്താൽ കുഞ്ഞിന് എന്തെങ്കിലും ദോഷം ഉണ്ടാക്കുമോ?
അമ്മയുടെ ശരീരത്തിൽ രോഗാണുക്കളിലൂടെയുള്ള രോഗങ്ങളാണ് കുഞ്ഞിനും ദോഷകരമാകുന്നത്. വാക്‌സിൻ രോഗത്തിനെതിരെയുള്ളതാണ്. കൊവിഡ് വാക്‌സിനുകളിൽ നിർജീവമായ വൈറസുകളെയാണ് കുത്തിവയ്ക്കുന്നത്. അതിനാൽ അമ്മയും കുഞ്ഞും സുരക്ഷിതരായിരിക്കും.
വാക്‌സിൻ സ്വീകരിച്ച ശേഷമുണ്ടാകുന്ന പനിയും മറ്റ് അസ്വസ്ഥകളും ഗർഭകാലത്ത് ദോഷകരമാകുമോ?
ഗർഭകാലത്ത് പനി ഉണ്ടാകാതെ ശ്രദ്ധിക്കണമെന്ന് പറയാറുണ്ട്. നേരിയ പനി വാക്‌സിൻ കാരണം ഉണ്ടാകുന്നതാണ്. രണ്ട് ദിവസത്തിൽ കൂടുതൽ പനിയുണ്ടെങ്കിൽ മാത്രം ഡോക്ടറുടെ സേവനം തേടണം.
പനി ഉണ്ടായാൽ മറ്റു മരുന്നുകൾ ഉപയോഗിക്കാമോ?
സാധാണ പനിക്ക് ഉപയോഗിക്കുന്ന മരുന്നുകളെല്ലാം, വാക്‌സിൻ മൂലമുണ്ടാകുന്ന പനിക്കും ഉപയോഗിക്കുന്നതിൽ തെറ്റില്ല.
എത്ര മാസം വരെ വാക്‌സിനെടുക്കാം?
വാക്‌സിൻ എടുക്കാൻ ഗർഭകാലത്ത് പ്രത്യേക സമയം പറയുന്നില്ല, എപ്പോൾ വേണമെങ്കിലും വാക്‌സിനേഷന് വിധേയരാകാം. ആദ്യത്തെ 12 ആഴ്ചയ്ക്ക് ശേഷവും അവസാന 4 ആഴ്ചക്ക് മുമ്പും കൂടുതൽ ഗുണകരമാകും.
പ്രസവം കഴിഞ്ഞാൽ എപ്പോൾ വാക്‌സിനെടുക്കാം?
പ്രസവം കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും വാക്‌സിനെടുക്കാം.
ഗർഭകാലത്ത് ആദ്യ ഡോസും പ്രസവത്തിന് ശേഷം രണ്ടാമത്തെ ഡോസും സ്വീകരിക്കാമോ?
തീർച്ചയായും സ്വീകരിക്കാം, രണ്ടാം ഡോസ് എടുക്കുന്ന ഘട്ടം മുലയൂട്ടുന്ന സമയമാണെങ്കിൽ പോലും പ്രശ്നമില്ല.
അമ്മയ്ക്ക് വാക്‌സിൻ എടുക്കുന്നതിലൂടെ കുഞ്ഞിന് ഇമ്മ്യൂണിറ്റി ലഭിക്കുമോ?
നിലവിൽ ഇത് സംബന്ധിച്ച പരീക്ഷണ റിപ്പോർട്ടുകളൊന്നുമില്ല, കൊവിഡ് വൈറസുകൾക്ക് നിരന്തരം ജനിതകമാറ്റം സംഭവിക്കുന്നതിനാൽ അതിന് സാദ്ധ്യതയില്ല.
വന്ധ്യത ചികിത്സ നടത്തുന്നവർ വാക്‌സിനെടുക്കാമോ?
വന്ധ്യത ചികിത്സ നടത്തുന്നവർക്കും അതിലൂടെ ഗർഭധാരണം നടത്തിയവർക്കും വാക്‌സിൻ എടുക്കുന്നതിൽ ബുദ്ധിമുട്ടില്ല. വാക്‌സിനെടുത്ത് പിറ്റേദിവസം ഗർഭധാരണം സ്ഥിരീകരിച്ചാലും ആശങ്കവേണ്ട.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |