ലോകാത്ഭുതങ്ങളേക്കാൾ വലിയ അത്ഭുതങ്ങൾ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ സംഭവിക്കാറുണ്ട്. അവരത് തിരിച്ചറിയുന്നില്ലെന്ന് മാത്രം. സുലേഖടീച്ചർ ഈഫൽടവറിന് സമീപം നിന്ന് സഹയാത്രികനായ ജയചന്ദ്രനോട് പറഞ്ഞു. മനുഷ്യനിർമ്മിതമായ വലിയൊരു വിസ്മയത്തിന് സമീപം നിന്ന് സ്വന്തം ജീവിതത്തിലെ ഏതോ അതിശയം ടീച്ചർ ചിന്തിക്കുകയാകുമെന്ന് ജയചന്ദ്രന് തോന്നി. ആകാംക്ഷയോടെ ചോദിച്ചപ്പോൾ ടീച്ചർ വർഷങ്ങൾക്ക് മുമ്പ് മരിച്ചുപോയ അച്ഛന്റെ ജീവിതത്തിലെ ഒരു മുഹൂർത്തം പങ്കുവച്ചു.
അച്ഛൻ പ്രകൃതിയിലും ഈശ്വരനിലും ഗുരുവിലും വിശ്വസിച്ചിരുന്നു. സ്വന്തം ശരീരമാണ് അമ്പലം. അതിലെ പൂജാരിയായ മനസ് ശുദ്ധമായിരിക്കണം. നല്ല ചിന്തകളായിരിക്കണം അർച്ചനയ്ക്കുള്ള പൂക്കൾ. താൻ തന്നെയാണ് ദേവാലയമെന്ന് ചിന്തിച്ചാൽ പരദൂഷണം, പരപീഡനം, പരദ്റോഹം എന്നിവയോട് താല്പര്യമുണ്ടാകില്ല. അച്ഛനുമമ്മയും അദ്ധ്യാപകരായിരുന്നു. പേരക്കുട്ടിയുടെ ബുദ്ധിസാമർത്ഥ്യവും നിരീക്ഷണപാടവവും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. അശോക് കുമാറിനെ ഒക്കത്തിരുത്തി രാമായണ - മഹാഭാരതകഥകളും സാരോപദേശകഥകളും പറഞ്ഞുകൊടുക്കുമായിരുന്നു. ഹൈസ്കൂൾ പഠനകാലത്തുതന്നെ അശോക് കുമാർ മുത്തച്ഛന്റെ ഗ്രന്ഥശേഖരം കൈയടക്കി വായന തുടങ്ങി.
പേരക്കുട്ടിയെ ഒരു ഐ.എ.എസുകാരനാക്കണമെന്ന് മുത്തച്ഛന് ആഗ്രഹം. അതിനുവേണ്ടി നേർച്ചനേരാനോ ക്ഷേത്രദർശനം നടത്താനോ ഒന്നും ശ്രമിച്ചില്ല. പകരം നല്ല കർമ്മങ്ങൾ ചെയ്യാൻ കുടുംബാംഗങ്ങളെ പരിശീലിപ്പിച്ചു. അച്ഛന്റെ പരോപകാരങ്ങളുടെ നീണ്ട പട്ടിക പലപ്പോഴും ഉപകാരസ്മരണയുള്ളവർ പറഞ്ഞാണ് മക്കളും ഭാര്യയും അറിഞ്ഞിരുന്നത്. അതു പരസ്യപ്പെടുത്താനോ മറ്റുള്ളവരുടെ മുന്നിൽ വീരസ്യവും വീമ്പുമായി വിളമ്പാനോ ഇഷ്ടപ്പെട്ടില്ല. താഴേയ്ക്കൊഴുകുന്ന ജലത്തെയും ഭൂമിയിലേക്ക് വരുന്ന സൂര്യരശ്മിയെയും മാതൃകയാക്കണമെന്ന് പലപ്പോഴും ഉപദേശിക്കുമായിരുന്നു. അശോക് കുമാർ ഐ.എ.എസ് പ്രവേശനത്തിന് തയ്യാറെടുക്കുമ്പോൾ നാട്ടിലുള്ള ഒരു നിർദ്ധനയുവാവിനും അതിനുവേണ്ട സാമ്പത്തികസഹായവും പുസ്തകസഹായവും നൽകുന്നത് മുത്തച്ഛനാണെന്ന് അശോക് കുമാർ മനസിലാക്കി. മുത്തച്ഛൻ മനസിൽ ഒരു അഭിമാനസ്തംഭമായി.
ഒരു വർഷത്തോളം അശോക് കുമാർ ഡൽഹിയിലായിരുന്നു. ഉപരിപഠനവും ഐ.എ.എസ് പ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുമായി ബന്ധപ്പെട്ട്. ചെറിയൊരു രോഗാവസ്ഥയിലായപ്പോഴും ഐ.എ.എസ് റിസൽട്ട് എന്ന് വരും എന്ന കാര്യത്തിലായിരുന്നു അച്ഛന്റെ ആകാംക്ഷ. സുലേഖ ടീച്ചർ ഗദ്ഗദകണ്ഠയായി.
രണ്ടാഴ്ച കഴിഞ്ഞപ്പോൾ ബോധത്തിന്റെ പ്രകാശം മങ്ങിത്തുടങ്ങി. ഇടയ്ക്കിടെ ബോധം തെളിയുമ്പോൾ അശോക് കുമാറിനും പാവപ്പെട്ട ആ പയ്യനും റാങ്കുണ്ടോ എന്ന് ചോദിക്കും. മണിക്കൂറുകൾ കഴിയുന്തോറും ബോധത്തിന്റെ നാരുകൾ അറ്റുതുടങ്ങി. അശോക് കുമാറിന് സെലക്ഷൻ കിട്ടിയെന്ന് അറിയിക്കാൻ ബന്ധുക്കൾ അടുത്ത്ചെല്ലുമ്പോൾ അബോധാവസ്ഥയിലായിരുന്നു അദ്ദേഹം. അപ്പോഴും വലതു കൈയിലെ വിരലുകൾ ചെറുതായി മടക്കുകയും നിവർത്തുകയും ചെയ്തുകൊണ്ടിരുന്നു. വിരൽത്തുമ്പിലെ മൂകമായ ആശയവിനിമയം ക്രമേണ ആ ഭാഷയും പ്രാണനൊപ്പം മടങ്ങി.
മുത്തച്ഛന്റെ ചിതകത്തിയൊടുങ്ങുമുമ്പേ അശോക് കുമാർ ഡൽഹിയിൽ നിന്നെത്തി. യാത്രയിൽ ഇടയ്ക്കിടെ തടസങ്ങളായിരുന്നത്രേ. അപ്പോഴും മുത്തച്ഛന്റെ കണ്ണുകൾ പോലെ തിളങ്ങിക്കൊണ്ടിരുന്നു കനലുകൾ. അശോക് കുമാർ അതിനെ വണങ്ങുമ്പോൾ തെക്കുനിന്ന് വീശിയ ഒരു കാറ്റിൽ കനലുകൾ ആളിക്കത്തി. ആ ചൂട് മുത്തച്ഛന്റെ നെഞ്ചിൽ പണ്ട് കിടക്കുമ്പോഴുള്ള അതേ ചൂട് പോലെ അശോക് കുമാറിന് തോന്നി. സുലേഖ ടീച്ചർ ഈഫൽ ഗോപുരത്തിന് ചുവട്ടിൽ വച്ച് പറഞ്ഞ സ്നേഹകഥയ്ക്ക് മറ്റൊരു അത്ഭുതത്തിന്റെ ഉയരമുള്ളതുപോലെ ജയചന്ദ്രന് തോന്നി.
(ഫോൺ: 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |