റോഡുകളിൽ വാഹന അപകടങ്ങൾ ചോര വീഴ്ത്തുമ്പോൾ ഈ വനിതാ ദന്തഡോക്ടർക്ക് വെറുതേ ഇരിക്കാനായില്ല. ഒരു സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തു, യാത്രക്കാർക്കും വാഹനത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്താൻ. ആ സൂത്രവിദ്യയ്ക്ക് ലഭിച്ചത് ഇന്ത്യാ ഗവൺമെന്റിന്റെ പേറ്റന്റാണ്. ഇന്ത്യയിലെ പേറ്റന്റിനുവേണ്ടിയുള്ള അപേക്ഷ സമർപ്പിച്ചതിനുശേഷം വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷനിൽ സമർപ്പിച്ച അപേക്ഷയിൽ ഇന്റർനാഷണൽ സെർച്ച് റിപ്പോർട്ട് അനുകൂലമായി ലഭിച്ചു. അമേരിക്കയിലും ഇംഗ്ലണ്ടിലും പേറ്റന്റിനായി അപേക്ഷിച്ചുകഴിഞ്ഞു, തൃശൂർ അക്കിക്കാവ് പി.എസ്.എം ഡെന്റൽ കോളേജിൽ പബ്ലിക്ക് ഹെൽത്ത് ഡെന്റിസ്ട്രി വിഭാഗം അദ്ധ്യാപികയായ ഡോ. ആർ.എസ്. ധന്യ.
വാഹനങ്ങൾ കൂട്ടിയിടിക്കുമ്പോൾ ഉണ്ടാകുന്ന അതിശക്തമായ മർദ്ദം നിമിഷങ്ങൾക്കുള്ളിൽ സ്പ്രിംഗ് ഉൾപ്പെടെയുള്ള മെക്കാനിക്കൽ ഘടകങ്ങൾ ആഗിരണം ചെയ്യുന്ന യന്ത്രസംവിധാനമാണിത്. വാഹനം ഇടിക്കുമ്പോൾ വാഹനത്തിനും യാത്രികർക്കുമുണ്ടാവുന്നത് കുറഞ്ഞ ആഘാതം മാത്രം. വാഹനങ്ങൾക്ക് പുറമെ ക്രാഷ് ഗാർഡ്, റോഡിലെ മീഡിയനുകൾ, പാലങ്ങളുടെ തൂണുകൾ, കൈവരികൾ, കപ്പലുകൾ, തുറമുഖങ്ങൾ, ബോട്ടുകൾ, ബോട്ട്ജെട്ടി തുടങ്ങി അപകടസാദ്ധ്യതയുള്ളതും ആഘാതമുണ്ടാകാനിടയുള്ളതുമായ മിക്ക സ്ഥലങ്ങളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം. താരതമ്യേന നിർമ്മാണച്ചെലവ് കുറവുമാണ്. വാഹനത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തും ഈ സംവിധാനം ഘടിപ്പിച്ചാൽ അപകടസാദ്ധ്യത വളരെ കുറയ്ക്കാനാകും.
മെക്കാനിക്കൽ എൻജിനീയറിംഗ് ടെക്നോളജിയിലെ ചില അടിസ്ഥാന ആശയങ്ങളിലാണ് ഇതിന്റെ പ്രവർത്തനം. വാഹനങ്ങൾ കൂട്ടിയിടിക്കുമ്പോഴുണ്ടാകുന്ന അതിശക്തമായ ഊർജ്ജത്തെ നിമിഷങ്ങൾക്കുള്ളിൽ പലഘട്ടങ്ങളിലായി ആഗിരണം ചെയ്ത് ആഘാതത്തിന്റെ കാഠിന്യം ഫലപ്രദമായി കുറയ്ക്കുകയാണ് യന്ത്രം ചെയ്യുന്നത്. ആഗിരണം ചെയ്ത ഊർജ്ജം ഉടൻ തന്നെ സ്വതന്ത്രമാകാൻ ശ്രമിക്കുമ്പോൾ 'റീക്കോയിൽ എഫക്ട്" ഉണ്ടാകും. ഇത് തടയുന്നതിനുള്ള സാങ്കേതികവിദ്യയും സംവിധാനത്തിലുണ്ട്. വാഹനത്തിന്റെ മുന്നിലും പിന്നിലും മാത്രമല്ല, വാഹനത്തിന്റെ വശങ്ങളിലും ഘടിപ്പിക്കാം. ലൈറ്റ്, മീഡിയം, ഹെവി വാഹനങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാം.
വാഹനത്തിന്റെ മുന്നിലേക്കും പിന്നിലേക്കും തള്ളി നിൽക്കുന്നതിനാൽ മുന്നിൽ നിന്നും പിന്നിൽ നിന്നും വരുന്ന ആഘാതം ആദ്യം ഏൽക്കുന്നത് ഈ സംവിധാനത്തിലായിരിക്കും. തന്മൂലം ആളുകൾക്കുണ്ടാകുന്ന പരിക്കുകൾ കുറയുകയും ജീവനുകളെ കാത്തു രക്ഷിക്കുവാൻ സാധിക്കുകയും ചെയ്യും. ഏതു കാലാവസ്ഥയിലും ഏതുതരം റോഡുകളിലും സുഗമമായി പ്രവർത്തിക്കുകയും പ്രവർത്തനക്ഷമത ഉള്ളതുമായിരിക്കുമെന്നും പേറ്റന്റിന് അപേക്ഷിച്ചതുകൊണ്ടു തന്നെ കൂടുതൽ വിവരങ്ങളും ചിത്രങ്ങളും പ്രവർത്തനരീതികളും മറ്റും ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും ഡോ. ധന്യ പറയുന്നു.
ലോക ബാങ്ക് റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ റോഡ് അപകടങ്ങളിൽ നിന്നുള്ള പരിക്കുകൾ ഉണ്ടാകുന്നതും ജീവൻ പൊലിയുന്നതും ഇന്ത്യയിലാണ്. ഇന്ത്യയിൽ ഓരോ നാലുമിനിറ്റിലും ഒരു മനുഷ്യജീവൻ വാഹനാപകടങ്ങളിൽ പൊലിയുന്നു. ഓരോ മണിക്കൂറിലും 53 റോഡപകടങ്ങൾ നടക്കുന്നു.
ദിവസവും പത്രങ്ങളിൽ കാണുന്ന അപകടവാർത്തകൾ, ചിത്രങ്ങൾ തുടങ്ങിയവയാണ് ആരോഗ്യമേഖലയിൽ നിന്ന് വ്യത്യസ്തമായി സാങ്കേതികമേഖലയെക്കുറിച്ച് ചിന്തിക്കാനും പ്രവർത്തിക്കാനും ഡോ.ധന്യയെ പ്രേരിപ്പിച്ചത്. വാഹനത്തിന്റെ സുരക്ഷക്കായി ഇപ്പോൾ ഉള്ള സാങ്കേതികവിദ്യകളുടെ ഗുണങ്ങളും പരിമിതികളും എന്താണെന്ന് വിലയിരുത്തിയതിനുശേഷം പലരീതികളും ആലോചിച്ചു, വർഷങ്ങൾ അതിനു വേണ്ടി പ്രവർത്തിച്ചു. അപേക്ഷ സമർപ്പിച്ചതിനെത്തുടർന്ന് ജൂണിൽ ഇന്ത്യൻ പേറ്റന്റ് ജേർണലിൽ പ്രസിദ്ധീകരിച്ചു.
സാങ്കേതികവിദ്യക്ക് പേറ്റന്റ് അംഗീകാരം ലഭിച്ചു എന്നുള്ളതുകൊണ്ട് കാര്യങ്ങൾ പൂർണതയിലെത്തുന്നില്ല. വാഹനങ്ങളുടെ മോഡലുകൾക്കനുസരിച്ച് രൂപഭംഗി നിലനിറുത്തുന്നരീതിയിൽ രൂപകൽപ്പന ചെയ്യണം. കേന്ദ്ര, സംസ്ഥാനസർക്കാരുകളുടേയും വാഹനനിർമ്മാതാക്കളുടെയും രൂപകൽപ്പന ചെയ്യുന്നവരുടെയും സഹകരണം ഉണ്ടാവേണ്ടതുണ്ട്. നിയമം മൂലവും ഇത്തരം സുരക്ഷാസംവിധാനങ്ങൾക്ക് പ്രാധാന്യം നൽകണം. സമീപഭാവിയിൽ ഈ ഉപകരണം കൊണ്ട് നിരവധി ജീവനുകൾക്കു സംരക്ഷണം നൽകാൻ കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് ഡോ. ധന്യ. ചാവക്കാട് സുരാധിൽ ഡോ. രാമചന്ദ്രൻ കളരിക്കലിന്റെയും (ശിശുരോഗവിദഗ്ദ്ധൻ) ഡോ. സൂര്യ രാമചന്ദ്രന്റെയും (ഗൈനക്കോളജി) മകളായ ധന്യ പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രിയിൽ എം.ഡി.എസ് ബിരുദധാരിയാണ്.
(ലേഖകന്റെ ഫോൺ: 9946108601)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |