
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിലെത്തി. ഇതോടെ രാത്രികാലങ്ങളിൽ 15 മിനിട്ട് ലോഡ‌്ഷെഡിംഗ് ഏർപ്പെടുത്താൻ കെ.എസ്.ഇ.ബി വാക്കാൽ നിർദ്ദേശം നൽകി. ഒരാഴ്ച മുൻപ് തന്നെ മലബാർ മേഖലയിലെ ചില ഭാഗങ്ങളിൽ ലോഡ്ഷെഡിംഗ് ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരം, കൊച്ചി മേഖലകളിലും 10-15 മിനിട്ട് ലോഡ് ഷെഡിംഗ് ആരംഭിച്ചു. എന്നാൽ ലോഡ്ഷെഡിംഗ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാൻ ചില നിർദ്ദേശങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തുകയാണെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം. വരുംദിവസങ്ങളിലും ചൂട് തുടർന്നാൽ 30 മിനിട്ട് വരെ നിയന്ത്രണങ്ങൾ രാത്രിസമയങ്ങളിൽ വേണ്ടി വന്നേക്കാമെന്നാണ് സൂചന.
അതേസമയം രണ്ട് ദിവസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി അറിയിച്ചു. സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്നും വൈദ്യുതി ഉപയോഗം ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ചൂട് കൂടിയതും മഴയില്ലാത്തതും വൈദ്യുതി ഉപഭോഗം വർദ്ധിക്കാനും ഉത്പാദനം കുറയാനും കാരണമായെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |