ആഫ്രിക്കയിലെ ടാൻസാനിയയിൽ പാർക്ക് വ്യൂ കോട്ടേജിന്റെ ജാലകക്കാഴ്ചയിൽ ആറു വയസുകാരൻ വിശാലിന്റെ കണ്ണുടക്കി നിന്നു. ഉയരത്തിൽ ലോകത്തിലെ നാലാം സ്ഥാനം അലങ്കരിക്കുന്ന കിളിമഞ്ചാരോ പർവ്വതത്തിന്റെ മാനം മുട്ടുന്ന ഗിരിനിരകളിൽ അവന്റെ കണ്ണുകൾ ഒരു ചിത്രശലഭം പോലെ പാറിനടന്നു. മാതാപിതാക്കൾക്കൊപ്പമുള്ള ആ വിനോദയാത്രയിൽ ആകാശം കൈകോർക്കുന്ന പർവതങ്ങളും പാറക്കെട്ടുകളും മഞ്ഞുപാളികളും അവൻ മനസിൽ വരച്ചിട്ടു. ഒരിക്കൽ ഈ പർവ്വതം താൻ കീഴടക്കുമെന്ന് അന്നു തന്നെ വിശാൽ മനസിൽ കണക്കുകൂട്ടിയിരുന്നു. പത്തുവർഷം പിന്നിട്ടപ്പോൾ കിളിമഞ്ചാരോ ദൗത്യം വിശാൽ വിജയകരമായി പൂർത്തിയാക്കിയപ്പോൾ മലയാളികൾക്കും അത് അഭിമാനമുഹൂർത്തമായി.
പർവ്വതാരോഹണ യാത്രക്ക് ഒരു മാസം മുമ്പ് വിശാൽ തയാറെടുപ്പുകൾ നടത്തിയിരുന്നു. അരുഷ പട്ടണത്തിലെ ഒരു ജിംനേഷ്യത്തിൽ ട്രെയ്നറുടെ കീഴിൽ ചില തയ്യാറെടുപ്പുകൾ നടത്തിയതിനു പുറമെ ദിവസവും കിലോ മീറ്ററുകളോളം നടന്നു. ചെറുതും വലുതുമായ അരുഷയിലെയും പരിസരങ്ങളിലെയും മലകൾ കയറി പരിശീലിച്ചു. കണ്ണൂർ താളിക്കാവ് സ്വദേശിയായ വേണുഗോപാലിന്റെയും സരിതയുടെയും മകനായ വിശാൽ വേണുഗോപാൽ 5895 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കിളിമഞ്ചാരോ കീഴടക്കി ദേശീയപതാക ഉയർത്തിയത് രണ്ടാഴ്ച മുമ്പാണ്.
ശ്വാസം നഷ്ടപ്പെടുന്ന നിമിഷങ്ങൾ
അരുഷയിൽ നിന്ന് കിളിമഞ്ചാരോയിലേക്ക് യാത്ര തിരിച്ച 25 അംഗ സംഘത്തിലെ ഏക ഇന്ത്യക്കാരനാണ് വിശാൽ. ജൂലായ് 11 നാണ് വിശാലും സംഘവും യാത്ര തുടങ്ങിയത്. അന്ന് രാത്രി മോഷി പട്ടണത്തിൽ വിശ്രമിച്ചു.12 ന് രാവിലെ കിളിമഞ്ചാരോ നാഷണൽ പാർക്കിന്റെ മറാങ്കു ഗേറ്റിലൂടെ പാർവ്വതാരോഹണം തുടങ്ങി. ചുറ്റിലും ഒരു പുൽനാമ്പു പോലുമില്ല. മഞ്ഞുമൂടിയ മലനിരകൾ മാത്രം. മഞ്ഞ് പാളികളുടെ ഏറി വരുന്ന സാമീപ്യം ഓരോ അടിയിലും എല്ല് തുളച്ചു കയറുന്നതു പോലെ തോന്നി. 2,700 മീറ്റർ ഉയരത്തിലുള്ള മണ്ടാര ഹട്ട് ആണ് ആദ്യ ലക്ഷ്യം. എട്ട് കിലോമീറ്ററാണ് ഹൈക്കിംഗ്. അന്ന് വൈകിട്ടോടെ മണ്ടാര ഹട്ടിലെത്തി വിശ്രമിച്ചു. പതുക്കെ മഞ്ഞ് കട്ടകൾ വീണു തുടങ്ങിയിരുന്നു. ഓരോ നിമിഷവും
അടർന്നു വീഴുന്ന മഞ്ഞു കട്ടകൾ വരാനിക്കുന്ന ശക്തമായ മഞ്ഞു വീഴ്ചയുടെ സൂചന നൽകി. എത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്തെത്തണം. പിറ്റേ ദിവസം ലക്ഷ്യം ഹോറോമ്പോ ഹട്ടാണ്. 3,700 മീറ്റർ ഉയരത്തിലേക്കുള്ള യാത്ര. 11 കിലോമീറ്റർ. വൈകിട്ടോടെ ഹോറോമ്പോവിൽ എത്തി അവിടെ വിശ്രമിച്ചു. ഹോറോമ്പോവിലെത്തിയതോടെ ശരീരം കാലാവസ്ഥയോട് താദാത്മ്യം പ്രാപിച്ചു തുടങ്ങി. അതുകൊണ്ട് വലിയ ആയാസമില്ലാതെ ഓരോ പടവുകളും കയറാൻ കഴിഞ്ഞു. 4,010 മീറ്റർ ഉയരത്തിലുള്ള സീബ്ര റോക്കിലാണ് പിന്നീടെത്തിയത്. നൂറ്റാണ്ടുകൾക്കുമുമ്പ് ഉണ്ടായ അഗ്നിപർവത വിസ്ഫോടനത്തിൽ രൂപപ്പെട്ട സീബ്രയുടെ നിറമുള്ള കൂറ്റൻ പാറക്കെട്ടുകളാണിവ. സീബ്രാ റോക്ക് ചുറ്റി വീണ്ടും ഹോറോമ്പോവിൽ തിരിച്ചെത്തി. അതിദുർഘടമായ യാത്രയുടെ തുടക്കമാണ് അടുത്തത്. 4,720 മീറ്റർ ഉയരത്തിലുള്ള കിബോ ഹട്ടിലേക്ക്.വായു സഞ്ചാരം പരിമിതമാവാൻ സാദ്ധ്യത വളരെയേറെയുള്ള മേഖലകളുടെ തുടക്കവും ഇവിടെ. ഒൻപത് കിലോമീറ്റർ ദൂരം. പക്ഷേ ഏകദേശം അഞ്ച് മണിക്കൂർ ഹൈക്കിംഗ്. ഇവിടെ വിശ്രമിച്ചതിനു ശേഷം രാത്രി പത്തു മണിയോടെ കിളിമഞ്ചാരോ പർവതത്തിന്റെ ഏറ്റവും ഉയരം കൂടിയ ഉഹുറു പീക്കിലേക്കു പുറപ്പെട്ടു.
വില്ലനായി മഴയും മഞ്ഞുവീഴ്ചയും
മഴയും കടുത്ത മഞ്ഞു വീഴ്ചയും യാത്രയെ വീണ്ടും ഒച്ചിഴയുന്ന വേഗത്തിലാക്കി. കൂടെയുള്ള പലർക്കും ശ്വാസ തടസം നേരിട്ടു. ചിലർ ഛർദിച്ചു. പകൽ താപനില 80 ഡിഗ്രി ഫാരൻഹീറ്റിൽ വരെ എത്തുമ്പോൾ രാത്രിയിൽ അത് പൂജ്യത്തിന് താഴെയാകും. പലരും യാത്ര പാതിവഴിയിൽ മതിയാക്കി . യാത്രാക്ഷീണവും വിശപ്പും പിടികൂടി.കൂടെയുള്ളവർ യാത്ര പൂർത്തിയാക്കാതെ പിരിഞ്ഞു പോയപ്പോൾ ആശങ്കയും ആകാശത്തോളം വളർന്നു. കൂടെയുള്ള ഗൈഡിനോട് ചോദിച്ചു. തന്നെ കൊണ്ട് പറ്റുമോ? ഗൈഡ് പകർന്ന ആത്മവിശ്വാസത്തിൽ പിടിച്ചു തൂങ്ങിയാണ് ഓരോ ഘട്ടവും പിന്നിട്ടത്. ഗിൽമെൻസ് പോയിന്റ് കടമ്പ കടന്നു കിട്ടിയാൽ ഉഹുറു പീക്കിൽ എത്താമെന്നാണ് ഗൈഡ് പറഞ്ഞത്. ഗിൽമെൻസിൽ എത്തിയതോടെ ആത്മവിശ്വാസം വർദ്ധിച്ചു. അതുവരെ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് ഫലപ്രാപ്തി. കൈയിൽ കരുതിയ ദേശിയ പതാക ഉയർത്തി കാട്ടി. നെഞ്ചോട് ചേർത്ത് യാത്ര നിശ്ചയിച്ചപ്പോൾ ആദ്യം എടുത്തുവച്ചത് ദേശീയ പതാകയായിരുന്നു. അത് പകർന്ന ഊർജം ചെറുതല്ല.
ആഫ്രിക്കയുടെ മേൽക്കൂര
ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പർവതമായ കിളിമഞ്ചാരോയെ വിശേഷിപ്പിക്കുന്നത് ആഫ്രിക്കയുടെ മേൽ ക്കൂര എന്നാണ്. ടാൻസാനിയയിലെ സ്വാഹിലി ഭാഷയിൽ കിളിമഞ്ചാരോ എന്ന വാക്കിനർത്ഥം തിളങ്ങുന്ന മലനിര എന്നാണ്. ടാൻസാനിയ രാജ്യത്ത് മദ്ധ്യരേഖയിൽ നിന്ന് 205 മൈൽ അകലെയാണ് കിളിമഞ്ചാരോ പർവ്വതം സ്ഥിതിചെയ്യുന്നത്. 1889 ൽ ജർമ്മൻ ജിയോളജിസ്റ്റ് ഹാൻസ് മേയറും ഓസ്ട്രിയൻ മലകയറ്റക്കാരനായ ലുഡ്വിഗ് പർട്ട്ഷെല്ലറും പ്രാദേശിക ഗൈഡായ യോഹാനി കിന്യാല ലാവോയും ചേർന്നാണ് കിളിമഞ്ചാരോ പർവതം ആദ്യമായി കീഴടക്കിയത്. മോചനദ്രവ്യം നൽകിയ ശേഷമാണ് ഇയാളെ മോചിപ്പിച്ചത്.
ഇനി ലക്ഷ്യം എവറസ്റ്റ്
അടുത്ത ലക്ഷ്യം എവറസ്റ്റാണ്. കിളിമഞ്ചാരോ ദൗത്യം സമ്മാനിച്ച അഭിനന്ദനങ്ങൾ ധൈര്യമായി കൂടെയുണ്ട്. ഇന്ത്യൻ ഹൈകമ്മിഷണർ പോലുള്ള ഉന്നതവ്യക്തികൾ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചതും വലിയ അംഗീകാരമാണ്. പർവ്വതാരോഹണ സർട്ടിഫിക്കറ്റുമായി കയറിച്ചെന്നാൽ എവിടെ ജോലി കിട്ടുമെന്ന് ചോദിക്കുന്നവരുമുണ്ട്. നിരവധി സ്ഥാപനങ്ങൾ പർവ്വതാരോഹകരെ കാത്തിരിപ്പുണ്ട്. വൈറ്റ് മാജിക് എക്സ് പെഡേഷൻസ്, ഇന്ത്യാ ഹൈറ്റ്സ്, ട്രക്ക് ഹിമാലയ എന്നിവ അവയിൽ ചിലത് മാത്രം. സാഹസിക വിനോദസഞ്ചാര മേഖല തന്നെയാണ് പർവ്വതാരോഹകരുടെ മികച്ച തൊഴിലിടം. അഭിഭാഷകനായിരുന്ന വേണുഗോപാലും കുടുംബവും പതിനഞ്ച് വർഷം മുമ്പ് ആഫ്രിക്കയിലെത്തിയതാണ്. ടാൻസാനിയ അരുഷയിലെ ഒരു സ്റ്റീൽ കമ്പനിയിൽ ജനറൽ മാനേജറാണ് വേണുഗോപാൽ. അരുഷ പട്ടണത്തിലെ ജഫ്റി അക്കാഡമിയിലെ 13-ാം ക്ലാസ് വിദ്യാർത്ഥിയാണ് വിശാൽ. വിശാലിന്റെ സഹോദരി വിസ്മയ നിയമവിദ്യാർത്ഥിനിയാണ്.
(ലേഖകന്റെ ഫോൺ: 9946108259)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |