തിരുവനന്തപുരം: ലോക്‌ഡൗൺ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ മാനദണ്ഡങ്ങൾ തിരുത്തില്ലെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. മന്ത്രി നിയമസഭയിൽ പറഞ്ഞതു പോലെയല്ലെന്നും പൊതുജനങ്ങൾക്കും വ്യാപാരികൾക്കും അപ്രായോഗികമായ നിരവധി നിബന്ധനകൾ പുതുക്കിയ കൊവിഡ് മാനദണ്ഡങ്ങളിൽ ഉണ്ടെന്ന് പ്രതിപക്ഷനിരയിൽ നിന്ന് പി സി വിഷ്ണുനാഥ് പറഞ്ഞു. ഇതിനു മറുപടിയായാണ് പുതുക്കിയ നിർദേശങ്ങൾ പിൻവലിക്കാൻ സാധിക്കില്ലെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചത്. പ്രായോഗികമായ നിർദേശങ്ങൾ തന്നെയാണ് പുതിയ ഉത്തരവിലുള്ളതെന്നും ഇനി അത് തിരുത്താൻ സാധിക്കില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.
പുതുക്കിയ നിർദേശങ്ങൾ അനുസരിച്ച് കടകളിൽ എത്തുന്നവർക്ക് എഴുപത്തിരണ്ട് മണിക്കൂർ മുമ്പ് നടത്തിയ ആർ ടി പി സി ആർ സർട്ടിഫിക്കറ്റോ വാക്സിൻ സ്വീകരിച്ച രേഖയോ കൈയിൽ കരുതണം. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വാക്സിനെടുക്കാൻ ആകാത്തവർ നിരവധിയാണെന്നും ആർ ടി പി സി ആർ പരിശോധന പണച്ചെലവുളള കാര്യവുമാണെന്നും പ്രതിഷേധക്കാർ പറയുന്നു. കടകളിലെത്തുന്ന ഉപഭോക്താക്കൾക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വേണമെന്ന നിർദ്ദേശം പൂർണമായി അംഗീകരിക്കാനാകില്ലെന്നാണ് വ്യാപാരികളുടെ നിലപാട്.
വാക്സിൻ സർട്ടിഫിക്കറ്റ് മൊബൈലിലോ, പ്രിന്റ് ഔട്ട് എടുത്തോ കാണിക്കേണ്ടത് എന്നതിനെക്കുറിച്ചും വ്യക്തതയില്ല. ജനസംഖ്യയിലെ പ്രതിവാര രോഗനിരക്ക് കണക്കാക്കി അടച്ചിടുന്നതിലും ആശയക്കുഴപ്പം ശക്തമാണ്. രോഗനിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങൾ വാർഡ് അടിസ്ഥാനത്തിലാണോ പഞ്ചായത്ത് മൊത്തത്തിലാണോ കണക്കാക്കേണ്ടത് എന്നതിലാണ് പ്രധാന ആശയക്കുഴപ്പം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |