പ്രാചീന ഭാരതത്തിലെ രണ്ട് പ്രധാനപ്പെട്ട സർവകലാശാലകളെക്കുറിച്ച് അദ്ധ്യാപക ദിനത്തിൽ ചിന്തിക്കുന്നതിന് ഏറെ സാംഗത്യമുണ്ടെന്ന് തോന്നുന്നു. ലോകത്തെ പ്രഥമ അന്താരാഷ്ട്ര റസിഡൻഷ്യൽ സർവകലാശാലയായി പരിഗണിക്കപ്പെടുന്ന നാളന്ദയാണ് (നളന്ദ എന്നും പറയും) അവയിൽ ഒന്ന്. ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്നയിൽ നിന്ന് ഏകദേശം 85 കി. മീ തെക്കുകിഴക്കായും രാജഗൃഹപട്ടണത്തിൽ പത്തു കിലോമീറ്റാർ പടിഞ്ഞാറായും ബഡ്ഗാമിലാണ് ഇൗ വിദ്യാകേന്ദ്രം സ്ഥിതി ചെയ്യുന്നത്.
അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിലെ കുമാരഗുപ്തൻ (ശക്രാദിത്യൻ) ആണ് ഇത് സ്ഥാപിച്ചത്. ആയിരത്തോളം അദ്ധ്യാപകർ പതിനായിരം വിദ്യാർത്ഥികൾക്ക് തരു നിരകളുടെ വിശാലമായ തണലിൽ നിരവധി വിഷയങ്ങൾ പഠിപ്പിച്ചിരുന്നു. ദർശനം, ഇതിഹാസങ്ങൾ, ജ്യോതിശാസ്ത്രം, ന്യായം, ആയുർവേദം, മറ്റു ചികിത്സാശാസ്ത്രങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ആഴത്തിലുള്ള അദ്ധ്യയനമാണ് ഇവിടെ നടന്നുവന്നത്. ബുദ്ധമതസന്ന്യാസിയും ദാർശനികനുമായിരുന്ന ശീലഭദ്രൻ ഒരുകാലത്ത് ഇവിടത്തെ പ്രധാനാദ്ധ്യാപക പദവി വഹിച്ചിരുന്നു. ഇൗ വിദ്യാകേന്ദ്രത്തിലെ ഉന്നത വിദ്യാഭ്യാസത്തിനായി തിബറ്റ്, ചൈന, ജപ്പാൻ, കൊറിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുപോലും വിദ്യാർത്ഥികൾ പഠനോത്സുകരായി എത്തിയിരുന്നു. ഇവിടെ വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കുക അത്ര എളുപ്പമായിരുന്നില്ല. വിദ്യാലയത്തിന്റെ പ്രധാന കവാടങ്ങളിൽ പ്രവേശിക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ദ്വാരപണ്ഡിതന്റെ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരങ്ങൾ നൽകി വിജയിക്കേണ്ടത് ആവശ്യമായിരുന്നു. തുടർന്ന് ഇവർ ആചാര്യസമക്ഷം ആനയിക്കപ്പെടുകയും അവിടെ നടക്കുന്ന പ്രവേശനപ്പരീക്ഷയിൽ വിജയിക്കുകയും വേണം.
ഒരു കവാടമുള്ളതും ഉയരത്തിൽ മതിലുകൾ കെട്ടി വേർതിരിച്ചതുമായിരുന്നു സർവകലാശാലയുടെ ആസ്ഥാനം. വിസ്തൃതമായ വളപ്പിൽ ഗുരുക്കന്മാർക്കും വിദ്യാർത്ഥികൾക്കുമായി രത്നസാഗർ, രത്നോരുധി, രത്നഭാജക എന്നീ പേരുകളിൽ മൂന്ന് വലിയ പുസ്തകാലയങ്ങൾ ഉണ്ടായിരുന്നു. ഇക്കൂട്ടത്തിൽ രത്നസാഗർ ആകട്ടെ ഒമ്പത് നിലകളുള്ള ഉന്നതമായ കെട്ടിടസമുച്ചയത്തിൽ പ്രവർത്തിച്ചതും അനേകായിരം ശ്രേഷ്ഠഗ്രന്ഥങ്ങൾ സൂക്ഷിച്ചിരുന്നതുമായ ഗ്രന്ഥശാലയാണ്. വിദ്യാർത്ഥികളിൽനിന്ന് ഫീസ് ഇൗടാക്കിയിരുന്നില്ല. താമസവും ഭക്ഷണവും തികച്ചും സൗജന്യമായിരുന്നുതാനും. പഠനത്തിലും വിദ്യാഭ്യാസകാല ജീവിതത്തിലും കർശനമായി അച്ചടക്കം പാലിച്ചിരുന്നതിനാൽ ഇവിടത്തെ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരമുള്ള അംഗീകാരമാണ് ലഭിച്ചിരുന്നത്. മഹാപണ്ഡിതന്മാരായ കാഞ്ചീപുരം ധർമ്മപാലൻ, ദിങ്നാഗൻ, വസുബന്ധു, ധർമ്മദാസൻ, അസംഗൻ തുടങ്ങിയവർ നാളന്ദയിലെ പ്രധാന ആചാര്യന്മാരിൽപ്പെട്ടവരാണ്. ഇൗ സർവകലാശാലയിലെ അദ്ധ്യാപകർ വിദേശരാജ്യങ്ങളിലും തങ്ങളുടെ വിജ്ഞാനം പ്രചരിപ്പിച്ചിരുന്നു.
പന്ത്രണ്ടാം ശതകംവരെ പ്രശസ്തമായ നിലയിൽ ആ സർവകലാശാല നിർബാധം പ്രവർത്തിച്ചു. എന്നാൽ കാലാന്തരത്തിൽ നാളന്ദയുടെ അവശിഷ്ടങ്ങൾ മാത്രമേ കാണാൻ കഴിയുന്നുള്ളു. രാജ്ഗിറിന് പതിനഞ്ചുകിലോമീറ്റർ ദൂരെ ഏകദേശം ഒന്നരലക്ഷം ചതുരശ്രമീറ്റർ വിസ്തീർണ്ണത്തിൽ അനേകം വർഷങ്ങളായി അവ അങ്ങനെ ചിതറിക്കിടക്കുന്നു. എന്നാൽ സർവകലാശാലയെ പഴയ പ്രതാപത്തോടെ പുനരുദ്ധരിക്കാനുള്ള തീരുമാനം 2009 ൽ തായ്ലന്റിലെ ഹുവാഹിനിൽ നടന്ന ആസിയാൻ ഉച്ചകോടിയിൽ എടുത്തു. അമർത്യാ സെൻ ആണ് സമിതി ചെയർമാൻ. പണി പൂർത്തിയായാൽ ഏഷ്യയിലെ പതിനാറ് രാജ്യങ്ങൾക്ക് സ്വന്തമായ സർവകലാശാലയായിരിക്കും നാളന്ദ. ഇൗ ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ച രണ്ടാമത്തെ വിദ്യാകേന്ദ്രം തക്ഷശിലയാണ്. ഏതാണ്ട് അഞ്ചാം നൂറ്റാണ്ടിൽ ഗാന്ധാരത്തിന്റെ (ഇന്നത്തെ പാകിസ്ഥാനിലും കിഴക്കേ അഫ്ഗാനിസ്ഥാനിലും ആയി കിടക്കുന്ന പുരാതന മഹാജനപദങ്ങളിൽ ഒന്ന്) തലസ്ഥാനമായ തക്ഷശിലയിൽ സ്ഥാപിതമായ ഉന്നത പഠനകേന്ദ്രമാണിത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഇപ്പോൾ പാകിസ്ഥാനിൽ റാവൽപിണ്ടിയിൽനിന്ന് 32 കി.മീ. വടക്കുകിഴക്കുള്ള ഭീർ കുന്നിലാണ് ഇൗ സ്ഥലം. ഇൗ സർവകലാശാല സ്ഥാപിച്ചത് ഭരത ചക്രവർത്തി (അതെ, ഹൈന്ദവ ഇതിഹാസങ്ങളിൽ പരാമർശിക്കപ്പെടുന്ന രാജാവ് തന്നെ) യാണ് എന്നതത്രേ അവയിൽ മുഖ്യം. മഹാഭാരതം ആദ്യമായി പാരായണം ചെയ്യപ്പെട്ടത് ഇവിടെയാണെന്നും തോമാശ്ളീഹ ഇവിടെ സന്ദർശിച്ചുവെന്നും പറയപ്പെടുന്നു. ബുദ്ധന്റെ കാലത്തിനുമുമ്പുതന്നെ ഇവിടെ ഒരു വിദ്യാകേന്ദ്രം ഉണ്ടായിരുന്നു എന്ന് ഒനെസിക്കുട്ടോസ് എന്ന ഗ്രീക്ക് സഞ്ചാരിയുടെ വിവരണത്തിൽനിന്ന്മനസിലാക്കാം. ചൈനീസ് സഞ്ചാരിയായ ഹ്യുയാൻ സാങ്ങിന്റെ യാത്രാവിവരണത്തിലും ഇൗ വിദ്യാപീഠത്തെക്കുറിച്ച് കാര്യമായ പരാമർശമുണ്ട്. ചാണക്യൻ ചന്ദ്രഗുപ്തനെ യുദ്ധതന്ത്രങ്ങൾ പഠിപ്പിച്ചത് ഇവിടെ വച്ചായിരുന്നു. ചന്ദ്രഗുപ്തൻ മൗര്യസമാജം സ്ഥാപിച്ചതോടെ തക്ഷശില അതിന്റെ ഭാഗമായി. ബിന്ദുസാര ചക്രവർത്തിയുടെ കാലത്ത് അശോകനായിരുന്നു തക്ഷശിലയുടെ മേൽനോട്ടം വഹിച്ചിരുന്നത്. അതോടെ ഇവിടം ബുദ്ധമതത്തിന്റെ ആദ്യകാലകേന്ദ്രങ്ങളിൽ ഒന്നായി മാറി. തുടർന്ന് ഹർഷവർദ്ധ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീരുകയായിരുന്നു.
നാളന്ദയിലെപ്പോലെതന്നെ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾ പഠനാർത്ഥം തക്ഷശിലയിലും എത്തിയിരുന്നു. വേദങ്ങൾ, ശാസ്ത്രങ്ങൾ, ബുദ്ധമതം, വാസ്തുവിദ്യ, വൈദ്യശാസ്ത്രം എന്നിവയ്ക്ക് പുറമേ മാന്ത്രികം, ജാലവിദ്യ, ആയോധനകല, അസ്ത്രവിദ്യ, അനുഷ്ഠാനം എന്നിവയും ഇവിടെ ക്രമേണ പാഠ്യവിഷയങ്ങളായി മാറി. പ്രവേശനം ലഭിക്കാൻ ഇവിടെയും വിദ്യാർത്ഥികൾ കഠിനമായ പരീക്ഷണങ്ങൾക്ക് വിധേയരായിരുന്നു. ഏതാണ്ട് ആയിരം സ്വർണനാണയമായിരുന്നു ഫീസ്. ഗുരുവിനോടൊപ്പം താമസിച്ച് പഠിക്കുന്ന ഗുരുകുലരീതിയായിരുന്നു നിലവിലിരുന്നത്. ശിക്ഷയുടെ ഭാഗമായി ചൂരലുകൊണ്ട് വിദ്യാർത്ഥികളെ മർദ്ദിക്കുമായിരുന്നു. അഞ്ചാം ശതകത്തിന്റെ അന്ത്യത്തിൽ തക്ഷശിലയുടെ പതനമാരംഭിച്ചു. ക്രമേണ ഇൗ വിദ്യാകേന്ദ്രവും നാമാവശേഷമായി. എന്തായാലും ഇൗ രണ്ട് സർവകലാശാലകളും ഭാരതീയരെ സംബന്ധിച്ചിടത്തോളം എന്നെന്നും അഭിമാനത്തിന്റെ സ്മാരകങ്ങളാണ്. അതുശരിക്കും മനസിലാക്കിയിട്ടാവണം കവിയും ഗാനരചയിതാവുമായ വയലാർ രാമവർമ്മ വർഷങ്ങൾക്കുമുമ്പുതന്നെ ഇങ്ങനെ കുറിച്ചത്:
''നളന്ദ തക്ഷശില നമ്മുടെ പൂർവികർ
പടുത്തുയർത്തിയ സർവകലാശാല
നാനാത്വത്തിലേകത്വത്തിൽ സർവകലാശാല
സിന്ധുനദീതട സംസ്കാരത്തിൻ ശില്പകലാശാല..."" (ചിത്രം: വിദ്യാർത്ഥികളേ ഇതിലേ ഇതിലേ. സംഗീതം: എം.ബി. ശ്രീനിവാസൻ. ആലാപനം: യേശുദാസ് / എസ്. ജാനകി).
നളന്ദയെയും തക്ഷശിലയെയും നാനാത്വത്തിൽ ഏകത്വത്തിന്റെ നവദർശന ശാലകളായി വിഭാവന ചെയ്തിരിക്കുകയാണ് വയലാർ. ഭാരതം മതമൈത്രിയുടെ മാതൃക ഈ വിദ്യാകേന്ദ്രങ്ങളിലൂടെ ഭാരതം ലോകത്തിന് വളരെ വർഷങ്ങൾക്കുമുമ്പുതന്നെ കാട്ടിക്കൊടുത്തിരുന്നു. എത്ര മഹത്തായ പൈതൃകമാണ് നമ്മുടേത് എന്നതിന് ഇതിലും വലിയ തെളിവ് ആവശ്യമില്ല തന്നെ.
(ലേഖകന്റെ ഫോൺ: 9447097870)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |