തിരുവനന്തപുരം: പൊതുജനങ്ങൾക്ക് നേരിട്ട് ഓഫീസുകളിലെത്താതെ ഡിജിറ്റൽ സേവനം ലഭ്യമാക്കുന്ന പഞ്ചായത്തുകളുടെ എണ്ണം സംസ്ഥാനത്ത് 303 ആയി ഉയർന്നു. ഇന്നലെ 150 പഞ്ചായത്തുകളിൽ കൂടി സംവിധാനം മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തതോടെയാണിത്. ആകെയുള്ളത് 939 പഞ്ചായത്തുകൾ. ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെന്റ് സിസ്റ്റം എന്ന സംവിധാനത്തിലൂടെയാണ് ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നത്. കഴിഞ്ഞ വർഷം ചെമ്മരുതി ഗ്രാമ പഞ്ചായത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതിയാണിത്.
ജനന, മരണ, വിവാഹ രജിസ്‌ട്രേഷനുകൾ, പേര് ചേർക്കൽ, തിരുത്തൽ തുടങ്ങിയ സേവനങ്ങൾക്കടക്കം പഞ്ചായത്തുകളിൽ നേരിട്ട് ഹാജരാകാതെ ഓൺലൈനിൽ ലഭ്യമാക്കുന്ന സംവിധാനമാണിത്. പഞ്ചായത്തുകളിലെ ധനകാര്യ ഇടപാടുകൾ, തത്സമയ ധനസ്ഥിതി സംബന്ധിച്ച റിപ്പോർട്ടുകൾ എന്നിവ പുതിയ സോഫ്ട് വെയറിലൂടെ സർക്കാരിന് നേരിട്ട് പരിശോധിക്കാനാവും. നിലവിൽ വിവാഹ രജിസ്‌ട്രേഷനുള്ള അപേക്ഷയും, പേര് ചേർക്കലിനുള്ള അപേക്ഷയും മാത്രമാണ് ഓൺലൈനിലൂടെ നൽകാമായിരുന്നത്.
213 സേവനങ്ങൾ
ഓൺലൈനായി ലഭിക്കുന്നത് ജനന, മരണ രജിസ്ട്രേഷൻ, കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്, മറ്റ് വിവിധ സർട്ടിഫിക്കറ്റുകൾ തുടങ്ങി 213 സേവനങ്ങൾ.
അപേക്ഷ നൽകാൻ
http://erp.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
പേര്, ഫോൺ നമ്പർ, ആധാർ നമ്പർ, ജില്ല, തദ്ദേശസ്ഥാപനം തുടങ്ങിയ വിവരങ്ങൾ നൽകണം.
അപേക്ഷയുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈലിൽ എസ്.എം.എസായി ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |