മോസ്കോ: പുതിയ താലിബാൻ സർക്കാരിന്റെ ഉദ്ഘാടന ചടങ്ങിൽ റഷ്യ ഒരു തരത്തിലും പങ്കെടുക്കില്ലെന്ന് ക്രെംലിൻ (റഷ്യൻ ഗവൺമെന്റിന്റെ ആസ്ഥാനം) അറിയിച്ചു. ആർ.ഐ.എ ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച്, അംബാസഡർ തലത്തിലുള്ള ഉദ്യോഗസ്ഥർ ഉദ്ഘാടന വേളയിൽ രാജ്യത്തെ പ്രതിനിധാനം ചെയ്യുമെന്ന് റഷ്യയുടെ പാർലമെന്റിന്റെ ഉപരിസഭയുടെ സ്പീക്കർ ഈ ആഴ്ച ആദ്യം പറഞ്ഞിരുന്നു. എന്നാൽ ഇതിൽ നിന്നും വിപരീതമായ വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
പുതിയ സർക്കാർ രൂപീകരണ ചടങ്ങിൽ പങ്കെടുക്കാൻ പാകിസ്ഥാൻ, ചൈന, റഷ്യ തുടങ്ങി നിരവധി രാജ്യങ്ങളെ താലിബാൻ ക്ഷണിച്ചതായി റിപ്പോർട്ടുണ്ട്. അഫ്ഗാനിൽ ഇപ്പോഴും തങ്ങളുടെ എംബസികൾ പ്രവർത്തിപ്പിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിൽ ഈ മൂന്ന് രാജ്യങ്ങളും ഉൾപ്പെടുന്നു. നിലവിലെ സാഹചര്യത്തിൽ താലിബാനും അഫ്ഗാനുമായി ബന്ധപ്പെട്ടകാര്യങ്ങളിൽ കാത്തിരുന്നു കാണുക എന്ന നയമാണ് ഭൂരിഭാഗം രാജ്യങ്ങളും കെെക്കൊണ്ടിരിക്കുന്നത്. അഫ്ഗാൻ വിഷയത്തിലെ റഷ്യയുടെയും ചെെനയുടെയും നീക്കങ്ങളെ ലോകരാജ്യങ്ങൾ ഏറെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്.
യു.എൻ ഭീകരപ്പട്ടികയിലുളള താലിബാൻ നേതാവ് മുല്ല മുഹമ്മദ് ഹസ്സൻ അഖുന്ദിനെയാണ് തങ്ങളുടെ ഇടക്കാല സർക്കാരിന്റെ നേതാവായി താലിബാൻ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം താലിബാൻ സഹസ്ഥാപകൻ അബ്ദുൾ ഗനി ബരാദർ ഉപനേതാവാകും. താലിബാൻ സ്ഥാപകനും അന്തരിച്ച പരമോന്നത നേതാവുമായ മുല്ല ഒമറിന്റെ മകൻ മുല്ല യാക്കൂബിനെ പ്രതിരോധ മന്ത്രിയായി നിയമിച്ചു. അതേസമയം ആഭ്യന്തര മന്ത്രി സ്ഥാനം സിറാജുദ്ദീൻ ഹഖാനിക്ക് നൽകി. താലിബാനുള്ളിലെ തന്നെ ഏറ്റവും തീവ്രനിലപാടുകാരായ ഹഖാനി നെറ്റ്‌വർക്കിന്റെ നേതാവാണ് സിറാജുദ്ദീൻ ഹഖാനി. അമീര്‍ ഖാൻ മുതാഖിക്കാണ് വിദേശകാര്യം. ഷേര്‍ അബ്ബാസ് വിദേശകാര്യ സഹമന്ത്രിയാകും. നിയമ വകുപ്പ് അബ്ദുള്‍ ഹക്കീമിനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |