SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.18 PM IST

പിറവത്തെ കള്ളനോട്ടടി​, 'ചെന്നൈ ലക്ഷ്മി' പിടിയിൽ

lakshmi

കൊച്ചി: പിറവം പൈങ്കുറ്റിയിൽ ആഡംബരവീട് വാടകയ്‌ക്കെടുത്ത് കോടികളുടെ വ്യാജകറൻസി നിർമ്മിക്കാൻ ഏഴംഗസംഘത്തിന് സാമ്പത്തിക സഹായം നൽകിയ ചെന്നൈ ആവടി മിലിട്ടറി കോളനിയിലെ ലക്ഷ്മിയെ (48) കുമളിയിൽ നിന്ന് ഇന്നലെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. പിറവം കള്ളനോട്ടടി സംഘത്തി​ന് പി​ന്നി​ൽ ലക്ഷ്മിയാണെന്ന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

പിറവത്ത് നിർമ്മിച്ച വ്യാജനോട്ടുകൾ രണ്ടുഘട്ടമായി ഇവർ കൈപ്പറ്റിയിട്ടുണ്ട്. ലക്ഷ്മിയാണ് കേരളത്തിലെ പല കള്ളനോട്ടടി സംഘങ്ങൾക്കും പണം നൽകുന്നത്. കേസിൽ അറസ്റ്റിലായ തങ്കമുത്തുവഴിയാണ് പിറവം നോട്ടടി സംഘത്തിന്റെ തലവൻ സുനിൽകുമാറും മറ്റും ലക്ഷ്മിയെ പരിചയപ്പെടുന്നത്. നോട്ട് നിർമ്മാണത്തിന് പലവട്ടം പിടിയിലായ സുനിൽകുമാറിന്റെ സംഘത്തിന് പേപ്പറും പ്രിന്ററും പിറവത്ത് എത്തിച്ചു നൽകിയതും ലക്ഷ്മിയാണ്.

റൈസ്‌പുള്ളർ ഇടപാടിലൂടെയാണ് ലക്ഷ്മിയെ തങ്കമുത്തു പരിചയപ്പെടുന്നത്. ചെന്നൈയിൽ വർഷങ്ങളായി നോട്ടിടപാട് നടത്തുന്നുണ്ട് ലക്ഷ്മിയുടെ സംഘം. ക്രൈംബ്രാഞ്ച് എസ്.പി എൻ. സോജന്റെ നിർദേശപ്രകാരം എസ്.ഐ ആർ. ജോസിന്റെ നേതൃത്വത്തിലാണ് ലക്ഷ്മിയെ പിടികൂടിയത്. എസ്.ഐ ബിനുലാൽ, എ.എസ്.ഐ മനോജ്, സി.പി.ഒമാരായ പ്രവീണ, ബിനോയ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പിറവം കള്ളനോട്ടടി

സീരിയൽ നിർമ്മാണത്തിനെന്നു പറഞ്ഞ് വീട് വാടകയ്‌ക്കെടുത്ത് വ്യാജനോട്ട് നിർമ്മിച്ചിരുന്ന ഏഴംഗസംഘത്തെ ജൂലായ് 27നാണ് തീവ്രവാദവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) അറസ്റ്റുചെയ്തത്. നെടുങ്കണ്ടം മൈനർസിറ്റി സ്വദേശി സുനിൽകുമാർ (40), റാന്നി സ്വദേശി മധുസൂദനൻ (48), ഇടുക്കി വണ്ടിപ്പെരിയാർ ഇഞ്ചിക്കാട്ട് എസ്റ്റേറ്റ് സ്വദേശികളായ തങ്കമുത്തു (60), സ്റ്റീഫൻ (31), ആനന്ദ് (24), കോട്ടയം കിളിരൂർ നോർത്ത് ചെറുവള്ളിത്തറ വീട്ടിൽ ഫൈസൽ (34), തൃശൂർ പീച്ചി വഴയത്തുവീട്ടിൽ ജിബി (36) എന്നിവരാണ് പിടിയിലായത്. 500ന്റെ 7.5 ലക്ഷം രൂപയുടെ വ്യാജനോട്ടാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്.

ലക്ഷ്മിയെ വിളിച്ചു വരുത്തി കുടുക്കി

കൊച്ചി: പേര് ലക്ഷ്മി. വിലാസം ചെന്നൈ. പിറവം കള്ളനോട്ട് അന്വേഷണ സംഘത്തിന് ആകെ ലഭിച്ചത് ഈയൊരു വിവരം. എന്നാൽ വിട്ടുകൊടുക്കാൻ പൊലസ് തയ്യാറായില്ല. പ്രതികളുടെ ഫോണിലേക്കുവന്ന കാളുകൾ പരിശോധിച്ച് ലക്ഷ്മിയുടേതെന്ന് കരുതുന്ന നമ്പ‌ർ കണ്ടെത്തി. വിളിച്ചപ്പോൾ തെറ്റിയില്ല. കോളെടുത്തത് ലക്ഷ്മിയുടെ ഭർത്താവ്. ഇയാൾ ലക്ഷ്മിയെക്കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്തിയില്ല. സൈബ‌ർസെല്ലിന്റെ സഹായത്തോടെയാണ് ലക്ഷ്മിയെ തിരിച്ചറിഞ്ഞത്. തുട‌ർന്ന് കള്ളനോട്ട് സംഘമെന്ന വ്യാജേനെ ഇവരെ ഫോണിലൂടെ ബന്ധപ്പെട്ടു. ഈയിടെ ലഭിച്ച നോട്ട് നിലവാരമില്ലെന്നും കത്തിച്ചുകളഞ്ഞെന്നും ലക്ഷ്മി പറഞ്ഞു. മികച്ച നോട്ടുകൾ കൈവശമുണ്ടെന്ന് അറിയിച്ച് കുമളി ബസ് സ്റ്റാൻഡിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. ഓട്ടോയിൽ വേഷംമാറിയാണ് ഉദ്യോഗസ്ഥ‌ർ എത്തിയത്. പണം ഏറ്റുവാങ്ങുന്നതിനിടെ കൈയോടെ പൊക്കി​. ലക്ഷ്മിയുടെ കൈവശമുണ്ടായിരുന്ന പതിനായിരം രൂപയും ഫോണും പിടിച്ചെടുത്തു. ഇവരുടെ ഭർത്താവിനെ വിളിച്ചുവരുത്തി ചോദ്യംചെയ്യും. കടംവീട്ടാൻ തട്ടിപ്പ് ചെന്നൈയിലെ ലെതർ ഷോപ്പ് നഷ്ടത്തിലായി പൂട്ടേണ്ടിവന്നതോടെയാണ് ലക്ഷ്മി തട്ടിപ്പിലേക്ക് തിരിഞ്ഞത്. കടം തട്ടിപ്പിലൂടെ വീട്ടിയെന്നാണ് മൊഴി. അടുത്തിടെ 60 ലക്ഷത്തിലധികം രൂപയാണ് ഇവരുടെ അക്കൗണ്ടിൽ വന്നിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FAKE NOTE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.