തലശ്ശേരി: ധർമ്മടം മേലൂരിൽ സി.പി.എം - ബി.ജെ.പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ബി.ജെ.പി പ്രവർത്തകൻ മേലൂർ പി. ധനരാജിനെ (33) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്ക് പരിക്കേറ്റ നിലയിൽ സി.പി.എം പ്രവർത്തകനായ മേലൂർ സി. മനീഷിനെ (37) തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മേലൂർ വടക്ക് കെ.ടി. പീടികയ്ക്കു സമീപം തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. ധനരാജ് മേലൂരിലെ സുഹൃത്തിന്റെ വീട്ടിൽ പോയി ബൈക്കിൽ വരുമ്പോൾ സി.പി.എം പ്രവർത്തകരും സഹോദരന്മാരുമായ ചേനാമ്പേത്ത് മനീഷും മഹേഷും മറ്റും ചേർന്ന് തടഞ്ഞിട്ട് വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, സി.പി.എം.നിയന്ത്രണത്തിലുള്ള ചെഗുവേര ക്ലബ്ബിനടുത്ത് വെല്ലുവിളി മുഴക്കി ബഹളം വച്ച ആർ.എസ്.എസ്. പ്രവർത്തകൻ സമീപത്തെ സി.പി.എം പ്രവർത്തകരായ സഹോദരങ്ങൾ താമസിക്കുന്ന വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നുവെന്നാണ് സി.പി.എം ആരോപിക്കുന്നത്
സി.പി.എം പ്രവർത്തകനായ മനീഷ് രാഷ്ട്രീയ അക്രമക്കേസുകൾക്കു പുറമേ മറ്റ് ക്രിമിനൽ കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്നും മനീഷിനെ വീട്ടിൽക്കയറി ആക്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ബി.ജെ.പി വ്യക്തമാക്കി. ഇതുസംബന്ധിച്ച് രണ്ടു കേസുകൾ ധർമ്മടം പൊലീസ് രജിസ്റ്റർ ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |